Connect with us

Video Stories

ഗവ. ജീവനക്കാര്‍ക്ക് പറഞ്ഞതോ ഇത് ?

Published

on

ഇക്കഴിഞ്ഞ ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടന്ന സംയുക്ത ട്രേഡ്‌യൂണിയന്‍ പൊതുപണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് സി.ഐ.ടി.യുവിന്റെയും എന്‍.ജി.ഒ യൂണിയന്റെയും അനുയായികള്‍ ചെയ്തുകൂട്ടിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അക്രമവും മലയാളികളെയാകെ ലജ്ജിപ്പിക്കുന്നു. പണിമുടക്കിന്റെ ഒന്നാം ദിനംതന്നെ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിനുകുറുകെ പന്തല്‍കെട്ടി ഗതാഗതം തടസ്സപ്പെടുത്തിയവരുടെ ആളുകള്‍ തന്നെയാണ് തൊട്ടുസമീപത്ത് പ്രധാന ട്രഷറി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടത്തിനുള്ളില്‍കയറി അക്രമപ്പേക്കൂത്ത് നടത്തിയത്. ഇടതുപക്ഷ അനുകൂലസംഘടനയായ എന്‍.ജി.ഒ യൂണിയനില്‍പെട്ട ഉത്തരവാദിത്തപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ് രണ്ടിനും നേതൃത്വം നല്‍കിയത്. രണ്ടുപേര്‍ കീഴടങ്ങിയെങ്കിലും മറ്റുള്ളവരെ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരില്‍ കേസില്‍നിന്ന് തലയൂരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വിവരം.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വ്യവസായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ പോഷക സംഘടനയായ ബി.എം.എസ് ഒഴികെയുള്ള രാജ്യത്തെ പത്ത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ 48 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. 12 ഇന ആവശ്യങ്ങളുന്നയിച്ച് രണ്ടു മാസത്തോളം പൊതുസമൂഹത്തിനിടയില്‍ വ്യാപകമായ പ്രചാരണം നടത്തിയ ശേഷമായിരുന്നു പണിമുടക്ക്. പൊതുസമൂഹത്തെ മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഇത്തരമൊരു സമരമുറ പ്രഖ്യാപിച്ചിരുന്നതെങ്കിലും നടേപറഞ്ഞ അക്രമ സംഭവങ്ങള്‍ എങ്ങനെയാണ് അവരെ സ്വാധീനിച്ചിരിക്കുക. പണിമുടക്കിന്റെ പേരില്‍ ഒരാളെയും സ്ഥാപനത്തെയും ആക്രമിക്കില്ലെന്ന് പറഞ്ഞ നേതാക്കളുടെ അനുയായികളാണ് ഈ നെറികെട്ട രാഷ്ട്രീയം കളിച്ചത്. സി.ഐ.ടി.യുവിനുപുറമെ ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ ്,യു.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കാളികളായിരുന്നെങ്കിലും അക്രമം നടത്തിയവരെല്ലാം സി.ഐ.ടി.യുക്കാരായത് എന്തുകൊണ്ടായിരുന്നു. ഇവരുടെ രാഷ്ട്രീയ നിലപാടുതറയുടെ പൊള്ളത്തരം കാരണം മറ്റ് ട്രേഡ്‌യൂണിയന്‍ സംഘടനകളുടെ നേരെയും ചെളിതെറിക്കപ്പെടുകയല്ലേ അതുമൂലം സംഭവിച്ചത് ?
പട്ടാപ്പകല്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ ശാഖയില്‍കയറിച്ചെന്ന് മാനേജര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തി കമ്പ്യൂട്ടര്‍, മേശ, ഫോണ്‍, ഓഫീസ് ഫര്‍ണിഷിങ് സാധനങ്ങള്‍, ചില്ലുകള്‍ തുടങ്ങി കണ്ണില്‍കണ്ടതെല്ലാം തല്ലിത്തകര്‍ത്തത് ഏതെങ്കിലും സാമൂഹിക വിരുദ്ധരോ അധോലോക സംഘമോ അല്ല. പൊതുജനത്തിന്റെ നികുതിപ്പണംകൊണ്ട് മാസാമാസം ആയിരങ്ങള്‍ എണ്ണിവാങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരാണ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. മെയിന്‍ ട്രഷറിയിലെ ക്ലര്‍ക്ക് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫീസ് അസിസ്റ്റന്റും ജില്ലാസെക്രട്ടറിയേറ്റംഗവുമായ ഹരിലാല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. സമൂഹത്തിന്റെ നികുതിപ്പണമുപയോഗിച്ചാണ് ആ സംവിധാനങ്ങളെല്ലാം ഉണ്ടാക്കിവെച്ചിരിക്കുന്നതെന്നും അല്ലാതെ ഏതെങ്കിലും സ്വകാര്യസ്വത്തുപയോഗിച്ചല്ലെന്നും അറിയാത്തവരാകില്ല ഇടതുപക്ഷ എന്‍.ജി.ഒ യൂണിയന്റെ നേതാക്കളും പ്രവര്‍ത്തകരും. ജില്ലാതല നേതാക്കളും പ്രവര്‍ത്തകരുമാണ് എന്‍.ജി.ഒ യൂണിയന്റേതായി പ്രതിപ്പട്ടികയിലുള്ളത്. ഇവരിലെ ഉന്നതരെ തൊടാന്‍ ഇപ്പോഴും പൊലീസ് തയ്യാറായിട്ടില്ല. ഇത് അതിലും നാണക്കേടാണ്. അറസ്റ്റ് ചെയ്തതാകട്ടെ പത്രവാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന് കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ സ്റ്റേഷനില്‍ കീഴടങ്ങിയവരെ മാത്രവും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരെ മുന്നിലാണ് പണിമുടക്കിന്റെ പേരില്‍ ഇതെല്ലാം നടന്നതെന്ന് നോക്കുമ്പോള്‍ ആരാണ് ഇക്കൂട്ടര്‍ക്ക് അതിന് ധൈര്യം പകര്‍ന്നതെന്നതിനെക്കുറിച്ച് അധികമൊന്നും ആലോചിച്ച് തലപുണ്ണാക്കേണ്ട.
രാഷ്ട്രീയ പ്രവര്‍ത്തനവും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനവുമൊക്കെ പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണെന്ന് പ്രത്യേകിച്ച് ഓര്‍മപ്പെടുത്തേണ്ടതില്ല. അതനുസരിച്ചല്ല അടുത്തകാലത്തായി പലതും നടന്നുവരുന്നത്. മഹാത്മാഗാന്ധി കാണിച്ചുതന്ന സമരമുറയാണ് പണിമുടക്കും ഹര്‍ത്താലും പോലുള്ള പ്രതിഷേധം. ഇഷ്ടമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാമെന്നല്ലാതെ നിര്‍ബന്ധിച്ച് മറ്റുള്ളവരെ പങ്കാളികളാക്കണമെന്ന് വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രതിഷേധത്തിന്റെ തന്നെ മുനയൊടിക്കുന്നു. എങ്കില്‍ പ്രതിഷേധിക്കപ്പെടുന്ന പാര്‍ട്ടിക്കും അധികാരികള്‍ക്കും ഇത്തരം സമരങ്ങളെയും സമരക്കാരെയും അടിച്ചമര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണമല്ലോ. താനും തന്റെസംഘടനയും പാര്‍ട്ടിയും പറയുന്നതും ചെയ്യുന്നതുമെല്ലാം ശരിയെന്ന കമ്യൂണിസ്റ്റ് വരട്ടുവാദമാണ് ഇതിനൊക്കെ കാരണം. ഇവരുടെ ഇത:പര്യന്തമായ സമരമുറകളെല്ലാം അക്രമോല്‍സുകവും അന്യരെയും പൊതുസമ്പത്തിനെയും കയ്യേറുന്നതുമാണ്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ നൂറോളം ബസ്സുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. അത് നടത്തിയത് ബി.ജെ.പിക്കാരും ആര്‍.എസ്.എസ്സുകാരുമാണെന്ന് പറഞ്ഞ് അവരെ കണക്കിന് വിമര്‍ശിച്ചവരാണ് തിരുവനന്തപുരത്തെ അക്രമത്തിന്റെ ഉത്തരവാദികളെന്നുവരുമ്പോള്‍ ഇരുകൂട്ടരും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നല്ലാതെ മറ്റെന്താണ് പൊതുജനം ധരിക്കേണ്ടത്.
പൊതുനിരത്തില്‍ പന്തല്‍കെട്ടാനും ഗതാഗതം തടസ്സപ്പെടുത്താനും തയ്യാറായതുമാത്രമല്ല, അതുസംബന്ധിച്ച്ചിത്രസഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടും രണ്ടാം ദിവസവും പന്തല്‍ അതേപോലെതന്നെ നിലനിന്നുവെന്നത് ആരുടെ കുറ്റമാണ്. പൊലീസ് ഗതാഗതം മുടക്കിയതിന് കേസെടുത്തെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നോര്‍ക്കണം. മുമ്പ് പൊതുനിരത്തുകളില്‍ ഗതാഗതം തടഞ്ഞ് പ്രകടനം നടത്തരുതെന്നും പാതയോരത്ത് പൊതുയോഗം നടത്തരുതെന്നും വിധിച്ചപ്പോഴും ഹൈക്കോടതിക്കെതിരെ ശുംഭന്‍ പ്രയോഗവും കോലം കത്തിച്ചും നാടുകടത്തലുമായി രംഗത്തുവന്നവരുടെ അണികളും നേതാക്കളും പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് പറയാന്‍കൂടി കഴിയാതെ വന്നിരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയും പണിമുടക്കിനുമുമ്പ് പൊതുജനത്തിന ്‌നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാതിരുന്നതിന്റെ കാരണം കുറ്റവാളികള്‍ക്ക് നേതൃത്വത്തിന്റെ സംരക്ഷണം കിട്ടുമെന്ന ബോധ്യംകൊണ്ടുതന്നെയാണ്. വ്യാപാരികളെയും ബാങ്ക് ജീവനക്കാരെയും ആസ്പത്രിയിലേക്ക് പോകുന്നവരെപോലും കയ്യേറ്റം ചെയ്തും പരിക്കേല്‍പിച്ചും നടത്തുന്ന പണിമുടക്കുകള്‍ക്ക് കടുത്തശിക്ഷ കിട്ടുമെന്ന വ്യവസ്ഥ ഉറപ്പാക്കുകയാണ് ഇതിനുപോംവഴി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നഷ്ടം ഈടാക്കുന്നതിനും ജയില്‍ വാസത്തിനും ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാരിന് അതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് സ്വന്തം അണികളെ രായ്ക്കുരാമാനം പിടിച്ച് അഴിക്കകത്തിടുകയാണ്. ഇനിയൊരിക്കലും അവര്‍ ‘പൊതുസേവക’ന്റെ കസേരയില്‍ ഇരുന്നു പോകരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending