Connect with us

kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡ്; പവന് 600 രൂപ വര്‍ധിച്ചു

ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് ഗ്രാമിന് 75 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 12,350 രൂപയായി. ഇതോടെ പവന്റെ വിലയിൽ 600 രൂപയുടെ ഉയർച്ച രേഖപ്പെടുത്തി 98,800 രൂപയിലെത്തി.

ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 98,400 രൂപയായിരുന്നു വില.

ആഗോള വിപണിയിലും സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. തിങ്കളാഴ്ച സ്‌പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 4,320.65 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.6 ശതമാനം ഉയർന്ന് 4,354 ഡോളറായും വർധിച്ചു. ഡോളറിന്റെ കരുത്ത് കുറയുന്നതും യു.എസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

ഇതിനൊപ്പം ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ പെൻഷൻ ഫണ്ട് നിക്ഷേപത്തിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകമായി മാറുകയാണ്. ഇത് യാഥാർഥ്യമായാൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രൂപയുടെ മൂല്യം ഇടിയുന്നതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

kerala

“അരിവാളുകൊണ്ട് ചില പണികൾ ഞങ്ങൾക്ക് അറിയാം”; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം

മുസ്‍ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ അക്രമം സൂചിപ്പിക്കുന്ന ഗുരുതര പരാമർശങ്ങളുണ്ടായതായാണ് ആരോപണം.

Published

on

ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീഷ് കൊലവിളി പ്രസംഗം നടത്തി. മുസ്‍ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ അക്രമം സൂചിപ്പിക്കുന്ന ഗുരുതര പരാമർശങ്ങളുണ്ടായതായാണ് ആരോപണം.

ഫറോക്ക് മുനിസിപ്പാലിറ്റി 39-ാം വാർഡിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിനിടെയാണ് സമീഷ് പ്രകോപനപരമായ ഭാഷയിൽ സംസാരിച്ചതെന്ന് പറയുന്നു. “ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും”, “അരിവാളുകൊണ്ട് ചില പണികൾ ഞങ്ങൾക്ക് അറിയാം”, “ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും” തുടങ്ങിയ വാക്കുകളാണ് പ്രസംഗത്തിൽ ഉണ്ടായത്.

പ്രസംഗത്തിനിടെ, ലീഗിന്റെ കോട്ടകളായി അറിയപ്പെട്ട പ്രദേശങ്ങളിൽ പോലും സിപിഎമ്മും എൽഡിഎഫും ജയിച്ചിട്ടുണ്ടെന്നും, അക്രമത്തിന്റെ പാത സ്വീകരിച്ചാൽ അതിനെ ശക്തമായി തടയുമെന്നും സമീഷ് പറഞ്ഞു. സിപിഎം പ്രവർത്തകർ ഉശിരാർന്ന പ്രവർത്തനം സംഘടിപ്പിക്കുമെന്നും, അതിന് തടസ്സം സൃഷ്ടിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുസ്‍ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിൽ നിന്ന് മുസ്‍ലിം ലീഗ് നാല് വാർഡുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രദേശത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമായത്.

Continue Reading

kerala

എസ്ഐആർ വിഷയത്തിൽ ഇന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം യോഗം വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ മുൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

Published

on

ഡൽഹി: എസ്ഐആറുമായി (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം യോഗം വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ മുൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും യോഗം ചേരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ എസ്ഐആർ നടപടിക്രമങ്ങൾക്ക് കൂടുതൽ സഹകരണം നൽകണമെന്ന് രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെടും. അതേസമയം, നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം നീട്ടി നൽകണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികൾ വീണ്ടും ഉന്നയിക്കുമെന്നാണ് സൂചന.

രാവിലെ 11ന് തിരുവനന്തപുരത്തെ ഹൈസെന്ത് ഹോട്ടലിലാണ് യോഗം നടക്കുക. ഇതുവരെ 99.71 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശേഖരിക്കാനാകാത്ത ഫോമുകളുടെ എണ്ണം 24,92,578 ആയി ഉയർന്നതായും കമ്മീഷൻ വ്യക്തമാക്കി.

അതേസമയം, പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുകയാണ്. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. രാജ്യസഭയിലെ ചർച്ച ഇതുവരെ പൂർത്തിയായിട്ടില്ല. ജയറാം രമേശ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എന്നിവരടക്കമുള്ള നേതാക്കൾ ഇന്ന് രാജ്യസഭയിൽ സംസാരിക്കും.

ശബരിമല സ്വർണക്കൊള്ള (സ്വർണപ്പാളി) വിഷയം പാർലമെന്റിൽ സജീവമായി ഉന്നയിക്കാൻ യുഡിഎഫ് എംപിമാർ രംഗത്തുണ്ട്. രാവിലെ 10.30ന് പാർലമെന്റ് കവാടത്തിന് മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വർണക്കൊള്ള വിഷയം ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിൽ ബിജെപി മൗനം പാലിക്കുകയാണെന്നുമാണ് കോൺഗ്രസിന്റെ വിമർശനം.

Continue Reading

kerala

മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫിന് സമ്പൂർണ ആധിപത്യം; എല്ലാ പഞ്ചായത്തുകളും ബ്ലോക്കും ജില്ലാ ഡിവിഷനുകളും സ്വന്തമാക്കി

നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫിനൊപ്പം എത്തിയതോടെ തദ്ദേശതലത്തിൽ വൻ മുന്നേറ്റമാണ് മുന്നണി കൈവരിച്ചത്.

Published

on

മലപ്പുറം: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സമ്പൂർണ ആധിപത്യം ഉറപ്പിച്ചു. മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചെടുത്തു. നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫിനൊപ്പം എത്തിയതോടെ തദ്ദേശതലത്തിൽ വൻ മുന്നേറ്റമാണ് മുന്നണി കൈവരിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചും യുഡിഎഫ് ശക്തി തെളിയിച്ചു.

2020ൽ മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫിന് ഭരണം. എന്നാൽ ഇത്തവണ എട്ട് പഞ്ചായത്തുകളിലും വിജയം സ്വന്തമാക്കി മുന്നണി ചരിത്രവിജയം രേഖപ്പെടുത്തി. എൽഡിഎഫിന്റെ കുത്തകയായി കണക്കാക്കിയിരുന്ന പുത്തിഗെ പഞ്ചായത്തിലും യുഡിഎഫ് മിന്നുന്ന വിജയം നേടി. രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന പുത്തിഗെയിൽ ഇത്തവണ ഒമ്പത് സീറ്റുകൾ നേടിയാണ് ഭരണം ഉറപ്പിച്ചത്.

മറ്റ് പഞ്ചായത്തുകളിലും യുഡിഎഫിന്റെ നേട്ടം ശ്രദ്ധേയമാണ്. മൂന്ന് സീറ്റുകൾ ഉണ്ടായിരുന്ന പൈവളിഗെയിൽ 11 സീറ്റുകൾ നേടി അധികാരം പിടിച്ചു. നാല് സീറ്റുകൾ ഉണ്ടായിരുന്ന വോർക്കാടിയിൽ 10 സീറ്റുകളും, മീഞ്ചയിൽ നാല് സീറ്റുകളിൽ നിന്ന് ഒമ്പത് വാർഡുകളും നേടി. മഞ്ചേശ്വരത്ത് എട്ട് വാർഡുകളിൽ നിന്ന് 13 സീറ്റുകളിലേക്കും കുമ്പളയിൽ 10ൽ നിന്ന് 15 സീറ്റുകളിലേക്കും യുഡിഎഫ് മുന്നേറ്റം നടത്തി. മംഗൽപാടിയിൽ 16ൽ നിന്ന് 19 വാർഡുകളായും സീറ്റുകൾ വർധിപ്പിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 2020ൽ ലഭിച്ചിരുന്ന ആറ് ഡിവിഷനുകൾ ഇത്തവണ 11 ആയി ഉയർത്തി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത്. മണ്ഡലത്തിലെ നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് വിജയം നേടി. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ വിജയം നേടുകയും ചെയ്തു.

Continue Reading

Trending