kerala
വിഭാഗീയതയുടെ പോര്‍ക്കളമായി സി.പി.എം സമ്മേളനങ്ങള്‍
ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.

ഫിര്‍ദൗസ് കായല്‍പ്പുറം
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം സമ്മേളനങ്ങള്‍ വിഭാഗീയതയുടെ പോര്‍ക്കളങ്ങായി മാറുന്നു. ബ്രാഞ്ച്, ലോക്കല്‍ യോഗങ്ങള്‍ പൂര്‍ത്തിയാക്കി, ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് വിഭാഗീയത രൂക്ഷം. തിരുവനന്തപുരത്ത് ആദ്യ ഏരിയാ സമ്മേളനം നടന്ന വര്‍ക്കലയില്‍ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം ലോക്കല്‍ സമ്മേളനത്തില്‍ പീഡന പരാതിയുയര്‍ത്തി വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മറ്റൊരു നേതാവിന് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കേണ്ടിവന്നു.
പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം വിഭാഗീയതയെ തുടര്‍ന്ന് മാറ്റിവെച്ചു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27, 28 തിയതികളില്‍ നടക്കേണ്ടിയിരുന്ന ഏരിയാ സമ്മേളനം മാറ്റിയത്. വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാളയാര്‍ ലോക്കല്‍ സമ്മേളത്തില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്. ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണം.
മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ഒതുക്കി മൂലക്കിരുത്തിയ ആലപ്പുഴയിലാണ് വിഭാഗീയതയുടെ കുത്തൊഴുക്ക്. സജി ചെറിയാന്, പി.പി ചിത്തരഞ്ജന്, എച്ച്. സലാം, എ.എം ആരിഫ് എന്നീ നേതാക്കളെ അനുകൂലിക്കുന്നവര്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് കൊമ്പുകോര്‍ക്കുകയായിരുന്നു. ആലപ്പുഴയിലെ കുതിരപ്പന്തി ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം മത്സരിക്കാന്‍ രംഗത്തു വന്നതോടെ ജില്ലാ സെക്രട്ടറി ഇടപെട്ട് സമ്മേളനം നിറുത്തിവെച്ചു. സജി ചെറിയാനെയും ചിത്തരഞ്ജനെയും അനുകൂലിക്കുന്ന വിഭാഗങ്ങളാണ് പോര്‍വിളി നടത്തിയത്. കോഴിക്കോട് വിഭാഗീയത മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. നോര്‍ത്ത,് സൗത്ത് ഏരിയാ കമ്മിറ്റി സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷമായി. മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി മന്ത്രി മുഹമ്മദ് റിയാസ് പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതിന്റെ പ്രതിഫലനമാണ് കോഴിക്കോട്ട് പോര് കടുപ്പിക്കുന്നത്.
കണ്ണൂരില്‍ വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. തളിപ്പറമ്പില്‍ ഉണ്ടായ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് നേരിട്ട് ഇടപെട്ടത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.
kerala
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്മോന് മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്.

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്മോന് മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. മകള്‍ അബോധാവസ്ഥയില്‍ ആയതോടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ജാസ്മിന് പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു.
വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുക്കുകയായിരുന്നു. പിറ്റേ ദിവസം വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന് പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ജോസ്മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തി.
ഭര്‍ത്താവുമായി വഴക്കിട്ട് മകള്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത്് ജോസ് ചോദ്യം ചെയ്തിരുന്നു.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
കെ.എസ് അനില്‍കുമാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. കെ.എസ് അനില്‍കുമാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. സസ്പെന്ഷന് നടപടി മറികടന്ന് രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്താനാണ് സാധ്യത. അതേസമയം വിസി ചുമതല നല്കിയ സിസ തോമസും സര്‍വകലാശാല ആസ്ഥാനത്ത് എത്തും.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാല ചട്ട പ്രകാരം അനുമതി ഇല്ലെന്നാണ് സിന്‍ഡിക്കേറ്റ് വ്യക്തമാക്കുന്നത്. വിസിയുടെ നടപടിയെ രജിസ്ട്രാര്‍ കോടതിയില്‍ ചോദ്യം ചെയ്യും.
കൂടാതെ, ഗവര്‍ണറുടെ തീരുമാനപ്രകാരമുള്ള നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും നിയമപരമായി ചോദ്യം ചെയ്യും.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിന്റേതാണ് നടപടി. നേരത്തെ രജിസ്ട്രാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരുന്നു.
kerala
പരസ്യപ്രതികരണം സര്‍വീസ് ചട്ടലംഘനം; ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ അച്ചടക്ക നടപടി വേണ്ട
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമര്‍ശനം തള്ളാതെ വിദഗ്ധസമിതി റിപ്പോര്‍ട്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമര്‍ശനം തള്ളാതെ വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പരിമിതി പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉപകരണങ്ങള്‍ എുന്നതിന് കാലതാമസം ഉണ്ടാകുന്നു എന്നത് വസ്തുതയാണെന്നും നടപടികള്‍ ലളിതമാക്കണമെന്നും റിപ്പോര്‍ട്ട്. സമിതി റിപ്പോര്‍ട്ട് മെഡിക്കല്‍ വിഭ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന് നല്കി. ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് ഇന്ന് കൈമാറും.
ആലപ്പുഴ മെഡിക്കല്‍ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഡോ. ഹാരിസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതും പരസ്യപ്രതികരണം നടത്തിയതും സര്‍വീസ് ചട്ടലംഘനമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ അച്ചടക്ക നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
മെഡിക്കല്‍ കോളേജില്‍ ഏറ്റവും രോഗികളെത്തുന്ന യൂറോളജി വിഭാഗത്തില്‍ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
-
india2 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
തീവ്രമഴയ്ക്ക് ശമനം; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala3 days ago
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ ചന്ദ്രശേഖര്‍
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്
-
india3 days ago
ജെഎൻയു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ
-
kerala3 days ago
‘എസ്എഫ്ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ’: പി കെ നവാസ്