X

ഏക സിവില്‍കോഡ് വാദത്തിലെ ഒളിയജണ്ട

രാജ്യത്ത് ഭരണഘടന നിലവില്‍വന്ന് അറുപത്തേഴാം വാര്‍ഷികത്തോടടുക്കുന്ന വേളയില്‍ മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഇടപെടുന്നതിനായി സംഘ്കുടുംബവും കേന്ദ്രസര്‍ക്കാറും മുന്നോട്ടുവന്നിരിക്കുകയാണ്. മുസ്്‌ലിംകളിലെ വനിതകള്‍ ആവശ്യപ്പെട്ടുവെന്നാണ് ഇതിനായി കേന്ദ്രസര്‍ക്കാരും ബി.ജെ.പി പ്രഭൃതികളും പുറത്തുപറയുന്ന ന്യായം. രാജ്യത്തെ പതിനെട്ടര കോടി വരുന്ന മുസ്്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം (ത്വലാഖ്) വ്യാപകമായി നടക്കുന്നുവെന്നും മുത്ത്വലാഖ് കാരണം ആ സമുദായത്തിലെ അനേകം സ്ത്രീകള്‍ വഴിയാധാരമാകുന്നുവെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് കേന്ദ്രനിയമ കമ്മീഷനോട് ഇതുസബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. റിട്ട. ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനും എസ്. ശിവകുമാര്‍ അംഗവുമായ നിയമ കമ്മീഷന്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് 16 ചോദ്യാവലി അടങ്ങിയ അപേക്ഷ പൂരിപ്പിച്ചു നല്‍കാന്‍ രാജ്യത്തെ സംഘടനകളോടും വ്യക്തികളോടും ആവശ്യപ്പെട്ടിരിക്കയാണ്. കമ്മീഷനിലെ താല്‍ക്കാലിക അംഗങ്ങളായ സത്യപാല്‍ ജെയിന്‍, ബിമന്‍ പട്ടേല്‍ എന്നിവര്‍ പരിവാറുകാരാണെന്ന ആക്ഷേപവുമുണ്ട്. അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് പോലുള്ള സംഘടനകള്‍ ചോദ്യാവലി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ചോദ്യാവലി പ്രഹസനമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റും വ്യക്തമാക്കിയിരിക്കുന്നു.

 

തുല്യാവകാശമെന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമാണ് മുത്തലാഖും പ്രത്യേക വ്യക്തിനിയമവുമെന്നാണ് നിയമകമ്മീഷന്റെ ചോദ്യാവലിയും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും ആരോപിക്കുന്നത്. പതിനാലാം വകുപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് താന്‍ വിശ്വസിക്കുന്ന മതം പാലിച്ചുപോരുന്നതിനും പ്രചരിപ്പിക്കുന്നതിനും പൗരന് അനുവാദം നല്‍കുന്ന 25,26 വകുപ്പുകള്‍ സവര്‍ണ മേധാശക്തിക്ക് ഇരയായ ദലിതന്‍ കൂടിയായ ഡോ.അംബേദ്കറെ പോലുള്ളവര്‍ ചേര്‍ന്ന് ഭരണഘടനയില്‍ ഉള്‍പെടുത്തിയത്. രാജ്യത്തെ ക്രിമിനല്‍, കരാര്‍ മുതലായ നിയമങ്ങളില്‍ പൊതുനിയമം ന്യൂനപക്ഷങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കുന്നതുമാണ്. അങ്ങനെയിരിക്കെ ഇപ്പോഴെന്താണ് കേന്ദ്രത്തിന്റെയും നിയമ കമ്മീഷന്റെയും ഈ നീക്കത്തിന് പിന്നില്‍?
വാസ്തവത്തില്‍, പൊതുവായി ഇന്ത്യയില്‍ മുസ്്‌ലിം സ്ത്രീകള്‍ ഇത്തരമൊരു അരക്ഷിതാവസ്ഥ നേരിടുന്നുണ്ടോ എന്നത് വസ്തുതകള്‍ വെച്ച് പരിശോധിക്കുക.ദൈവത്തിന് ഹിതകരമല്ലാത്തതില്‍ ഏറ്റവും വെറുക്കപ്പെട്ടതാണ് വിവാഹമോചനമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.വളരെയധികം ആലോചനയോടെ മൂന്നു തവണയായി വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ഇസ്്‌ലാം കല്‍പിച്ചത് തെറ്റുസംഭവിക്കരുതെന്ന ജാഗ്രതയോടെയാണ്. ഇതുപോലെ സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി സ്ത്രീകള്‍ക്ക് അനുകൂലമായ എത്രയോ വ്യവസ്ഥകളാണ് ശരീഅത്തിലുള്ളത്. സ്ത്രീകളെ അബലയായി കാണാതെ അവര്‍ക്കുള്ള കവചമാണിത്. കുട്ടികളുമായി അല്ലലില്ലാതെ കഴിയുന്ന കുടുംബനാഥന്‍ ഒറ്റയടിക്ക് ലൈംഗിക ലക്ഷ്യം വെച്ച് ഭാര്യയെ മൊഴിചൊല്ലുമെന്ന് പറയുന്നത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അജ്ഞതയാണ്.

രാജ്യത്ത് വിവിധ ഘട്ടങ്ങളില്‍ നടന്ന പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്, മുസ്്‌ലിംകളില്‍ മറ്റു മതസ്ഥരേക്കാള്‍ ആനുപാതികമായി വിവാഹമോചനം നടക്കുന്നില്ല എന്നാണ്. ഇസ്്‌ലാമിക നിയമം മാത്രമല്ല, ഏതുനിയമവും സങ്കുചിത താല്‍പര്യത്തിനുവേണ്ടി ലംഘിക്കുന്നവരെ ഇക്കൂട്ടത്തില്‍ പെടുത്തേണ്ടതുമില്ല. അന്തരിച്ച സി.പി.എം നേതാവ് ഇ.എം.എസ് പോലും ശരീഅത്തിനെതിരെ സംസാരിച്ച ശേഷം ഒരു ഘട്ടത്തില്‍ തനിക്ക് അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നുപറഞ്ഞ് വിവാദം അവസാനിപ്പിച്ചത് ഓര്‍ക്കേണ്ടതാണ്. ഖുര്‍ആനും ശരീഅത്ത് നിയമങ്ങളും എന്തെന്നറിയാത്തവരാണ് അതിനെതിരെ കാടിടളക്കി നടക്കുന്നത്.

ഖാപ് പഞ്ചായത്ത്് പോലുള്ള ഉത്തരേന്ത്യയിലെ വ്യക്തിനിയമങ്ങളനുസരിച്ച് നടക്കുന്ന അനാചാരങ്ങള്‍ ഇവര്‍ കാണുന്നുമില്ല. 1950ലെ നിയമപ്രകാരം ഹിന്ദുനിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്ന വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന പോലെയുള്ള സാര്‍വ വ്യക്തിനിയമം പെട്ടെന്ന് നടപ്പാകുമെന്ന് ഭരണഘടനാശില്‍പികള്‍ പോലും ചിന്തിച്ചിട്ടില്ലെന്നതിന് തെളിവാണ് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ നടന്ന ചര്‍ച്ചകള്‍. തുല്യനീതിക്ക് വേണ്ടി വാദിക്കാറുള്ള രാഷ്ട്രപിതാവുമായി ഡോ.അംബേദ്കറിനും മറ്റും ഒരു ഘട്ടത്തില്‍ വീക്ഷണഭിന്നത ഉണ്ടായത് ചരിത്രപാഠമാണ്.
ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന ബി.ജെ.പി മുമ്പും വോട്ടുബാങ്കില്‍ നിക്ഷേപം കൂട്ടാന്‍ പലപ്പോഴും ഇത്തരം അനഭിലഷണീയ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്.

ബാബ്‌രി മസ്ജിദ് തകര്‍ത്തതും ഗുജറാത്തിലും മുംബൈയിലും നിരവധി ഉത്തരേന്ത്യന്‍ നഗരങ്ങളിലും സംഘപരിവാര്‍ നടത്തിയ കലാപങ്ങളും ന്യൂനപക്ഷകൂട്ടക്കുരുതികളും മറ്റും രാജ്യത്തെ ജനങ്ങള്‍ക്ക് മറക്കാനാവില്ല. ഇപ്പോഴാകട്ടെ മുസ്്‌ലിംകളെ കൂടാതെ പാവപ്പെട്ട ദലിതുകളെകൂടി അവരുടെ തീട്ടൂരത്തിന് ഇരയാക്കിവരികയാണ്. രാജ്യവും ലോകവും മോദി സര്‍ക്കാരിന് കീഴില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് 125 കോടിയോളം വരുന്ന ജനതയെ വ്യക്തിനിയമത്തിന്റെ പേരില്‍ രണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പ് കൂട്ടുന്നത്. 2014ലെ പ്രകടനപത്രികയിലും ബി.ജെ.പി ഇക്കാര്യം ഉള്‍പെടുത്തിയാണ് തീവ്രഹിന്ദുക്കളുടെ വോട്ടുനേടിയത്. മുസ്്‌ലിം ജനസംഖ്യ ഇങ്ങനെ പോയാല്‍ ഹിന്ദുക്കളെ മറികടക്കുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. രാജ്യതാല്‍പര്യം മറന്നുള്ള തികച്ചും ലജ്ജാകരമായ ദുഷ്ടലാക്കല്ലാതെന്താണിത്.
അടുത്ത വര്‍ഷം യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ഈ സന്ദര്‍ഭത്തില്‍ മുമ്പ് ബ്രിട്ടീഷുകാര്‍ ഭരണം നിലനിര്‍ത്താന്‍ ചെയ്തതുപോലുള്ള തന്ത്രമാണ് സംഘപരിവാറിലെ കുടില ബുദ്ധികള്‍ ഏകവ്യക്തിനിയമമെന്ന ചര്‍ച്ച ഉയര്‍ത്തി വിട്ടതിലൂടെ പരീക്ഷിക്കുന്നത്. സാധാരണഹിന്ദുക്കള്‍ മാത്രമല്ല, പുരോഗമനവും മതേതരത്വവും പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളും ലിപ്‌സ്റ്റിക് ബുദ്ധിജീവികളും വരെ ഈ കെണിയില്‍ വീഴുമെന്ന പ്രതീക്ഷയുണ്ട് പരിവാറിന്. കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് പോലുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഈ ഫാസിസ്റ്റ് കുതന്ത്രം തിരിച്ചറിഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചപ്പോള്‍ കഴിഞ്ഞ ദിവസം സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയത് എല്ലാ വ്യക്തി നിയമങ്ങളിലും കാലോചിതമായ മാറ്റം വരുത്തണമെന്നാണ്.
ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും ആസാമിലും മുസ്്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്ന ബി.ജെ.പിക്ക് അവരുടെ വിധവകളുടെ കാര്യത്തിലില്ലാത്ത ഉത്കണ്ഠ മുത്തലാഖിന്റെയും വ്യക്തിനിയമത്തിന്റെയും പേരിലുണ്ടാവുന്നതിലെ യുക്തി ആര്‍ക്കും മനസ്സിലാകും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നതോടൊപ്പം തന്നെ ഏറ്റവും വലിയ മതേതരത്വരാഷ്ട്രവുമാണ് ഇന്ത്യ. അതിന്റെ സാകല്യതയും ബഹുസ്വരതയുമാണ് ഇതിനടിസ്ഥാനമെന്ന് ചിന്തിക്കുന്നവര്‍ക്കെല്ലാമറിയും. ഈ ബഹുമത-സാംസ്‌കാരിക പൂന്തോട്ടത്തെ തകര്‍ക്കുകയാണ് പ്രസ്തുത വിവാദവും നിയമഭേദഗതിയും കൊണ്ട് ഹിന്ദുത്വ ദേശീയതയുടെ പ്രയോക്താക്കള്‍ ഉന്നം വെക്കുന്നത്. ഇതിന് വളം വെക്കുന്ന രീതിയില്‍ മതേതരസംരക്ഷകരെന്നു പറയുന്നവര്‍ പോലും നിന്നുകൊടുക്കുന്നതിനെ എന്താണ് വിശേഷിപ്പിക്കുക.

chandrika: