X

കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തു വച്ചും കോവിഡ്‌സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്.

രോഗബാധ സംശയിച്ചുളള മരണമായാലും മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം ഉണ്ടാകരുത്. സ്രവം പരിശോധനയക്ക് എടുത്ത ശേഷം പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കി മൃതദേഹം വിട്ടു നല്‍കണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുളള മതപരമായ ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി.

ചിതാഭസ്മം ശേഖരിക്കാനും അനുവാദമുണ്ട്. അജ്ഞാതരായ കൊവിഡ് രോഗികള്‍ മരിച്ചാലോ മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകാതിരിക്കുകയോ ചെയ്താല്‍ കൃത്യമായ നടപടി സ്വീകരിച്ച ശേഷം മരിച്ച ആളുടെ മതവിശ്വാസ പ്രകാരമുളള സംസ്‌കാര ചടങ്ങുകള്‍ നടത്താമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എംബാം ചെയ്യാന്‍ അനുവദിക്കില്ല. കൊവിഡ് ബാധിച്ചുളള മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണെങ്കില്‍ അണുബാധ നിയന്ത്രണത്തില്‍ പരിശീലനം നേടിയ ഫോറന്‍സിക് ഡോക്ടര്‍മാര്‍ ആണ് ചെയ്യേണ്ടത്.

web desk 1: