Connect with us

india

ഗോവ നൈറ്റ്ക്ലബ് ദുരന്തം: 25 മരണം; ക്ലബ് ഉടമകള്‍ രാജ്യംവിട്ട് ഒളിവില്‍

ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്.

Published

on

പനാജി: ഗോവയിലെ അര്‍പോറയില്‍ സ്ഥിതി ചെയ്യുന്ന ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേര്‍ മരണപ്പെട്ട സംഭവത്തില്‍, ക്ലബിന്റെ ഉടമകള്‍ രാജ്യം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്. അന്വേഷണവുമായി സഹകരിക്കാത്തതായും ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നും ഗോവ പൊലീസ് വ്യക്തമാക്കി.

തീപിടിത്തത്തിന്റേയും മരണത്തിന്റേയും പശ്ചാത്തലത്തില്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുടര്‍ന്ന്, ഒരു പൊലീസ് സംഘം ഡല്‍ഹിയിലെത്തി ഉടമകളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്ലബുമായി ബന്ധപ്പെട്ട പ്രധാന പ്രമോട്ടര്‍മാര്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇതിനിടെ, ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്ലി പിടിയിലായതും, നേരത്തെ ക്ലബിന്റെ ഒരു സഹഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും അന്വേഷണത്തിന്റെ ഭാഗമായി നടന്നു.

ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വിദേശ വിനോദസഞ്ചാരികളടക്കം 25 പേര്‍ മരണപ്പെട്ടു. അനധികൃത നിര്‍മാണക്കുറ്റം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പൊളിക്കാന്‍ ഉത്തരവിട്ടിരുന്ന കെട്ടിടത്തിലാണ് നിശാ ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. ഇലക്ട്രിക് കരിമരുന്ന് ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50,000 വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതേ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകള്‍ കൂടുതല്‍ അധികൃതര്‍ പൂട്ടി.

 

 

india

വന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

Published

on

വന്ദേമാതര ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചരണങ്ങളില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലാത്തതാണെന്ന് കഴിഞ്ഞ ദശകങ്ങളായുള്ള അവരുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി പാലക്കാട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ ശാഖകളില്‍ വന്ദേമാതരം ആലാപിക്കാറില്ല. ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. ദേശീയഗാനത്തോടും രബീന്ദ്രനാഥ ടാഗോറിനോടും ദേശീയ നേതാക്കളോടും ബിജെപിക്ക് സ്‌നേഹം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായിട്ടോ, സ്വാതന്ത്ര്യ സമരഗാനങ്ങളുമായിട്ടോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപിയുടെ പണിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്താരാഷ്ട്ര മാഫിയ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഗൗരവകരമായ കാര്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉന്നിയിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കുമ്പളങ്ങ മോഷ്ടിച്ചയാളുടെ തലയില്‍ നരയുണ്ടോയെന്ന് തലോടി നോക്കേണ്ട കാര്യമില്ല. അമ്പലക്കള്ളന്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരാണിതെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അതില്‍ മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെസി വേണുഗോപാല്‍ എംപി.

Continue Reading

india

‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

Published

on

ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാ‍ർലമെൻ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.

Continue Reading

india

ഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി

Published

on

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 90.56-ല്‍ എത്തിനില്‍ക്കെ, സാമ്പത്തിക പ്രതിസന്ധിയെ നിസാരവല്‍ക്കരിച്ച് ബി.ജെ.പി എം.പി മനോജ് തിവാരി. ഡോളറിന്റെ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കില്ലെന്നും ഇന്ത്യക്കാര്‍ രൂപയാണ് ഉപയോഗിക്കുന്നതെന്നുമാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി കൂടിയായ മനോജ് തിവാരിയുടെ വിചിത്ര വാദം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് തിവാരിയുടെ ഈ പരാമര്‍ശമുള്ളത്. ‘നമ്മുടെ നാട്ടിലെ ജനങ്ങള്‍ പോക്കറ്റില്‍ രൂപയാണ് കൊണ്ടുനടക്കുന്നത്. അവര്‍ സാധനങ്ങള്‍ വാങ്ങുന്നതും രൂപ കൊടുത്തിട്ടാണ്. ഡോളറുമായി നമുക്ക് യാതൊരു ബന്ധവുമില്ല. ഡോളര്‍ കൂടിയാലും കുറഞ്ഞാലും അത് നമ്മുടെ ജനങ്ങളെ ബാധിക്കില്ല,’ എന്നാണ് തിവാരിയുടെ വാക്കുകള്‍. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇത് കാരണമായി.

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് ഇറക്കുമതി ചെലവുകള്‍ വര്‍ധിക്കാനും, അത് ഇന്ധനവിലയിലും നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കാനും കാരണമാകും എന്ന സാമ്പത്തിക യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് എം.പിയുടെ പ്രസ്താവനയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025-ല്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 5 ശതമാനത്തോളം ഇടിവാണുണ്ടായിരിക്കുന്നത്. ഏഷ്യയില്‍ തന്നെ ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സികളിലൊന്നായി രൂപ മാറിയിരിക്കുകയാണ്.

തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ബി.ജെ.പി നടത്തിയ പരിഹാസങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ‘ഡോളറിന്റെ വില കൂടുമ്പോള്‍ അത് സാധാരണക്കാരനെ ബാധിക്കില്ലെങ്കില്‍, അന്ന് മന്‍മോഹന്‍ സിംഗിനെതിരെ എന്തിനായിരുന്നു വിമര്‍ശനം ഉന്നയിച്ചത്?’ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. രൂപയുടെ തകര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending