Connect with us

Article

വിദഗ്ധ സമിതിയല്ല, സച്ചാര്‍ സമിതിയാണ് പരിഹാരം

Published

on

 ഹനീഫ പെരിഞ്ചീരി 

മുസ്‌ലിം സമുദായത്തിന്റെ വിവിധ മേഖലകളിലുള്ള ഉന്നമനം ലക്ഷ്യമിട്ട് സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച ശിപാര്‍ശകളും ഇതോടനുബന്ധിച്ച് പാലോളി സമിതി കൊണ്ട്‌വന്ന നിര്‍ദ്ദേശങ്ങളുമാണ് കേരള ഹൈക്കോടതി മെയ് 28ന് പുറപ്പെടുവിച്ച വിധിയോടെ അപ്രസക്തമായിമാറിയത്. ജനസംഖ്യാനുപാതികമായല്ല സ്‌കോളര്‍ഷിപ്പ് വിതരണം നടക്കുന്നതെന്നും ഏതാനും ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. ഇതോടൊപ്പം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 2008, 2011, 2015 വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ എല്ലാം കോടതി റദ്ദ് ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ ഈ വിധിയിലെ നീതികേട് മനസിലായിട്ടും മറ്റ് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനോ, ബദല്‍ നയങ്ങള്‍ രൂപീകരിക്കാനോ, നിയമപരമായി മുന്നോട്ടുപോകാനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. സ്‌കോളര്‍ഷിപ്പ് വിധി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച കരട്‌വിജ്ഞാപനങ്ങളോ തുടര്‍നടപടികളോ ഇതുവരെയും ഉണ്ടായിട്ടില്ല. നിലവിലെ ഗൗരവകരമായ സാഹചര്യത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സച്ചാര്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന ഉറച്ച നിലപാടിലാണ് മുസ്‌ലിംലീഗ്. സമുദായ നേതൃത്വത്തിന്റെ ആവശ്യവും ഇതുതന്നെയാണ്.

വാസ്തവത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ചരിത്രപരമായ രാഷ്ട്രീയ പശ്ചാത്തലവും അതിനുപിറകിലെ നീതി സങ്കല്‍പങ്ങളും പരിശോധിക്കാതെയാണ് ഇത്തരമൊരു വിധി ഉണ്ടായതെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റിയുടെ ചരിത്രത്തില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കേണ്ടത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്‍ദ്ദേശപ്രകാരം മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായ ഉന്നതതല സമിതി 2005 മാര്‍ച്ച് 9ന് രൂപീകരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ജനസമൂഹത്തിന്റെ ദുരവസ്ഥ പൊതുസമൂഹത്തെയും ഭരണകര്‍ത്താക്കളെയും ബോധ്യപ്പെടുത്തിയത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടായിരുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നല്‍കണമെന്ന് 2006 നവംബര്‍ 30ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച 404 പേജുള്ള റിപ്പോര്‍ട്ടില്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ സമകാലിക ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ രേഖയായാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അറിയപ്പെടുന്നത്. മുസ്‌ലിംകളുടെ സമകാലിക ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ആശങ്കാജനകവും അതിഭീകരവുമാണ്. മുസ്‌ലിം സമൂഹത്തിന്റെ ജീവിത നിലവാരം മിക്ക സംസ്ഥാനങ്ങളിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെക്കാളും പിറകിലാണെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ജീവിത നിലവാരത്തിന്റെ അളവുകോലുകളിലൊന്നായ ആളോഹരി ജീവിത ചെലവിന്റെ കാര്യത്തില്‍ വിവിധ മത ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. ജനസംഖ്യയില്‍ 14 ശതമാനമുള്ളവരുടെ ജീവിത നിലവാരം പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാതെ രാജ്യത്തിന് അടിസ്ഥാന പുരോഗതി നേടാനാവില്ല എന്ന തിരിച്ചറിവാണ് സച്ചാര്‍ കമ്മിറ്റി പങ്കുവെച്ചത്. മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ സര്‍വതോന്മുഖമായ പുരോഗതിക്ക്‌വേണ്ടി നിരവധി ശിപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവെച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ വികസനരംഗത്ത് പല കുതിച്ചു ചാട്ടങ്ങള്‍ നടത്തുകയും ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും തോത് കുറയ്ക്കുകയും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്നേറ്റം നടത്തുകയും ചെയ്തുവെങ്കിലും ഈ വികസനത്തിന്റെ ഗുണഫലങ്ങള്‍ തുല്യമായി രാജ്യത്തെ എല്ലാ മതസാമൂഹിക വിഭാഗങ്ങള്‍ക്കും ലഭ്യമായിരുന്നില്ല. മുസ്‌ലിം സ്ഥിതിവിശേഷത്തെ കേവലമൊരു ന്യൂനപക്ഷ പ്രശ്‌നമായിമാത്രം ഗണിക്കരുതെന്നും ദേശീയ പ്രശ്‌നമായി കാണണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, തൊഴില്‍ രംഗത്ത് മതിയായ പ്രാതിനിധ്യമില്ലായ്മ, വായ്പാവിവേചനം, അര്‍ഹരായ എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക തുടങ്ങിയ ശിപാര്‍ശകളും ഈ കമ്മിറ്റി മുന്നോട്ട്‌വെച്ചിരുന്നു. സത്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നോവിന്റെയും നൊമ്പരങ്ങളുടെയും കരടു രേഖയായി മാറുകയായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വസ്തുനിഷ്ഠമായി വിവരിച്ച മുസ്‌ലിം സമുദായത്തിന്റെ സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് നടപ്പിലാക്കാനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി കണ്‍വീനറായി, വി.എസ് സര്‍ക്കാര്‍ 2007 ഒക്ടോബറില്‍ 11 അംഗ കമ്മിറ്റിയെ നിയോഗിച്ചത്. ഈ സമിതി സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതാണെന്നും മുസ്‌ലിം കള്‍ അല്ലാത്ത മറ്റൊരു സമുദായവും സമിതിയുടെ പരിഗണനയില്‍ വരുന്നില്ലെന്നും സമിതി കണ്‍വീനര്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധത്തില്‍ അന്ന് വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഒരു സര്‍ക്കാര്‍ വകുപ്പ് ന്യൂനപക്ഷങ്ങളുടെ പേരില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അവരിലെ ഏതാനും വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത അനുപാതത്തില്‍ മാത്രമായി നല്‍കിയത് ശരിയല്ല എന്നും ആയത് ജനസംഖ്യാനുപാതികമായി നല്‍കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. കോടതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കാനുണ്ടായ സാമൂഹിക സാഹചര്യങ്ങള്‍ വേണ്ട വിധത്തില്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പറ്റിയ വീഴ്ചയും കൂടെയാണ് ഗുരുതരമായ ഈ സാഹചര്യത്തിന് കാരണമായത്.

കേരളത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പുതുതായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക, ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, ഗവേഷണ പ്രാധാന്യമുള്ള വിഷയങ്ങള്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 12000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് നല്‍കുക, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വര്‍ഷം 2000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക തുടങ്ങിയ ശിപാര്‍ശകള്‍ പാലോളി കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. ഇത് പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് 2008 ആഗസ്ത് 16ന് ‘പൊതുഭരണ (ന്യൂനപക്ഷ സെല്‍) വകുപ്പ് സ.ഉ.(കൈ) നം 278/2008 നമ്പര്‍ ഉത്തരവ്പ്രകാരം അന്നത്തെ സര്‍ക്കാര്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രതിവര്‍ഷം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ പാസാക്കിയത്. 2011 ഫെബ്രുവരി 22ലെ ഉത്തരവില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തില്‍ പരിവര്‍ത്തിത പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് 20 ശതമാനം അനുവദിച്ചതും അതിന്മുമ്പ് ഉദ്യോഗാത്ഥികള്‍ക്കായുള്ള കോച്ചിങ് സെന്റര്‍ 80:20 പ്രവേശന അനുപാതവും ജനസംഖ്യാനുപാധികമല്ല എന്ന് കോടതി കണ്ടെത്തുകയുണ്ടായി. 2011ല്‍ ഈ വിഷയം മൈനോറിറ്റി വകുപ്പിന് കീഴിലായി ഇറക്കിയ മേല്‍ രണ്ട് ഉത്തരവുകളാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് മൂല കാരണം.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കപ്പെട്ട സ്‌കോളര്‍ഷിപ്പിന്റെ 100 ശതമാനവും വാസ്തവത്തില്‍ മുസ്‌ലിം സമുദായത്തിന് മാത്രമാണ് അവകാശപ്പെട്ടിരിക്കുന്നത്. ഈ വസ്തുതകള്‍ വിവിധ മത സാമുദായിക സംഘടനകളുടെ സംയുക്തയോഗം നടത്തി അവരെ ബോധ്യപ്പെടുത്താനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും ഉണ്ടാകേണ്ടത്. ന്യൂനപക്ഷ കമ്മിഷന്‍ ആക്റ്റ് പ്രകാരമുള്ള വിഷയങ്ങളില്‍ 2021ലെ ജനസംഖ്യക്ക് ആനുപാതികമായി എല്ലാ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗം വേറെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

2008, 2011, 2015 വര്‍ഷത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദായതോടെ സ്‌കോളര്‍ഷിപ്പുകളും പരിശീലന കേന്ദ്രങ്ങളും ക്ഷേമനിധിയും ഒന്നും നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായത്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ബദല്‍ നടപടികള്‍ സ്വീകരിക്കണം. വിധിയില്‍ ഹൈക്കോടതിയില്‍ പുന:പരിശോധനാഹര്‍ജിയോ സുപ്രീംകോടതിയില്‍ അപ്പീലോ നല്‍കുകയാണ് ഇനി ചെയ്യാനുള്ള നിയമപരമായ മാര്‍ഗമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇത് അര്‍ഹതപ്പെട്ട നീതി ലഭ്യമാകുന്നതില്‍ കാലതാമസം വരുത്തിയേക്കും എന്ന ആശങ്ക തള്ളിക്കളയാനാവില്ല. തുടര്‍ ചര്‍ച്ചകള്‍, വിദഗ്ധസമിതി നിയമോപദേശം തുടങ്ങിയ നയങ്ങളും കാര്യങ്ങളെ വൈകിപ്പിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കാന്‍ മാത്രമേ ഉതകുകയുള്ളു. നൂറു ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്മാത്രം അര്‍ഹമായ പദ്ധതികള്‍ അങ്ങനെ തന്നെ നടപ്പിലാക്കുന്നതിനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമുള്ള സ്‌കീമുകള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും പൊതുവായി പദ്ധതികള്‍ കൊണ്ട്‌വരുന്നതിന് ആരും എതിരല്ല. അത് അനിവാര്യവുമാണ് പക്ഷേ, അത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അടര്‍ത്തിമാറ്റിക്കൊണ്ടാവരുത്. ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ മത സാമുദായിക സംഘടനകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ വിഭാഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതിന് കാരണമാകാനിടയുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്തുതകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

ബഹുസ്വരതയില്‍ വിശ്വസിക്കുന്ന മുസ്‌ലിം സമൂഹം എന്നും മതസൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ജനതയാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ഈ ജനവിഭാഗത്തിന് ലഭ്യമാക്കാന്‍ നിലവില്‍ റദ്ദാക്കപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പുന:സ്ഥാപിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാമൂഹികമായും വിദ്യാഭ്യാസപരമായും കൂടുതല്‍ അടിച്ചമര്‍ത്തല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു സമുദായത്തിന് സാമൂഹിക നീതി ഉറപ്പാക്കാന്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍ പറത്തി ഒരു ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയും ചരിത്രപരമായ വഞ്ചനയും ആയിരിക്കുമത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending