Culture

പശു സംരക്ഷകരെന്ന പേരില്‍ അക്രമം നടത്തുന്നവരെ പൂട്ടാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍; അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കും

By web desk 1

June 27, 2019

ഭോപ്പാല്‍: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ പൂട്ടിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോരക്ഷയുടെ പേരു പറഞ്ഞ് അക്രമം നടത്തുന്നവരെ നിയമ നിര്‍മാണം നടത്തി നേരിടുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പശുവിന്റെ പേരു പറഞ്ഞ് അക്രമം നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന വിധത്തില്‍ നിയമഭേദഗതി നടത്താനാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ നീക്കം.

ഇതിനായി നിലവിലുള്ള ഗോസംരക്ഷണ നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നിയമമന്ത്രി പി.സി ശര്‍മ പറഞ്ഞു. എന്നാല്‍ പശുക്കളെ സംരക്ഷിക്കുന്നവരോ അവയെ പരിപാലിക്കുന്നവരോ അല്ല പശുവിന്റെ പേരില്‍ അക്രമം നടത്തുന്നതെന്നും പി.സി ശര്‍മ വ്യക്തമാക്കി. അത്തരം ഹീനശ്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കുന്നത് അടക്കമുള്ള നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാനുള്ള നീക്കമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.