kerala
ലഹരിക്കേസ്; ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്
ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
കൊച്ചി: ലഹരിക്കേസില്‍ ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്. ലഹരി മരുന്ന് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 27 (ബി) (ആറ് മാസം തടവോ 10,000 രൂപ പിഴയോ), ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 29 (10 വര്‍ഷം തടവോ പിഴയോ), തെളിവ് നശിപ്പിക്കലിന് ബി.എന്‍.എസ് സെക്ഷന്‍ 238 (മൂന്ന് വര്‍ഷം തടവ്) എന്നിവ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
താരത്തെ ഇന്ന് പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. വൈദ്യപരിശോധനക്കു ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം.
കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന് പൊലീസിന് നല്കിയ മൊഴി.
മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.
പരിശോധന ദിവസം നടന് ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്കാന് ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.
മുന്‍പ് ഡി അഡിക്ഷന് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.
എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
kerala
ഇടുക്കിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
ചെറുതോണി സ്വദേശിനിയായ ഹെയ്സല്‍ ബെന്‍ ആണ് മരിച്ചത്.
ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളില്‍ സ്കൂള്‍ ബസ് ഇടിച്ച് പ്ലേ സ്കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്സല്‍ ബെന്‍ ആണ് മരിച്ചത്.
സ്കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.
ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.
അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.
kerala
അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.
തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്കൂട്ടറുകള് കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.
യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല് അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala13 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports11 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

