kerala

ഡെങ്കിപ്പനി വീണ്ടും; മഴയെത്തുടര്‍ന്നുണ്ടാകുന്ന വെയിലില്‍ സാധ്യത കൂടുതല്‍; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

By webdesk14

May 14, 2023

മലയോരഗ്രാമങ്ങള്‍ വീണ്ടും പനിച്ചൂടിലേക്ക്. കരുവാരക്കുണ്ട് പഞ്ചായത്തില്‍ അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മാമ്പറ്റയില്‍ രണ്ടുപേര്‍ക്കും കല്‍ക്കുണ്ട്, കണ്ണത്ത്, പുന്നക്കാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. തുടര്‍ന്ന് മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജിതമാക്കി.

പത്തിലേറെ തവണ ശക്തമായ മഴ ലഭിച്ച കരുവാരക്കുണ്ടില്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മഴയെത്തുടര്‍ന്നുണ്ടാകുന്ന വെയിലില്‍ രോഗം പടര്‍ത്തുന്നതടക്കമുള്ള കൊതുകുകള്‍ വിരിയുന്നത് ആരോഗ്യസംരക്ഷണത്തിനു ഭീഷണിയാണ്. മാലിന്യം കലര്‍ന്ന വെള്ളം ഒഴുകിയെത്തുന്നതും പ്രശ്‌നമാണ്. തുടര്‍ച്ചയായി മഴപെയ്താല്‍ കൂത്താടികള്‍ പൂര്‍ണമായും നശിക്കും.

വെയില്‍ ഇടവിട്ടുണ്ടാകുന്നതിലൂടെ കൊതുകുകള്‍ വ്യാപകമായി വിരിയുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്. കൃഷിയുള്ള ഭാഗങ്ങളിലാണ് പകര്‍ച്ചരോഗ വ്യാപനം കൂടുതലാകുക. കൊക്കൊ തൊണ്ടുകള്‍, ചിരട്ട, പ്ലാസ്റ്റിക് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകള്‍ വിരിയുന്നതിലൂടെയാണ് രോഗം പടരുന്നത്. വാര്‍ഡ്തലത്തില്‍ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍.