Connect with us

Culture

പഴയ ചൂരി ഉണര്‍ന്നത് രക്തത്തിന്റെ ഗന്ധം പേറി, പൊലീസ് അനാസ്ഥ അനുവദിക്കില്ല: മുസ്‌ലിംലീഗ്

Published

on

 

 

കോഴിക്കോട്: കാസര്‍കോഡ് പഴയ ചൂരിയില്‍ ഉറങ്ങികിടന്ന മദ്രസ്സ അധ്യാപകന്‍ കുടക് റിയാസ് മുസ്‌ലിയാരെ വെട്ടിക്കൊന്ന കേസ്സ് പ്രത്യേക ഉന്നതതല പൊലീസ് സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സാമൂഹ്യ ദ്രോഹികളെയും കൊലയാളികളെയും നിയമത്തിന് മുമ്പിലെത്തിക്കാന്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഇതിനു സമാനമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ്സ് കൈകാര്യം ചെയ്തപ്പോള്‍ സംഘ്പരിവാരിന്റെ താല്‍പര്യം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാറും പൊലീസും പ്രവര്‍ത്തിച്ചത്. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ അറും കൊലക്ക് ഇരയായ ഫൈസലിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാന്‍ പോലും ഭരണകൂടം തയ്യാറായിട്ടില്ല. സംഘ് ബന്ധമുള്ള പ്രതികള്‍ക്ക് ദിവസങ്ങള്‍ക്കകം ജാമ്യം ലഭിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ നല്‍കുന്ന ആപല്‍ സൂചനകളുടെ തിക്തഫലമാണ് ചൂരിയിലും സംഭവിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരിച്ച മദ്രസ്സാ അധ്യാപകന്റെ മൃതദേഹം കണ്ണൂര്‍ പരിയാരം ആസ്പത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം പത്തു വര്‍ഷം ജോലി ചെയ്ത ചൂരിയില്‍ പൊതു ദര്‍ശനത്തിനും നമസ്‌കരിക്കാനും അനുമതി നല്‍കണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ശിക്ഷ്യന്മാരുടെയും ആവശ്യം നിരാകരിച്ച പൊലീസ് നടപടി അപലപനീയമാണ്. കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിക്കരികിലൂടെ വിലാപയാത്രക്ക് അനുമതിയും ഒത്താശയും ചെയ്ത പിണറായിയുടെ പൊലീസ് ചൂരിയിലെ ജനങ്ങള്‍ക്ക് അവസാന നോക്കിനുള്ള അവസരം പോലും നിഷേധിച്ചത് ആരെ തൃപ്തിപ്പെടുത്താനാണ്. പൈശാചികമായി കൊലക്കത്തിക്ക് ഇരയായ മത പണ്ഡിതന് സ്വാഭാവിക നീതി പോലും നിഷേധിച്ചവര്‍ കൊലയാളികളുടെ ഇംഗിതമാണ് നടപ്പാക്കുന്നത്. കേരളത്തെ കൊലക്കളമാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ജാഗ്രത പുലര്‍ത്തണം. കൊലപാതകത്തിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ മുതലെടുപ്പ് തടയാനും കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിക്കാനും പൊലീസ് നടപടികള്‍ സ്വീകരിക്കണം. പൊലീസ് അനാസ്ഥ തുടര്‍ന്നാല്‍ മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.
നടുക്കം വിട്ടുമാറാതെ അസീസ് വഹബി

കാസര്‍കോട്: സഹപ്രവര്‍ത്തകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറാതെ നില്‍ക്കുകയാണ് പഴയ ചൂരി മുഹ്‌യദ്ദീന്‍ പള്ളി മസ്ജിദിലെ ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ അസീസ് വഹബി. തിങ്കളാഴ്ച അര്‍ധരാത്രി ഉറക്കത്തിനിടെ നിലവിളി കേട്ടുണര്‍ന്ന അദ്ദേഹം വാതില്‍ തുറന്ന് പുറത്ത് നോക്കാന്‍ ശ്രമിച്ചെങ്കിലും വാതിലിലേക്ക് തുരുതുരാ കല്ലുകള്‍ വീണു. പുറത്ത് എന്തോ അക്രമം നടക്കുന്നു എന്നല്ലാതെ തൊട്ടടുത്ത മുറിയില്‍ സഹപ്രവര്‍ത്തകനായ റിയാസ് മൗലവി കഴുത്തറുക്കപ്പെട്ട് പിടയുന്നത് അദ്ദേഹം അറിഞ്ഞിരുന്നില്ല. പള്ളിക്ക് നേരെ അക്രമം നടത്താന്‍ ആരോ വരുന്നുവെന്നാണ് സംശയിച്ചത്. ഉറക്കത്തില്‍ നിന്ന് പെട്ടന്ന് എണീറ്റതിനാല്‍ ഒന്നും വ്യക്തമല്ലായിരുന്നു. പള്ളി അക്രമിക്കപ്പെടുന്നതിന് മുമ്പ് വിവരം നാട്ടുകാരെ അറിയിക്കാനായി അസീസ് വഹബി പുറത്തേക്കിറങ്ങാതെ പള്ളിക്കകത്തേക്കുള്ള വാതിലിലൂടെ കയറി ബാങ്ക് വിളിക്കുകയും പുറത്തെ അക്രമം നടക്കുന്നുണ്ടെന്ന് വിളിച്ചുഅറിയിക്കുകയും ചെയ്തു. പാതിരാ നേരത്ത് പള്ളിയില്‍ നിന്നുള്ള അറിയിപ്പ് കേട്ട് പരിസരവാസികള്‍ ഓടിക്കൂടയപ്പോഴേക്കും കൊലയാളികള്‍ രക്ഷപ്പെട്ടിരുന്നു. താന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു യുവാവ് പള്ളിക്ക് മുമ്പില്‍ നില്‍ക്കുന്നതായി കണ്ടതായി അസീസ് വഹബി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കറുത്ത കുപ്പായം ധരിച്ചയാള്‍ പിന്നീട് ഓടി രക്ഷപ്പെട്ടു.
ഖത്തീബിന്റെ അറിയിപ്പ് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ റിയാസ് മൗലവിയെ മുറിയില്‍ രക്തത്തില്‍ കുളിച്ച്, കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടത്. ലുങ്കി മാത്രമായിരുന്നു വേഷം. മുറിയില്‍ വലിയ പിടിവലികള്‍ നടന്നതിന്റെ ലക്ഷണമില്ല. പള്ളിക്കകത്ത് വിരിക്കുന്ന കാര്‍പെറ്റാണ് റിയാസ് മൗലവി താമസിച്ച മുറിയിലും വിരിച്ചിരുന്നത്. കാര്‍പെറ്റില്‍ രക്തം തളം കെട്ടി നില്‍ക്കുകയാണ്. റിയാസ് മൗലവിയുടെ മുറിയുടെയും അസീസ് വഹബി താമസിക്കുന്ന മുറിയുടെയും വാതിലുകള്‍ അടുത്തടുത്തായാണ് ഉള്ളത്. പള്ളിയുടെ ഇടതുവശത്ത് ഹൗളിന് തൊട്ട് പിറകിലാണ് ഈ രണ്ട് മുറികളും. കൊലനടന്ന മുഹ്യുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന മുറിക്കകത്തെ തളംകെട്ടിയ ചോരയില്‍ നിന്നും മുറിക്ക് തൊട്ടുമുന്നിലുള്ള ഹൗളിന് സമീപത്തെ കല്ലില്‍ നിന്നും മണംപിടിച്ച പൊലീസ് നായ ട്രാക്കര്‍ പള്ളിപരിസരത്തൂടെ മതിലിന് സമീപത്തെ റോഡിലൂടെയും ഏറെനേരം ഓടിയ നായ വീണ്ടും പള്ളിപരിസരത്ത് വന്ന് നിന്നു. ഹൗളിന് സമീപത്ത് കണ്ട കല്ല് ഖത്തീബിന്റെ വാതിലിന് നേരെ എറിഞ്ഞതാണെന്നാണ് നിഗമനം. ഹൗളിന്റെ മുന്‍ഭാഗത്ത് ടൈലില്‍ രക്തത്തിന്റെ അടയാളമുണ്ട്. വിരല്‍ പതിഞ്ഞതാണെന്നാണ് സംശയം. കൊല നടന്ന മുറിക്കകത്ത് നിന്നും മുറിയുടെ പുറത്തെ ടൈലില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട റിയാസിന്റെ ശരീരത്തില്‍ 28 വെട്ടുകള്‍ ഉള്ളതായി പോസ്റ്റ് പോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചത്തുള്ള രണ്ട് വെട്ടും തലയില്‍ ഇടതുഭാഗത്തുള്ള വെട്ടും ആഴത്തിലുള്ളതാണ്. ഒരേ രീതിയിലുള്ള ആയുധമാണ് ഉപയോഗിച്ചിട്ടുള്ളത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയ മയ്യിത്ത് രണ്ട് മണിയോടെ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആദൂര്‍ സി.ഐ. സിബിതോമസ് പരിയാരത്ത് എത്തിയാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഉച്ചയോടെ മയ്യിത്ത് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.
നാടെങ്ങും വ്യാപക പ്രതിഷേധം
കോഴിക്കോട്: മദ്രസ അധ്യാപകന്‍ റിയാസ് മുസ്‌ലിയാരുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. കൊലയാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്്ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്്ലിയാര്‍, ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൊലപാതകം അത്യന്തം നികൃഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സുന്നിയുവജന സംഘം ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, വര്‍കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബകര്‍, സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഘാതകരെ പിടികൂടണമെന്നും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

പ്രത്യേക അന്വേഷണ സംഘത്തെ
നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാസര്‍കോട് ഉണ്ടായത് ദാരുണമായ സംഭവമാണെന്നും ഇത്തരം നീചകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending