Connect with us

columns

തിരസ്‌കരിക്കപ്പെടുന്നവരുടെ ഇന്ത്യ

രാഷ്ട്രപിതാവിനെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന സത്യം പകല്‍ വെളിച്ചം പോലെ പ്രകാശിച്ചുനില്‍ക്കുമ്പോഴാണ് പാഠഭാഗങ്ങള്‍ തിരുത്തി ഗോദ്‌സേമാരെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യം ഇന്നും ലോകാത്ഭുതമായ ആ മഹാത്മാവിനെ ചര്‍ച്ച ചെയ്യുന്നുെണ്ടങ്കില്‍ അദ്ദേഹത്തിന്റെ പകരക്കാരനാകാന്‍ ആര്‍ക്കും കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.

Published

on

അഡ്വ. സജല്‍

‘അടുത്ത തലമുറയില്‍ നിന്നാണ് ഭാവി ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ, ഞങ്ങള്‍ നമ്മുടെ യുവാക്കളെ ശാക്തീകരിക്കുകയും അവര്‍ ഏതുതരം ലോകത്ത് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു’ ലോക പ്രശസ്ത ഡച്ച് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ആന്റണ്‍ ചെക്കോവിന്റെ വാക്കുകളാണിത്.

ഇന്ത്യയെ സമ്പൂര്‍ണ ഹൈന്ദവ രാഷ്ട്രമാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല തച്ചുതകര്‍ത്ത് സമ്പത്ത് തങ്ങളിലേക്ക് മാത്രം കുമിഞ്ഞുകൂട്ടുകയും ഭരണഘടനാസ്ഥാപനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലേക്കെത്തിക്കുന്നതുമായിരുന്നു ഒന്നാം ഘട്ടമെങ്കില്‍, രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ചും വിദ്യാഭ്യാസ മേഖലയില്‍ നിക്ഷിപ്ത അജണ്ടകള്‍ നടപ്പിലാക്കിയും ആ അജണ്ടയില്‍ വിരിയിച്ചെടുക്കുന്ന ഭാവി തലമുറയെ സൃഷ്ടിച്ച് ചരിത്രം തങ്ങള്‍ക്ക് അനുകൂലമാക്കുന്നതാണ് രണ്ടാംഘട്ടം.
ഒന്നര പതിറ്റാണ്ടായി പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് പുതിയ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റിയത്. ഗാന്ധിജിക്ക് പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് രാജ്യത്തെ സംഘ്പരിവാര്‍ ശക്തികള്‍. നെഹ്‌റുവിനുപകരം പട്ടേലിനെ പ്രതിഷ്ഠിച്ചവര്‍ക്ക്പക്ഷേ ഗാന്ധിജിക്ക് പകരം പുതിയ ഒരാളെ ചരിത്രത്തില്‍ പ്രതിഷ്ഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ചരിത്രങ്ങള്‍ തിരുത്തിയും സത്യങ്ങള്‍ക്ക് മറച്ചുവച്ചും അന്‍പത് വര്‍ഷത്തിന് ശേഷമെങ്കിലും രണ്ടാം ഗാന്ധിയായി മോദിയെ പ്രതിഷ്ഠിക്കാനായേക്കും. രാഷ്ട്രപിതാവിനെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന സത്യം പകല്‍ വെളിച്ചം പോലെ പ്രകാശിച്ചുനില്‍ക്കുമ്പോഴാണ് പാഠഭാഗങ്ങള്‍ തിരുത്തി ഗോദ്‌സേമാരെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യം ഇന്നും ലോകാത്ഭുതമായ ആ മഹാത്മാവിനെ ചര്‍ച്ച ചെയ്യുന്നുെണ്ടങ്കില്‍ അദ്ദേഹത്തിന്റെ പകരക്കാരനാകാന്‍ ആര്‍ക്കും കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹം ചരിത്ര വക്രീകരണത്തെ തിരിച്ചറിയുകതന്നെ ചെയ്യും.

രാജ്യത്തെ അസന്മാര്‍ഗിക പ്രവര്‍ത്തികളുടെ പരീക്ഷണശാലയായ ഗുജറാത്തില്‍നിന്ന് തന്നെയാണ് മുഗള്‍ ചരിത്രത്തിന്റെ ഒഴിവാക്കലുകള്‍ക്ക് തുടക്കമിട്ടത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ഗുജറാത്തിലെ പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന എട്ട് പുസ്തകങ്ങള്‍ ആര്‍.എസ്.എസ് ആചാര്യന്‍ ദീനീനാഥ് ബത്രയുടേതാക്കി മാറ്റി. അപ്പോള്‍ അവയിലെ ഉള്ളടക്കത്തെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. യോഗിയുടെ ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് പോഷക സംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്തന്‍ നയാസ്, എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു രംഗത്തുവന്നിരിന്നു. മിര്‍സ ഗാലിബിന്റെ കവിതാശകലവും എം.എഫ് ഹുസൈന്റെ ആത്മകഥയും രവീന്ദ്രനാഥ് ടാഗോറിന്റെ ചിന്തകളെ കുറിച്ചുള്ള ഭാഗം, മുഗള്‍ ഭരണാധികാരികള്‍ കാരുണ്യവാന്‍മാരായിരുന്നു എന്ന ഭാഗത്തിന്റെ സാധുത പരിശോധിക്കുക, ഗുജറാത്ത് കലാപത്തില്‍ 2000 മുസ്‌ലിംകള്‍ വധിക്കപ്പെട്ടുവെന്ന ഭാഗം ഒഴിവാക്കുക തുടങ്ങിയവയാണവര്‍ നീക്കം ചെയ്യുന്നതിനായി ലക്ഷ്യം വച്ചത്. ഫലത്തില്‍ അത് പ്രാവര്‍ത്തികമായി.

മുഗള്‍ ഭരണാധികാരികളെല്ലാം പണ്ഡിതന്മാരും സാഹിത്യവും കലകളും ഇഷ്ടപ്പെടുന്നവരുമായിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസത്തില്‍ അതീവ താല്‍പര്യമുണ്ടായിരുന്നു. ബാബറും ഹുമയൂണും വിദ്യാഭ്യാസ പ്രേമികളായിരുന്നു. വിദ്യാഭ്യാസ വികസനത്തില്‍ ജഹാംഗീര്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. ഒരു മനുഷ്യന്‍ പിന്‍ഗാമി ഇല്ലാതെ മരിച്ചാല്‍ അയാളുടെ സ്വത്ത് മുഴുവന്‍ സ്‌കൂളുകളുടെയും കോളജുകളുടെയും വികസനത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. വിദ്യാഭ്യാസ യോഗ്യമല്ലാത്ത് എല്ലാ സ്‌കൂളുകളും അദ്ദേഹം നന്നാക്കി, അതിന്റെ വിപുലീകരണത്തിന് സംഭാവന നല്‍കി. ഔറംഗസീബ് പൂര്‍വികരുടെ പാത പിന്തുടരുകയും സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുകയും പാവപ്പെട്ടവര്‍ക്കും ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്തു.

പരീക്ഷാസംവിധാനം ഇല്ലാതിരുന്ന കാലത്ത് വിദ്യാര്‍ത്ഥികളുടെ മൊത്തം അക്കാദമിക് കരിയര്‍ കണക്കിലെടുത്ത് ബന്ധപ്പെട്ട അധ്യാപകന്റെ അഭിപ്രായമനുസരിച്ച് താഴ്ന്ന ക്ലാസില്‍നിന്ന് ഉയര്‍ന്ന ക്ലാസിലേക്ക് പ്രമോഷന്‍ ലഭിച്ചു. വാര്‍ഷിക പരീക്ഷയുടെ പതിവ് സംവിധാനം ഉണ്ടായിരുന്നില്ല. ആഗ്ര, ഡല്‍ഹി, ഫത്തേപൂര്‍ സിക്രി, അംബാല, ലഖ്‌നൗ, ഗ്വാളിയോര്‍, അലഹബാദ്, കശ്മീര്‍, സിയാല്‍കോട്ട്, ലാഹോര്‍, ജൗന്‍പൂര്‍ എന്നിവ മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളും പേര്‍ഷ്യന്‍ പഠന മാധ്യമവും ആയിരുന്നു. മുഗള്‍ ഭരണകാലത്ത് ബനാറസ്, മഥുര, അലഹബാദ്, നദിയാദ്, അയോധ്യ, ശ്രീനഗര്‍, മിഥില എന്നിവ ഹിന്ദുക്കളുടെ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ആദ്യകാലത്ത് ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള പാഠശാലകളില്‍ അഞ്ചാം വയസില്‍ കുട്ടികളെ അയക്കുകയും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാപീഠത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അക്ബര്‍ രാജകുമാരിമാരുടെ വിദ്യാഭ്യാസത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്നതും ലോകാത്ഭുതങ്ങളുമായ താജ്മഹല്‍, ലോക പൈതൃകങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ച ഡല്‍ഹി ജുമാമസ്ജിദ്, ഡല്‍ഹി ചെങ്കോട്ട, അക്ബര്‍ ചക്രവര്‍ത്തി നിര്‍മിച്ച ആഗ്രാ കോട്ട, ഖുതുബ് മിനാര്‍ എന്നിവ മുസ്‌ലിം ചക്രവര്‍ത്തിമാര്‍ സ്ഥാപിച്ച രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളും കലാസമ്പത്തുക്കളുമാണ്. വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായി മുഗളര്‍ പണികഴിപ്പിച്ച വേറെയും ധാരാളം കോട്ടകളും കൊട്ടാരങ്ങളും രാജ്യത്ത് നിലനില്‍ക്കുന്നു. യാതൊരു വേര്‍തിരിവുമില്ലാതെ പ്രശംസനീയമായ നിലയില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസകാല ചരിത്രത്തെയാണ് സംഘ്പരിവാറുകള്‍ ഒഴിവാക്കിയത്. പക്ഷേ ബനാറസ് ഹിന്ദു സര്‍വകലാശാലയും അലിഗഡും ജാമിഅ മില്ലിയ്യയും ഹംദദും ശിരസുയര്‍ത്തി നില്‍ക്കുമ്പോള്‍ ഈ അപനിര്‍മിതികള്‍ മതിയാകാതെ വരും ഒരു തലമുറയുടെ ചരിത്ര ബോധ്യത്തെ മാറ്റിയെടുക്കാന്‍.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ പേര് 11 ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിരിക്കുന്നത്. 2008 മുതല്‍ ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍കലാം ആസാദിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്‍മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, മൗലാനാ മുഹമ്മദലി, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ സമശീര്‍ഷനായ അബുല്‍ കലാം ആസാദ് സ്വതന്ത്രഭാരത ശില്‍പികളില്‍ ഒരാളാണ്. രാഷ്ട്ര നിര്‍മാണത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ മൗലാനാ ആസാദ് മുസ്‌ലിം നാമധാരിയാണ് എന്ന ഒറ്റ കാരണത്താലാണ് ചരിത്രത്തില്‍നിന്നും പാഠഭാഗങ്ങളില്‍നിന്നും ഒഴിവാക്കുന്നത്.
‘അണ്ടര്‍സ്റ്റാന്റിംഗ് സൊസൈറ്റി’ എന്ന തലക്കെട്ടില്‍ പതിനൊന്നാം ക്ലാസിലെ സോഷ്യോളജി പാഠപുസതകത്തില്‍നിന്നും 2002 ലെ ഗുജറാത്ത് കലാപ വിവരങ്ങള്‍ നീക്കംചെയ്യുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയ കാലവും നീചമായ കൊലപാതകളുമാണ് മറക്കപ്പെടുന്നത്. വിശ്വഭാരതിയിലൂടെയും സരസ്വതി ശിശുമന്ദിരങ്ങളിലൂടെയും കാലങ്ങളായി ആര്‍.എസ്.എസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ് വിദ്യാഭ്യാസ കാവിവത്കരണം. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ മേഖലയിലേക്കും അതിനെ വ്യാപിപ്പിക്കുന്നു. ജനാധിപത്യ മതേതര പാരമ്പര്യം നശിപ്പിച്ച് ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കി ഉടച്ചുവാര്‍ക്കുന്നതിന് യുവജനങ്ങളുടെയും പുതുതലമുറയുടെയും ചിന്തകളെയും മനോഭാവങ്ങളെയും പുനഃസൃഷ്ടിക്കേണ്ടതുണ്ട്. പുരാതന ഇന്ത്യയുടെ ചരിത്രം ഹിന്ദു രാജാക്കന്മാരുടെയും വേദകാലഘട്ടത്തിന്റെ ചരിത്രത്തിലും ആധുനിക ഇന്ത്യയുടെ ചരിത്രം മോദി അധികാരത്തിലേറിയ ശേഷമുള്ള വര്‍ഷങ്ങളിലും പരിമിതപ്പെടുത്താനാണ് ഫാസിസ്റ്റുകളുടെ ശ്രമം. ക്യാഷ് ലെസ് ഇക്കോണമിയും ഡിജിറ്റല്‍ ഇന്ത്യയും നോട്ട് നിരോധന ചരിത്രവും പൗരത്വനിയമവും വിചാരധാരയുടെ ആവിര്‍ഭാവവും എല്ലാം നാളെ സര്‍വകലാശാല സിലബസുകളില്‍ കടന്നുവരുമ്പോള്‍ അവിടെനിന്നും ലഭിക്കുന്ന ഡിഗ്രി സര്‍ട്ടിഫിറ്റുകള്‍ ഒരുപക്ഷേ രാജ്യത്തിന്റെ സുരക്ഷയെതന്നെ ബാധിക്കുമെന്ന ചരിത്രങ്ങള്‍ പിന്തുടര്‍ന്നേക്കാം. സവര്‍ക്കറും ഗോദ്‌സെയുമൊക്കെ വിശ്വ പൗരന്മാരായേക്കാം. അപ്പോഴെല്ലാം നമ്മള്‍ ഉറക്കെ പറഞ്ഞ്‌കൊണ്ടിരിക്കണം ‘ചരിത്രം മറക്കുന്നവര്‍ക്ക് ചരിത്രം സൃഷ്ടിക്കാന്‍ കഴിയില്ല’.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending