Connect with us

News

കര്‍ഷകരെ കൊലയ്ക്ക് കൊടുക്കരുത്

Published

on

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്‍പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്‍ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്‍മാന്‍ തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്‍മാണം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് യഥേഷ്ടം ലാഭം കൊയ്യാനും അതിന്റെ പങ്കുപറ്റാനും പരമാവധി പരിശ്രമിച്ചുവരുന്ന മോദി സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെകൂടി അവര്‍ക്കായി ലേലത്തിന് വെക്കുന്നത് ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കലാണ്. കോണ്‍ഗ്രസും മുസ്്‌ലിംലീഗും സി.പി.എമ്മും ടി.എം.സിയും ശിവസേനയും ജനതാദളും (എസ്) ബില്ലിനെ ശക്തിയായി എതിര്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ കണ്ടതുപോലുള്ള പിടിവാശിയിലാണ് മോദി സര്‍ക്കാര്‍.കോവിഡ് കാലത്ത് ജനങ്ങളുടെ ശ്രദ്ധതിരിച്ച് കര്‍ഷകര്‍ക്കെതിരായും കുത്തകകള്‍ക്ക് അനുകൂലമായും നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢതന്ത്രത്തിന് പ്രതിപക്ഷവും ജനതയും വഴങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ലോക്‌സഭയിലും രാജ്യസഭയിലുമായി കണ്ടത്.

നിലവില്‍ കര്‍ഷകരും സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികാനുബന്ധബില്ലുകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം പഞ്ചാബിലും ഹരിയാനയിലും നിന്നായി 226.56 ലക്ഷം ടണ്‍ അരിയും 201.14 ലക്ഷം ടണ്‍ ഗോതമ്പുമാണ് സര്‍ക്കാര്‍ സംഭരിച്ചത്. 80293 കോടി രൂപ വിലവരുന്ന ഇവ സംഭരിച്ചത് കര്‍ഷകരില്‍നിന്ന് നേരിട്ടാണ്- കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ (എ.പി.എം.സി) മുഖേന. ഇതാണ് പുതിയ നിയമത്തിലൂടെ നിലയ്ക്കാന്‍ പോകുന്നത്. നിലവിലുള്ള സംഭരണ സംവിധാനവും താങ്ങുവില സമ്പ്രദായവും എടുത്തുകളയുന്നു എന്നതാണ ്ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് ഏതിടത്തും കാര്‍ഷികോത്പന്നങ്ങള്‍ വിപണനം നടത്താന്‍ കഴിയുമെന്ന ബില്ലിലെ വ്യവസ്ഥ കേള്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും, ഫലത്തിലത് കുത്തകകള്‍ക്ക് കാര്‍ഷിക വിപണി തുറന്നുകൊടുക്കാനുള്ള പടപ്പുറപ്പാടാണ്. നേരത്തെതന്നെ കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയെ തുറന്നുകൊടുത്ത മോദി സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഉത്പന്നങ്ങള്‍ യഥേഷ്ടം വിപണിയിലെത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത് സാധാരണക്കാരും നാമമാത്രവുമായ കര്‍ഷകര്‍ കഠിനാധ്വാനംകൊണ്ട് ഉത്പാദിപ്പിച്ചെടുത്ത വിളകള്‍ കുത്തകകളുടേതുമായി മല്‍സരിക്കണമെന്നാണ്. ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും വിനിമയശേഷിയുമുള്ള ഉത്പാദകരുമായി ചെറുകിട-നാമമാത്ര കര്‍ഷകന്‍ മല്‍സരിക്കണമെന്നാണ്. ഫലത്തില്‍ പുലിയെയും ആടിനെയും സംരക്ഷണത്തിന്റെ പേരില്‍ ഒരേ തൊഴുത്തില്‍ കെട്ടുന്ന അവസ്ഥയാണിത്. പരാതികളില്‍ മറ്റൊന്ന് കരാര്‍ കൃഷി വ്യാപകമാക്കുന്നുവെന്നതാണ്. മറ്റൊന്ന് ധാന്യങ്ങളെയും സവാള, സസ്യഎണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തു എന്ന ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കുമെന്നതാണ്. കുത്തകകള്‍ക്കും വ്യാപാരികള്‍ക്കും യഥേഷ്ടം പൂഴ്ത്തിവെപ്പ് നടത്താനും തങ്ങളുടെ ഇച്ഛാനുസരണം വില നിശ്ചയിക്കാനും ഇത് വഴിവെക്കും. നിലവില്‍ സാധാരണ കര്‍ഷകര്‍ക്ക് പ്രാദേശിക ചന്തകളും സര്‍ക്കാര്‍ സംഭരണം വഴിയും കിട്ടിയിരുന്ന വിലപോലും കടുത്ത മല്‍സരത്തിനിടെ നഷ്ടപ്പെടുമെന്നര്‍ത്ഥം. ലാഭകരമല്ലാതായാല്‍ കൃഷിഭൂമി പതിയെ കുത്തകകള്‍ക്ക് കൈമാറാന്‍ കര്‍ഷകര്‍ തയ്യാറാകും.

ഇതേ കോവിഡ് കാലത്തുതന്നെയാണ് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെയും പ്രതിരോധ മേഖലയെയും പ്രകൃതി സമ്പത്തിനെയും വിമാനത്താവളങ്ങളെയുമെല്ലാം കൂട്ടത്തോടെ കുത്തകകള്‍ക്ക് കൈമാറുന്ന രീതി നാം ഞെട്ടലോടെ കണ്ടത്. ഇതിനെതിരായ പോരാട്ടത്തിനിടെയാണ് കര്‍ഷകരുടെ രോഷംകൂടി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിലും ഹരിയാനയിലും അലയടിക്കുന്ന പ്രതിഷേധാഗ്നി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണിപ്പോള്‍. മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലുമായി കഴിയുന്ന രാജ്യത്തെ വലിയ ശതമാനംവരുന്ന കര്‍ഷകരോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് പറഞ്ഞാല്‍പോരാ, രാജ്യത്തെ ശതകോടി ജനതയാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷംപേരും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥവരും. ഇന്ത്യയില്‍ പ്രതിദിനം പത്ത് കര്‍ഷകരെങ്കിലും ജീവനൊടുക്കുന്നുണ്ടെന്നാണ് 2017ലെ കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യാകണക്ക് പുറത്തുവിടുന്നില്ല. 2020 ഓടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയതോടെ കര്‍ഷകരെതന്നെ ഇല്ലാതാക്കാനുള്ള നയമാണ് സ്വീകരിച്ചിരിക്കുന്നത്. വില ഇരട്ടിയാക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് ഫലത്തില്‍ കര്‍ഷകര്‍ക്കല്ല കുത്തകകള്‍ക്കാണ് എന്നതാണ് കൗതുകകരമായിരിക്കുന്ന വസ്തുത.

രാജ്യത്തെ കര്‍ഷകരുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും ചെവിക്കൊള്ളാത്ത മോദിക്കും ബി.ജെ.പിക്കും ആരോടാണ് യഥാര്‍ത്ഥത്തില്‍ കൂറെന്ന് ഇത് വ്യക്തമാക്കുന്നു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളിലൊന്നായ ശിരോമണി അകാലിദളിന്റെ പ്രതിനിധിയും വനിതയുമായ ഭക്ഷ്യസംസ്‌കരണവകുപ്പുമന്ത്രി ഹര്‍സിമ്രത് കൗര്‍ബാദല്‍ രാജിവെച്ചിട്ടുപോലും കാര്‍ഷിക വിരുദ്ധ നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതിന്റെ പിന്നില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ശരിവെക്കപ്പെടുകയാണ്. കര്‍ഷകരെന്നാല്‍ നാടിന്റെ നട്ടെല്ലാണ്. ഇന്ത്യയുടെ 70 ശതമാനം ജനതയും കാര്‍ഷിക വൃത്തിയിലൂടെ ജീവിതം പുലര്‍ത്തുമ്പോള്‍ കാര്‍ഷികമേഖലയെ അവരില്‍നിന്ന് പിടിച്ചെടുക്കുന്നത് മല്‍സ്യത്തെ കരക്കുപിടിച്ചിടുന്നതിന് തുല്യമാണ്. ജനങ്ങളെയും രാജ്യത്തെ സംബന്ധിച്ചോളം ആത്മഹത്യാപരവും. ഇതര മേഖലകളെയെല്ലാം കുത്തകകള്‍ക്ക് തുറന്നിടുമ്പോള്‍ ജനകോടികള്‍ക്ക് അന്നമൂട്ടുന്ന കാര്‍ഷിക രംഗത്തെയെങ്കിലും ജനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ സന്മനസ്സുകാണിക്കണം.

 

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

‘മികച്ച സ്ഥാനാർഥി’; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Published

on

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.

‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, ജയരാജനെ തള്ളി രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.

ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രം​ഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.

Continue Reading

Trending