Connect with us

Culture

’25 ലക്ഷം പിഴ അടക്കണം’; വാര്‍ത്ത വ്യാജം, മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ നിയമനടപടിക്ക്

Published

on

കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന കേസില്‍ 25 ലക്ഷം രൂപ പിഴ അടക്കണമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. തനിക്കെതിരെ ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രശാന്ത് നായര്‍ പറഞ്ഞു. ഒരു കൊല്ലം മുന്‍പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയാണിത്. വാര്‍ത്ത പ്രചരിപ്പിച്ചയാളും സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങളും മാപ്പ് പറയുകയോ നിയമനടപടി നേരിടാന്‍ തയ്യറാവുകയോ ചെയ്യട്ടെയെന്നും പ്രശാന്ത് നായര്‍ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജോലിക്കിടെ വളരെ കഴിവുറ്റ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഏറെ ബഹുമാനം തോന്നിയവരും ഉണ്ട്. നിലപാടുകള്‍ കൊണ്ടും ഒബ്ജക്റ്റിവിറ്റി കൊണ്ടും. എന്നാല്‍ ഇവര്‍ക്കൊരപവാദമായ കുറേ പേരെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.

സത്യസന്ധരായ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്ന ട്രാക് റെക്കോര്‍ഡ് ഉള്ള, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തി, ഒരു കടലാസ് സംഘടനയുടെ പേരില്‍ പത്രസമ്മേളണം നടത്തുന്നതും, ഒരു ഡ്യൂ ഡിലിജന്‍സും ഇല്ലാതെ അയാള്‍ പറയുന്നത് അതേ പടി ചില മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നതും ഇന്നലെ കണ്ടു.
ഈയുള്ളവന്റെ കയ്യില്‍ നിന്ന് 25 ലക്ഷം പിടിക്കാന്‍ ‘സര്‍ക്കാര്‍ ഉത്തരവ്’ ഇറങ്ങി എന്നാണ് ഒരു മാന്യദേഹം കോഴിക്കോട്ട് പത്രസമ്മേളണം നടത്തി പറഞ്ഞത്. കൊള്ളാല്ലോ? അപ്പൊ ഉത്തരവിന്റെ കോപ്പി പത്രക്കാര്‍ക്ക് കൊടുത്ത് കാണും അല്ലാതെ അവര്‍ അങ്ങനെ ഒരു വാര്‍ത്ത ചെയ്യില്ലല്ലോ. അന്വേഷിച്ചപ്പൊ അങ്ങനൊരു ഉത്തരവും ഇല്ല, ഉത്തരവിന്റെ കോപ്പിയും ഇല്ല. ശ്ശെടാ!

പത്രസമ്മേളനത്തില്‍ വിതരണം ചെയ്യുന്ന കടലാസ്സുകള്‍ എന്തെന്ന് വായിച്ച് നോക്കാന്‍ തക്ക അക്ഷരാഭ്യാസമൊക്കെ ജേണലിസ്റ്റുകള്‍ക്ക് ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അനില്‍കുമാറെന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ, ഒരു കൊല്ലം മുന്‍പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയുടെ അഭിനവ ‘റിപ്പോര്‍ട്ടിന്റെ’ വിവരാവകാശ കോപ്പി തൂക്കിപ്പിടിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അതില്‍ എന്താണെന്ന് വായിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കണമല്ലോ. 11.10.2018 ല്‍ മാന്യ സെക്രടേറിയറ്റ് ഗുമസ്തന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കൊലക്കേസ് ഒഴികെ എല്ലാം എന്റെ തലയില്‍ വെക്കുമ്പോഴും 3.11.2017 ല്‍ ബഹു.റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത റാറ്റിഫിക്കേഷന്‍ തീരുമാനം കണ്ടില്ലെന്ന് നടിക്കുന്നു. അത് കണ്ടിരുന്നെങ്കിലോ? അയാള്‍ എന്റെ മേല്‍ ആരോപിച്ചതെല്ലാം ബഹു.മന്ത്രിയുടെ തലയിലാവും! അനില്‍കുമാറെന്ന സെക്രടേറിയറ്റ് ഉദ്യോഗസ്ഥന്‍ വ്യാജമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നിലുള്ള ഗൂഢാലോചന വെളിവാകും വിധം കേസെടുക്കാനുള്ള നടപടികള്‍ എടുത്ത് വരികയാണെന്നതും കൂടി ചേര്‍ത്ത് വായിക്കണം.

IAS ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന എല്ലാ ഫയലുകളും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ടിരിക്കും. അപ്പോള്‍ ഇവരിലാരെയെങ്കിലും, അല്ലെങ്കില്‍ ഇവരുടെ ഓഫീസില്‍ ആരെയെങ്കിലും ഒരു ഫോണ്‍ വിളിച്ചാല്‍ അറിയാമല്ലോ നിജസ്ഥിതി? ഈ വാര്‍ത്ത ചെയ്തവര്‍ എന്ത് കൊണ്ട് ആ ഒരു കോള്‍ ചെയ്യാന്‍ മടിച്ചു എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. സര്‍ക്കാര്‍ ‘ഉത്തരവിട്ടു’ എന്ന് ഏതോ ഒരു വഴിപോക്കന്‍, അതും നല്ല ബെസ്റ്റ് ട്രാക്ക് റെക്കോര്‍ഡുള്ള ഒരാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ മതിയോ? പത്രസമേളനത്തില്‍ എഴുതി കൊടുത്തത് അതേപടി കൊടുത്താല്‍ അത് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമാണെന്ന് വിശ്വസിക്കുന്ന തലമുറയൊക്കെ പോയി.

RTI എന്ന് കേള്‍ക്കുമ്പോള്‍ ശ്വാസം നിലച്ച്, എഴുതിക്കൊടുത്തത് അതേ പടി വാര്‍ത്തയായി കൊടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ ചേരാവുന്നതാണ്. 96 വയസ്സുകാരി കാര്‍ത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ എഴുത്തും വായനേം പഠിച്ച ശേഷം മാന്യമായി നല്ല ജോലി വാങ്ങി ജീവിക്കാവുന്നതാണ്.

ഞാനീ പറയുന്നതിന്റെ വിഷമം മനസ്സിലാവണമെങ്കില്‍ അദ്ധ്വാനിച്ച് പഠിച്ച്, പരീക്ഷ പാസ്സായി ജോലിയില്‍ കേറണം. അവിടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യണം. നിലപാടെടുക്കണം. കാശുണ്ടാക്കി മുകളിലുള്ളവന് മാസപ്പടി എത്തിക്കാന്‍ പറ്റില്ലെന്ന് മുഖത്ത് നോക്കി പറയണം. മൊയ്‌ലാളിമാരെ പിടിച്ച് പോസ്റ്റ് വാങ്ങാതെ, ആരുടേം തിണ്ണ നിരങ്ങാതെ ആത്മാഭിമാനത്തോടെ ജീവിക്കണം. 10% കമ്മീഷന്‍ എന്ന ഇരട്ടപ്പേരില്ലാതെ ജീവിക്കണം. ഇങ്ങനെയല്ല ഒരുവന്റെ ജീവിതമെങ്കില്‍ റെപ്യുട്ടേഷന്റെ വില അയാള്‍ക്ക് മനസ്സിലാവില്ല.

ആദ്യമായല്ല ഇത്തരം ഉഡായിപ്പ് പരിപാടി. വളരെയധികം ക്ഷമയോടെയാണ് ഞാനിതുവരെ ഇത്തരക്കാരെ കൈകാര്യം ചെയ്തിട്ടുള്ളത്. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ദുഷ്ടനെ പന പോലെ വളര്‍ത്തും. ഈ ഫേക് ന്യൂസ് പ്രചരിപ്പിച്ച മാന്യ ദേഹത്തിനും, അച്ചടിച്ച/സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കും നിരുപാധികം മാപ്പ് പറയുകയോ നിയമനടപടി നേരിടാന്‍ തയ്യറാവുകയോ ചെയ്യാം. എഡിറ്റര്‍മാരുടെ നിലവാരമാണ് ഇനി അറിയാനുള്ളത്. എത്ര പേര്‍ മാപ്പു പറയും എന്നറിയാമല്ലോ. (കുന്ദംകുളം മാപ്പല്ല.)

ഈ വിഷയത്തില്‍ കൂടുതല്‍ പറയാനോ എഴുതാനോ ഇനി ഇല്ല കോടതിയില്‍ അഭയം പ്രാപിക്കുക എന്നതേ എന്നെപ്പോലുള്ളവര്‍ക്ക് സാധിക്കൂ. പ്രവാസികളെ ഊറ്റി വളരുന്ന പ്രാഞ്ചികളുടെ തണലോ, മണല്‍ക്വാറി മുതലാളിമാരുടെ സമ്മാനങ്ങളോ, ടൂറിസം വികസനത്തിലൂടെ സ്വയം വികസനമോ ശീലിക്കാത്തത് കൊണ്ട് നമുക്ക് ശരണം കോടതി മാത്രം. അവിടെ എല്ലാം പറയും. എല്ലാം.

ഇന്നലത്തെ പൊറാട്ട് നാടകത്തിന്റെ ടൈമിങ്ങിനെ കുറിച്ച് ഒരു വാക്ക്. കോഴിക്കോട്ട് എന്നെ സ്‌നേഹിക്കുന്നവരെ പോലെ എന്നെ ഭയപ്പെടുന്നവരും ഉണ്ടെന്ന് അറിയാം. കോഴിക്കോട്ട് കലക്ടര്‍ക്ക് ട്രാന്‍സ്ഫര്‍ വരുന്ന എല്ലാ ക്യാബിനറ്റ് ദിവസവും ഇങ്ങനെ ഫേക് ന്യൂസും പൊറാട്ട് നാടകവും കളിക്കണമെന്നില്ല. ഞാനാ ഭാഗത്തോട്ട് ഇനി ഇല്ലെന്ന് ദയവായി മനസ്സിലാക്കൂ. കലക്ടര്‍ എന്നത് ഡയറക്റ്റ് കഅട കാരെ സംബന്ധിച്ചിടത്തോളം ഒരു ജൂനിയര്‍ പോസ്റ്റാണെന്നും ഈയുള്ളവന്‍ ഇപ്പൊ ലേശം ഇടത്തരം സീനിയറാണെന്നും മനസ്സിലാക്കുക. തല്‍ക്കാലം ചികിത്സയും ആശുപത്രിയുമായി കറങ്ങി നടക്കുന്നതുകൊണ്ട് സമയാസമയത്ത് പ്രതികരിക്കാനൊന്നും വയ്യ. പക്ഷേ കേസ് ഗംഭീരമായി നടത്തും. അത് വാക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Trending