Connect with us

Health

ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്

Published

on

ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർ​ദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേ​ദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകിയത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്.

എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ആരോഗ്യ വകുപ്പിന്റെ വാദങ്ങള്‍ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.

തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ ബാധിക്കാൻ പാടില്ല. ഉപകരണക്ഷാമം നേരത്തെ അറിയിച്ചിട്ടുണ്ട്. കത്ത് മൂലം പരാതി അറിയിക്കുന്നതിലും പ്രശ്നമുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ പോലും നമ്മൾ പണം പുറത്തു നിന്ന് വാങ്ങണം. പറയാൻ നാണക്കേടുണ്ട്. ഓഫീസിൽ പ്രിന്റിങ് മെഷീൻ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് പ്രകാരമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കാരണം കണക്കിൽ നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മറുപടി നൽകണം. സർക്കാർ സർവീസ് ചട്ടത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഡോക്ടർ ലംഘിച്ചു എന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.

Continue Reading

Health

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു

ഈ മാസം 475 കേസുകളാണ് റിപ്പോര്‍ട്ട് ചയ്തത്

Published

on

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകളാണ് റിപ്പോര്‍ട്ട് ചയ്തത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയില്‍ മാത്രം 117 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ഈ വര്‍ഷം സംസ്ഥാനത്താകെ 20000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം കൂടുതല്‍ ബാധിക്കുന്നത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണെന്നാണ് കണ്ടെത്തല്‍.

ഒരു വൈറസ് ജന്യ രോഗമാണ് മുണ്ടിനീര്. പാരാമിക്‌സോ വൈറസ് എന്ന വിഭാഗത്തില്‍പെട്ട വൈറസാണ് മുണ്ടിനീര് പകര്‍ത്തുന്നത്. പനി, കവിള്‍ തടത്തിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വേദനയും ലക്ഷണങ്ങളും ഉണ്ടാകുമ്പോള്‍ കൃത്യമായ രോഗനിര്‍ണയത്തിനായി ഒരു ഡോക്ടറെ കാണണം. ഗ്രന്ഥിയുടെ വീക്കം മംപ്‌സ് വൈറസ് മൂലമാകണമെന്നില്ല, മറിച്ച് മറ്റ് വൈറസുകളോ ബാക്ടീരിയകളോ മൂലമാകാം. രോഗലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും പനി കുറയ്ക്കുന്നതും വേദന കുറയ്ക്കുന്നതുമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരംമാത്രം ഉപയോഗിക്കുക.

രോഗം ബാധിച്ച ഉമിനീര്‍ വഴിയാണ് വൈറസ് എളുപ്പത്തില്‍ പടരുന്നത്. ചുമയോ തുമ്മലോ അല്ലെങ്കില്‍ സംസാരം വഴി പുറത്തുവിടുന്ന രോഗബാധിതമായ വായു തുള്ളികള്‍ ശ്വസിച്ച് മറ്റ് ആളുകളിലേക്കും രോഗം പടരാം.

ലക്ഷണങ്ങള്‍
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസം നേരിടും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങള്‍ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.

പകര്‍ച്ച

വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകാനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകര്‍ന്നിരിക്കും എന്നതിനാല്‍ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.

പ്രതിരോധം

അസുഖ ബാധിതര്‍ പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. സാധാരണയായി 1 മുതല്‍ 2 ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്.

Continue Reading

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

Published

on

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.

Continue Reading

Trending