Connect with us

kerala

തിരുവാതുക്കലിലെ ഇരട്ടക്കൊല; പ്രതി മുന്‍ ജീവനക്കാരനായ അസം സ്വദേശിയെന്ന് സൂചന

ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

on

കോട്ടയം തിരുവാതുക്കലില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് മുന്‍ ജീവനക്കാരനെന്ന് സൂചന. കൊല്ലപ്പെട്ട വ്യവസായിയായ വിജയകുമാറിന്റെ കമ്പനിയിലെ ജീവനക്കാരന്‍ അസം സ്വദേശി അമിത് ആണ് സംശയനിഴലിലുള്ളത്. ഇയാള്‍ മുമ്പ് ഓണ്‍ലൈന്‍ വഴി ഒരു കോടി രൂപ തട്ടിയ കേസില്‍ വിജയകുമാറിന്റെ പരാതിയില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.

തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. അമിതിന്റെ ഫോണ്‍ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടില്‍ ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക്, വിരലടയാള വിദഗ്ധരുടെയും ഇതര പൊലീസ് വിഭാഗങ്ങളുടേയും പരിശോധന പുരോഗമിക്കുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

വീടിന്റെ വാതിലിനു സമീപത്തുനിന്നും കണ്ടെത്തിയ അമ്മിക്കല്ലുപയോഗിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെത്തി. കോടാലി ഉപയോഗിച്ച് വെട്ടിയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും ഭാര്യ മീരയുടേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയത്.

രാവിലെ വീട്ടുജോലിക്കാരിയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിലെ ജീവനക്കാരെയും വിവരമറിയിച്ചു. ശ്രീവത്സം എന്ന വലിയ വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഇവരുടേതാണ്.

അഞ്ച് വര്‍ഷം മുമ്പ് ഇവരുടെ മകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനു ശേഷം സമൂഹവുമായി അകന്ന് ഉള്‍വലിഞ്ഞ് ജീവിക്കുകയായിരുന്നു ദമ്പതികള്‍. അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരയ്ക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് കൊലപാതകം. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ വളര്‍ത്തുനായ ചത്തുപോയിരുന്നു.

kerala

വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍

തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. വരന്‍ ആശുപത്രിയില്‍ എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു.

ഒരുഘട്ടത്തില്‍ വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്‍ ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷാരോണ്‍ ആശുപത്രിയില്‍ എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്‍ വിവാഹസദ്യയും ഒരുക്കി.

ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തി.

വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിയില്‍വെച്ചുതന്നെ താലികെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Continue Reading

kerala

കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍

ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.

Published

on

ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Continue Reading

kerala

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.

Published

on

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.

Continue Reading

Trending