india

ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

By webdesk17

February 12, 2025

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ നടപടികള്‍ ആരംഭിക്കും.

അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വന്ദന ദാസിന്റെ പിതാവ് മോഹന്‍ദാസ് പറഞ്ഞു. പരമാവധി തെളിവുകള്‍ പൊലീസ് ശേഖരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ പരിശോധനയെന്ന ആവശ്യത്തിലൂടെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് പ്രതി ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു. അതേസമയം കേരള സമൂഹം തങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്നും പിതാവ് പറഞ്ഞു.

2023 മേയ് 10 രാവിലെ 4.40നാണ് പൂയപ്പള്ളി പൊലീസിനോടൊപ്പം ചികിത്സയ്‌ക്കെത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കുത്തി പരുക്കേല്‍പ്പിച്ചത്. എന്നാല്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വന്ദന ദാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മേയ് 11ന് ഡോക്ടറുടെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. മെയ് 12ന് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു.

ഡോക്ടര്‍ക്കും ജഡ്ജിക്കും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പെരുമാറ്റ ചട്ടം അടിയന്തരമായി നടപ്പാക്കണമെന്ന് മെയ് 24 ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ ജൂലൈ 1 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ജൂലൈ 27 ന് പ്രതിയുടെ ജാമ്യ ഹര്‍ജി കൊല്ലം സെഷന്‍സ് കോടതി തള്ളി. ഓഗസ്റ്റ് 1 ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിച്ചു.

മരണാനന്തര ബഹുമതിയായി ഡോ.വന്ദന ദാസിന് എംബിബിഎസ് ബിരുദം നല്‍കാന്‍ കേരള ആരോഗ്യ സര്‍വകലാശാല ഓഗസ്റ്റ് 2 ന് തീരുമാനമെടുത്തു.

ഓഗസ്റ്റ് 5 ന് പ്രതി സന്ദീപിനെ അധ്യാപന സര്‍വീസില്‍ നിന്നു പുറത്താക്കി. സെപ്റ്റംബര്‍ 18 ന് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്ലിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഒക്ടോബര്‍ 18 ന് സി ബി ഐ അന്വേഷണമെന്ന മാതാപിതാക്കളുടെ ഹര്‍ജിയില്‍ പശ്ചാത്തലത്തില്‍ കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 2024 ഫെബ്രുവരി 6ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹര്‍ജിയും പ്രതിയുടെ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി.