Connect with us

Video Stories

ഉപരിപ്ലവത കൊണ്ട് സാമ്പത്തിക മാന്ദ്യം തീരില്ല

Published

on


രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമാണെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പഞ്ഞകാലമാണെന്നും സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടുവരികയാണെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. എന്തായാലും പഞ്ഞകാലമെന്നെങ്കിലും മന്ത്രി സമ്മതിച്ചിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന ഒന്നാണത്. പഞ്ഞകാലത്തെ മറികടക്കാന്‍ ഒരു മാസത്തിനിടെ മൂന്നാമത്തെ ധന ഉത്തേചക പാക്കേജ് ആണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വലിയ പ്രഖ്യാപനങ്ങള്‍ മൂന്നാം പാക്കേജിലുമുണ്ട്. കയറ്റുമതി മേഖലക്കും റിയല്‍ എസ്റ്റേറ്റ് മേഖലക്കുമാണ് മൂന്നാം പാക്കേജില്‍ പ്രാമുഖ്യം. നോട്ട് നിരോധനാനന്തരം തകര്‍ന്നടിഞ്ഞതാണ് രണ്ട് മേഖലയും. 70,000 കോടി രൂപയാണ് ഈ രണ്ട് മേഖലക്ക് മാത്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമായ ഗുണം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഉണ്ടാകില്ലെന്നാണ് വിദഗ്ധ മതം.
രണ്ട് കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം, 2010ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ നടത്തിയ രീതിയില്‍ ക്രിയാത്മകമാകണം ധന ഉത്തേചക പാക്കേജ്. അടുത്ത കാലത്തൊന്നും ഉപദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവി കൊടുക്കാന്‍ തയാറാകുമെന്ന് തോന്നുന്നില്ല. അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം. 2.7 ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയുമായി ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോഴായിരുന്നു മോദി സ്വപ്നം കണ്ടത്. ജി.ഡി.പി വളര്‍ച്ച പന്ത്രണ്ട് ശതമാനമെന്ന വലിയ കണക്ക് നിരത്തിയാണ് അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി അഭിമാനം കൊണ്ടത്. എന്നാല്‍ ജി.ഡി.പി വളര്‍ച്ച എട്ടില്‍ നിന്ന് അഞ്ചിലേക്കാണ് കൂപ്പുകുത്തിയത്. ഇനിയും താഴോട്ടേക്കെന്ന നിലയാണ് മുന്നിലുള്ളത്.
ഒരു മാസത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ച മൂന്ന് പാക്കേജും കതിരിന്മേല്‍ വളം വെക്കുന്ന നടപടിയെ അനുസ്മരിപ്പിക്കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം തട്ടിയെടുത്ത് കിട്ടാകടം നല്‍കി മുടിഞ്ഞ പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നതിനാണ് രണ്ടാം പാക്കേജില്‍ മുന്‍തൂക്കം നല്‍കിയത്. നടപടിയുടെ ഫലം ബാങ്കിങ് മേഖലയില്‍ അനുഭവപ്പെടാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. മൂന്നാം പാക്കേജില്‍ 50,000 കോടി രൂപയാണ് കയറ്റുമതി മേഖലക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ നികുതി ഇളവുകളിലൂടെയാണ് കയറ്റുമതി മേഖലക്ക് 50,000 കോടിയുടെ പാക്കേജ്. കയറ്റുമതിയും ഇറക്കുമതിയും കുത്തനെ ഇടിയുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അറ്റകൈ പ്രയോഗം. ആഗസ്തില്‍ മാത്രം 6.5 ശതമാനത്തിന്റെ ഇടിവാണ് കയറ്റുമതിയിലുണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ കയറ്റുമതി മൂന്നിരട്ടിയാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് തകര്‍ന്നടിയുന്നത്. കയറ്റുമതിയിലുള്ള കുറവ് മാത്രമല്ല, അമേരിക്കയുടെ ഇടപെടലും മൂന്നാം പാക്കേജില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ ഇറക്കുമതി ചുങ്കത്തിന് നേരെ ഡോണാള്‍ഡ് ട്രംപ് കണ്ണുരുട്ടല്‍ ആരംഭിച്ചിട്ട് കാലം ഏറെയായി. ലോക വ്യാപാര സംഘടനയില്‍ ഇന്ത്യയുടെ തീരുവ നയത്തെ ചോദ്യം ചെയ്തതാണ് അവസാന സംഭവം. എന്തായാലും 50,000 കോടിയുടെ വരുമാന നഷ്ടമാണ് കയറ്റുമതി പ്രോത്സാഹനത്തിനായി ധനമന്ത്രി സഹിക്കുന്നത്. എന്നാല്‍ പുതിയ പാക്കേജ് കയറ്റുമതിയില്‍ ഉണര്‍വ് സൃഷ്ടിച്ചാല്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ വീണ്ടും ശക്തിപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇതിന്റെ അനുരണനമായി രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടത്തേക്കാള്‍ ഭീതിദമാണ് ഇപ്പോഴത്തെ അവസ്ഥ. മോട്ടോര്‍ വിപണിയിലെ തകര്‍ച്ച പത്ത് ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാണ് കണക്ക്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ഈ മേഖലയിലെ കൂട്ട പിരിച്ചുവിടലും സമാനതയില്ലാത്തതാണ്. ഇതിനൊപ്പമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ച. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തളര്‍ച്ച രേഖപ്പെടുത്തുന്ന റിയല്‍ എസ്റ്റേറ്റ് മേഖലക്ക് 20,000 കോടിയുടെ പാക്കേജ് അപര്യാപ്തമാണ്.
നിര്‍മാണ മേഖലയിലേക്ക് കൂടുതല്‍ പണം എത്തുന്നത്, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നത് ശരി തന്നെ. എന്നാല്‍, ഇപ്പോഴത്തെ പാക്കേജിലെ നിബന്ധനകള്‍ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രതിസന്ധിയെ അഭസംബോധന ചെയ്യാന്‍ പര്യാപ്തവമല്ല. നിര്‍മാണം മുടങ്ങിക്കിടക്കുന്ന 3.5 ലക്ഷം ഭവന യൂണിറ്റുകളുണ്ടെന്ന കണക്കാണ് പാക്കേജിന് അടിസ്ഥാനം. രാജ്യത്ത് 14 ലക്ഷത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ കണക്കിനെ മാത്രം അവലംബിച്ചുള്ള പാക്കേജിലെ നിബന്ധനകളനുസരിച്ച്, സാധാരണക്കാര്‍ക്ക് പാക്കേജിന്റെ ഗുണം ലഭിക്കില്ല. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മാണ കമ്പനികളുടെ ഇടപാടില്‍ വരാത്തതിനാല്‍ പാക്കേജ് തന്നെ അപ്രസക്തമാകും.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഉപരിപ്ലവമായ നടപടികള്‍ കൊണ്ട് സാധ്യമാകില്ല. രാജ്യത്തെ ജനങ്ങളുടെ ജീവിതം തൊട്ടറിഞ്ഞുള്ള കര്‍മപരിപാടികള്‍ കൊണ്ടേ അതിന് സാധിക്കൂ. രാജ്യത്തേക്ക് മൂലധന നിക്ഷേപം കൂടുതലായി എത്തണം. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസത്തിനുള്ളില്‍ 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ വിദേശമൂലധന സാധ്യത തീരെയില്ലെന്നതാണ് വസ്തുത. സര്‍ക്കാര്‍ വലിയ തോതില്‍ മൂലധന നിക്ഷേപം നടത്തുക മാത്രമാണ് നിലവിലെ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തൊഴിലില്ലായ്മ വീണ്ടും വര്‍ധിക്കുന്നത്, ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നത് വര്‍ധിപ്പിക്കും. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ കഴിയാത്ത വിധം രാജ്യത്തെ ഗ്രസിക്കും. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ ജനങ്ങളില്‍ നേരിട്ട് പണമെത്തുന്ന പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തിയും അടിസ്ഥാന സൗകര്യവികസനത്തിന് പണമൊഴുക്കിയുമുള്ള ധന ഉത്തേജക പാക്കേജുകള്‍ കൊണ്ടേ കാര്യമൂണ്ടാകൂ. മൂന്ന് പാക്കേജുകളിലേയും പ്രഖ്യാപനങ്ങള്‍ മോശമെന്നല്ല, എന്നാല്‍ അതു കൊണ്ട് മാത്രം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാകും.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending