Connect with us

Video Stories

ഗജപോക്കിരികള്‍ നാട് വിറപ്പിക്കുമ്പോള്‍

Published

on

കേരളത്തില്‍ പല ജില്ലകളിലും കാട്ടാനകളുടെ കാടിറങ്ങല്‍ ജനജീവിതത്തിന് കനത്ത ഭീഷണിയായിരിക്കുകയാണ്. വേനല്‍കാലങ്ങളില്‍ കാട്ടാനകള്‍ ഒറ്റക്കും കൂട്ടായും കാടിറങ്ങിവരുന്നത് പതിവായിരുന്നെങ്കിലും കാലവര്‍ഷക്കാലത്താണിപ്പോള്‍ കാനന വീരന്മാരുടെ നാട്ടിലെ വിലസല്‍. വരള്‍ച്ചയും തദ്വാരായുള്ള കാട്ടിലെ തീറ്റക്കുറവുമാണ് കരിവീരന്മാരുടെ കാടിറക്കത്തിന് കാരണമെന്ന വാദത്തെ തകര്‍ക്കുകയാണ് മഴക്കാലത്തുള്ള ഗജപോക്കിരികളുടെ ഈ നാടെഴുന്നെള്ളത്ത്. ഇക്കാര്യത്തില്‍ നിസ്സഹായരും നിരാലംബരുമായി ജീവനുവേണ്ടി മുറവിളി കൂട്ടുന്ന കാട്ടിലെയും നാട്ടിലെയും ജനങ്ങളുടെ നേര്‍ക്ക് സഹായവും സംരക്ഷണവും എത്തിക്കാന്‍ പൊലീസോ വനംവകുപ്പോ പ്രത്യേകിച്ചൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
മൂന്നുദിവസം മുമ്പാണ്് പാലക്കാട്ട് മുണ്ടൂരിനടുത്ത് കല്ലടിക്കോടന്‍ മലയിറങ്ങിവന്ന നാല് കാട്ടാനകള്‍ ഗ്രാമീണ മേഖലയെ വിറപ്പിച്ചത്. ഇവയെ തുരത്തി കാട്ടിലേക്കയക്കാന്‍ വനംവകുപ്പിനോ പൊലീസിനോ ഇന്നലെ വരെ കഴിഞ്ഞിട്ടില്ല. മാങ്കുറുശ്ശി, പറളി, കോങ്ങാട്, കല്ലടിക്കോട് മേഖലകളിലാകെ ജനം ഭീതിയുടെ നെരിപ്പോടിലാണ് കഴിഞ്ഞ നാലുദിവസമായി കഴിയുന്നത്. ഇടുക്കി ചിന്നക്കനാല്‍ പരിസരത്തും കാട്ടാനകള്‍ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നത് ഇതേ സമയം തന്നെയാണ്. മറ്റൊരു മലയോര മേഖലയായ വയനാട്ടിലെ തിരുനെല്ലി മേഖലയില്‍ പഞ്ചായത്തിലാകെ കാട്ടാനയുടെ പരാക്രമം തുടങ്ങിയിട്ട് നാളുകളായി. ഇവിടെ രണ്ടാഴ്ച മുമ്പാണ് കാട്ടിക്കുളത്ത് ഒരാളെ ആന ചവിട്ടിക്കൊന്നത്. ആദിവാസികളാണ് ഏറെയും വയനാട്ടില്‍ കാട്ടാനകളുടെ കൊലക്കൊമ്പുകള്‍ക്ക് ഇരയാകുന്നത്. ഇടുക്കിയിലും കാട്ടാനകള്‍ മൂലമുള്ള മരണവും കൃഷി നാശവും വിവരണാതീതമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ജനജീവിതം മരണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കാട്ടാനകളോട് മാധ്യമ പ്രവര്‍ത്തകരോടെന്ന പോലെ കടക്ക് പുറത്ത് എന്നു പറഞ്ഞാല്‍ മതിയാവില്ല. അതിന് ഉദ്യോഗസ്ഥരോട് തക്കതായ ആജ്ഞാശേഷി പ്രകടിപ്പിക്കുകയും അവര്‍ക്ക് ആള്‍, ആയുധ ബലം നല്‍കേണ്ടിയുമിരിക്കുന്നു. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നൂറോളം പേരാണ് സംസ്ഥാനത്ത് കാട്ടാനകളുടെ മുന്നില്‍ ബലിയാടായത്. പാലക്കാട്, ഇടുക്കി, വയനാട് എന്നിവയാണ് മരണ സംഖ്യയില്‍ മുന്നില്‍.
കാലാകാലങ്ങളില്‍ കാട്ടാന ഭീഷണി ഉണ്ടാകുമ്പോഴൊക്കെ ജനങ്ങള്‍ മുറവിളി കൂട്ടുകയും മാധ്യമങ്ങള്‍ അതേറ്റുപിടിക്കുകയും വനംവകുപ്പുകാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ആനകള്‍ ഇറങ്ങിവരുന്ന വഴിത്താരകള്‍ അടയ്ക്കുകയും അവയ്ക്ക് ആവശ്യത്തിന് വിഹരിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. വൈദ്യുതി വേലി, ആന മതില്‍, കിടങ്ങുകള്‍, പടക്കപ്രയോഗം എന്നതിലുപരി നാട്ടില്‍ ആളുകള്‍ പരീക്ഷിക്കാറുള്ള മുളകുപൊടി പ്രയോഗംവരെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ജീവല്‍ഭയം മൂലം കാട്ടാനകളിറങ്ങിയ സ്ഥലത്തേക്ക് പോകാന്‍ മടിക്കുകയാണ്. പകരം വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാണ് സ്ഥലങ്ങളില്‍ ചെല്ലുകയും ജീവന്‍ ത്യജിക്കാന്‍വരെ തയ്യാറാകുകയും ചെയ്യുന്നത്.
പതിനായിരത്തോളം കാട്ടാനകള്‍ കേരളത്തിലുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്. ഇവയുടെ വിഹാരത്തിന് ലക്ഷണക്കിന് ഏക്കര്‍ വനഭൂമി ആവശ്യമാണ്. വെറും വനമല്ല, ഫലഭൂയിഷ്ഠമായ കാനനം തന്നെയാണ് ഇവയ്ക്ക് ആവശ്യം. ദിനംപ്രതി 200 കിലോ ആഹാരമാണ് ഇവ അകത്താക്കുക. വെള്ളം മുപ്പത് ലിറ്റര്‍. ദിവസം നടക്കേണ്ടത് 40 കിലോമീറ്റര്‍ വരെയും. ഇതനുസരിച്ച് ആനകള്‍ക്ക് മതിയായ ആവാസവ്യവസ്ഥ നിലവിലുണ്ടോ എന്ന് നാം ആലോചിക്കണം. വനംകയ്യേറ്റം മലയാളിയെ സംബന്ധിച്ച് പതിവു സംഭവമാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥിതിയെ തൃണവല്‍ഗണിച്ച് കയ്യേറുന്ന വനമത്രയും ഇന്നല്ലെങ്കില്‍ നാളെ അവയുടെ ഇരയായിത്തീരുമെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. കാടുകളില്‍ മദ്യക്കുപ്പികളുടെ സാന്നിധ്യം കാട്ടാനകളുടെ സൈ്വര്യജീവിതത്തിനും ആരോഗ്യത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്ന പരാതികളും വരുന്നുണ്ട്. മണ്ണാര്‍ക്കാട്, മുണ്ടൂര്‍ പോലുള്ള പട്ടണങ്ങളിലേക്ക ്‌വരെ കരിവീരന്മാര്‍ എത്തിത്തുടങ്ങിയിരിക്കുന്നു. പിന്നെയല്ലേ മലയോര നിവാസികളുടെ കാര്യം. ആദിവാസികള്‍ക്ക് പേരിന് വനമേഖലയില്‍ പട്ടയം നല്‍കുമ്പോഴും നാം വന്യജീവികളെക്കുറിച്ച് ചിന്തിക്കുന്നില്ല. ആനക്കൊമ്പ് വ്യാപാരത്തിന് രാജസ്ഥാന്‍കാരനെ അടുത്തിടെയാണ് കൊച്ചിയില്‍ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് ജെ.സി.ബി കൊണ്ട് മുറിവേറ്റ് കാട്ടാന മൂന്നാറില്‍ ചെരിഞ്ഞത്. കടുവകളുടെ വര്‍ധനയും കാട്ടാനകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.
അതേസമയം, കാട്ടാനകള്‍മൂലം വന്‍തോതില്‍ വാഴകൃഷിയാണ് വിവിധ ജില്ലകളിലായി നാശവിധേയമാക്കിയിരിക്കുന്നത്. വീടുകളിലും പലചരക്കുകടകളിലും ഇവയുടെ തേര്‍വാഴ്ചയാണ്. കര്‍ഷകര്‍ മാസങ്ങള്‍കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ വിളകള്‍ ഒറ്റ രാത്രികൊണ്ട് തൃണമായിരിക്കുന്ന കാഴ്ച ഹൃദയഭേദകം തന്നെ. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും നാമമാത്രമാണ് ലഭിക്കുന്നതെന്നത് കര്‍ഷകരുടെ പതിവുരോദനമാണ്. തൃശൂര്‍ പീച്ചി വനഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ കേരളത്തില്‍ 2010ല്‍ 6,068 ആയാണ് കാട്ടാനകളുടെ എണ്ണം കണക്കാക്കിയിട്ടുള്ളത്. ജനങ്ങള്‍ അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പിന് കാടുപോലെതന്നെ കാട്ടുജീവികളും അത്യന്താപേക്ഷിതമാണ്. കാടിനെ നാം വ്യക്തമായി നിര്‍വചിക്കുകയും ജണ്ടകള്‍ കെട്ടി അതിര്‍ത്തി നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും വന്യജീവികളെസംബന്ധിച്ച് ബാധകമാകുന്ന കാര്യമല്ല. അവക്ക് എല്ലാജീവികളെയും പോലെ നേരത്തുള്ള ഭക്ഷണമാണ് ആവശ്യം. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ നടപടികളാണ് വിദേശ രാജ്യങ്ങളില്‍ കണ്ടുവരാറുള്ളത്. അവ പഠിച്ച് ശരിയായി അവലംബിക്കുകയാണ് കേരളം പോലെയുള്ള പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് ചെയ്യാനുള്ളത്. ആസാം പോലെ ആനകളേറെയുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നുകൊണ്ടുള്ള നിയന്ത്രണ സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. ജനസാന്ദ്രതയില്‍ കേരളത്തിനുള്ള റോക്കോര്‍ഡാണ് ഇത്രയും രൂക്ഷമായി ഇവിടെ പ്രശ്‌നം ഉയര്‍ന്നുവരാനുള്ള കാരണങ്ങളിലൊന്ന്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ സംരക്ഷണവും ഒരുപോലെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് നമുക്കുണ്ടാവേണ്ടത്. മയക്കുവെടിവെച്ച് കാട്ടാനകളെ കാട്ടിലേക്കയക്കുക എന്നത് എപ്പോഴും പ്രായോഗികമായെന്നുവരില്ല. കുങ്കി ആനകളെ കൊണ്ടുവന്ന് ഇവയെ ആട്ടിയകറ്റുകയാവും ഫലപ്രദം. അനങ്ങാപ്പാറനയം ഇക്കാര്യത്തിലെങ്കിലും ഉപേക്ഷിക്കുകയാണ് വനംവകുപ്പും സര്‍ക്കാരും ചെയ്യേണ്ടത്.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending