Connect with us

india

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇനിയും കുറയുമോ?

ആഗസ്റ്റ് 12,17 തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായിരുന്നു വില. ഇതിന് മുമ്പ് ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Published

on

കോഴിക്കോട്: രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില വീണ്ടും കുറ‌ഞ്ഞു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞ് ഔണ്‍സിന് 1947.57 ഡോളറിലാണ് വ്യാപാരം. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 38,880 രൂപയാണ് വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. രണ്ടു ദിവസം കൊണ്ട് പവന് 1,360 രൂപയാണ് കുറഞ്ഞത്.

ആഗസ്റ്റ് 12,17 തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായിരുന്നു വില. ഇതിന് മുമ്പ് ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് ആഗസ്റ്റ് 7 ന് സ്വര്‍ണ വിലയിലുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് ആഗസ്റ്റ് ഏഴു മുതല്‍ 42,000 രൂപയും ഒരു ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുയതോടെയാണ് രാജ്യാന്തര വിപണിയില്‍ വില കൂടിയത്.

എന്നാല്‍, അമേരിക്കന്‍ ഫെഡ് റിസര്‍വ് മീറ്റിങില്‍ മറ്റ് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്ന് സൂചനകളാണ് താല്‍ക്കാലിക വില ഇടിവിലേയ്ക്ക് നയിച്ചത്. കൂടാതെ പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതും വില ഇടിവിന് കാരണമായി.
എന്നാല്‍ ഇതുതുടരില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.

അതേസമയം, വെള്ളി വിലയും കുറഞ്ഞു. 1 ഗ്രാം വെള്ളിയ്ക്ക് 68. 11 രൂപയാണ് വില. എട്ടുഗ്രാമിന് 544.88 രൂപയും. കിലോഗ്രാമിന് 68,110 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 6,810 രൂപയായി വില കുറഞ്ഞിരുന്നു.

india

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

Published

on

റിയാലിറ്റ് ഷോ ബിഗ്‌ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ചട്ട ലംഘനമുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഷോയില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കും. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജഎം എ അബ്ദുള്‍ ഹക്കിമും വ്യക്തമാക്കി.

1995ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ റെഗുലേഷന്‍ ആക്ടും 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റിഈ ഷോയെന്നും ഹര്‍ജിയില്‍ പറയുന്നു.

നിയമലംഘനമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ പരിപാടി ഉടന്‍ നിര്‍ത്തലാക്കണമെന്നാണഅ ഹര്‍ജിക്കാരന്റെ ആവശ്യം. എല്ലാ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും ബിഗ് ബോസ് സീസണ്‍ ആറുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യേണ്ടിവരും. അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി (ഹസീബ് എസ്.കെ) ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ ഗൗരവതരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

അതേസമയം ക്വീര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും ബിഗ് ബോസ് ഷോയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗിയായ മത്സരാര്‍ത്ഥിയെ അപമാനിച്ചതിന്റെ പേരില്‍ ദിശ സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സിലിന് (ബിസിസിസി) പരാതി നല്‍കി.

Continue Reading

india

ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് ചെന്നൈ പൊലീസ്

തിരുനെല്‍വേലിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.

Published

on

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പിടികൂടിയ നാല് കോടി രൂപ ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റേത് തന്നെയെന്ന് പൊലീസ്. തിരുനെല്‍വേലിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.

മോദിയുടെ തിരുനെല്‍വേലി റാലി നടക്കുന്നതിനു തൊട്ടു മുന്‍പാണ് പൊലീസ് എഫ്‌ഐആര്‍ പകര്‍പ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രില്‍ 22ന് ഹാജരാകാന്‍ നൈനാറിന് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.

പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന നൈനാര്‍ നാഗേന്ദ്രന്റെ അവകാശവാദം പൊലീസ് വിശ്വസിച്ചിട്ടില്ല. കാരണം പ്രതികള്‍ ട്രെയിന്‍ യാത്രയ്ക്കുള്ള എമര്‍ജന്‍സി ക്വാട്ടയ്ക്കായി അപേക്ഷ നല്‍കിയത് നൈനാറുടെ ലെറ്റര്‍പാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുന്‍പ് മൂവരും നൈനാറുടെ ഹോട്ടലില്‍ തങ്ങി. നൈനാറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ സതീഷിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി.

സംഭവത്തില്‍ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെല്‍ അധ്യക്ഷന്‍ ഗോവര്‍ദ്ധനും പൊലീസ് സമന്‍സ് നല്‍കിയിട്ടുണ്ട്.

 

Continue Reading

india

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 7 പേർ വെന്തുമരിച്ചു

ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

Published

on

രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ വെന്തുമരിച്ചു. അപകടത്തെതുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുൾപ്പടെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

ഉത്തർപ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തിൽപ്പെട്ടത്. നീലം ഗോയൽ (55), മകൻ അശുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ (58), ഇവരുടെ മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32), രണ്ട് പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർ പഞ്ഞിലോഡുമായി പോകുകയായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ കാര്‍ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു.

കൂട്ടിയിടിയെത്തുടർന്ന് കാറിലുണ്ടായിരുന്ന എൽപിജി കിറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്കിലുണ്ടായ പഞ്ഞിയിലേക്ക് തീ ആളിപ്പടരുകയും ചെയ്തു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും കാറിന്റെ ഡോർ തുറക്കാനായില്ല.

ഇതോടെ കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. യാത്രക്കാർ സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷിയായ രാംനിവാസ് സൈനി ഇന്ത്യ ടുഡേയോട് പറഞ്ഞു. ഫയർഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും ഏഴുപേരും മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറും സഹായിയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Continue Reading

Trending