Connect with us

Features

പുതിയ ഫീച്ചറുമായി ഗൂഗിള്‍ പേ; ഇനി കോണ്‍ടാക്ട് ലെസ് പണമിടപാടും

നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക

Published

on

ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. താമസിയാതെ എല്ലാവര്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചു.

യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യം വന്നതോടെയാണ് മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെ പിഒഎസ് മെഷീനു സമീപം കൊണ്ടുചെന്ന് ഇടപാടു നടത്താനുള്ള സാധ്യതകൂടി ലഭ്യമായത്.

പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിഎന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ എന്‍എഫ്‌സി സംവിധാനം വഴി കഴിയും. ഗൂഗിള്‍ പേയിലെ സെറ്റിങ്‌സില്‍ പോയി പേയ്മന്റ് മെത്തേഡില്‍ ക്ലിക്ക് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. കാര്‍ഡിന്റെ നമ്പര്‍, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക.

കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ യഥാര്‍ഥ കാര്‍ഡ് നമ്പറിന് പകരം വെര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍ ആപ്പ് തനിയെ ഉണ്ടാക്കും. കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പറിന് ടോക്കണ്‍ എന്നാണ് പേര്. ഷോപ്പുകളില്‍ പണമിടപാടിന് ഇത് ഉപയോഗിക്കാം.

Features

“കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ പരാമര്‍ശം എന്നെ വീണ്ടുമൊരു എം.എസ്.എഫുകാരനാക്കി”; പുത്തൂര്‍ റഹ്മാന്‍

ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്.

Published

on

എം.എസ്.എഫിന്റെ കഴിഞ്ഞകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് എന്റെ ആത്മസുഹൃത്ത് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ എഴുതിയ ഒരു കുറിപ്പില്‍ ‘ആദ്യമായി യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന, എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്‍ റഹ്മാന്‍ (അന്‍സാര്‍ അറബിക് കോളജ്,വളവന്നൂര്‍), ഒ. അബ്ദുല്‍ ലത്തീഫ് കല്‍പ്പകഞ്ചേരി (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.’ കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ ഈ പരാമര്‍ശം എന്നെ കുട്ടിക്കാലത്തേക്കു കൊണ്ടുപോവുകയും ഞാന്‍ വീണ്ടുമൊരു എം.എസ്.എഫുകാരനാവുകയും ചെയ്യുകയുമുണ്ടായി.

കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ചെറുകിട ആയിരുന്നു മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍, എന്നു കരുതി തരികിടയൊന്നും ആരും കാണിച്ചിട്ടില്ല. എഴുപതുകളില്‍ എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനക്ക് അക്കാലത്ത് യൂണിവാഴ്സിറ്റി തലത്തില്‍ വലിയ സാന്നിധ്യമില്ല. 1976,1977ഇല്‍ ഹബീബ് റഹ്മാന്‍ സംസ്ഥാന പ്രസിഡണ്ടും കെ എം കൊയാമു മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റുമാണ്. ഞാനന്ന് അന്‍സാര്‍ അറബിക് കോളജിലെ വി്ദ്യാര്‍ത്ഥിയാണ്. കാലികറ്റ് യൂണിവാഴ്സിറ്റിയില്‍ അന്നത്തെ കൗണ്‍സിലര്‍മാരായി വരുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിവിധ അറബിക് കോളജുകളില്‍ നിന്നുള്ളവരാണ്. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സംഘടന. എം.എസ്.എമിന്റെ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു ഞാനും. തിരൂര്‍ താലൂക്ക് പ്രസിഡണ്ടായി കുഞ്ഞിമുഹമ്മദ് കോക്കൂരും ജനറല്‍ സെക്രട്ടറിയായി ഈയുള്ളവനും പ്രവര്‍ത്തിക്കുന്നു. അന്‍സാര്‍ അറബിക് കോളജ് വഴി യൂണിവാഴ്സിറ്റിയില്‍ എം.എസ്.എം പ്രതിനിധിയായി കൗണ്‍സിലറുമാണ്. അതേസമയം തന്നെ എം.എസ്.എഫുകാരനുമാണ്.

പ്രിയപ്പെട്ട നേതാക്കള്‍ ഹബീബും കോയാമുവാണ് എന്നെ വിളിച്ചു യൂനിവാഴ്സിറ്റിയില്‍ എം.എസ്.എഫിന് പ്രവേശനം കിട്ടണം, അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നാവശ്യപ്പെടുന്നത്. കോയാമുവും സംസ്ഥാന എം എസ് ഫ് പ്രസിഡണ്ട് ഹബീബ് റഹ്മാനും ചേര്‍ന്നുണ്ടാക്കിയ പ്ലാന്‍ എന്നെ അറിയിക്കുകയും അതു നടപ്പിലാക്കുന്നതിനുവേണ്ട സഹകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴോളം അറബിക് കോളജുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരാണ് അക്കാലത്ത് എം.എസ്.എമിനുള്ളത്. ഞാന്‍ വിദ്യാര്‍ത്ഥിയായ അന്‍സാറിനു പുറമേ, റൗളത്തുല്‍ ഉലൂം, പുളിക്കല്‍, അരീക്കോട്, മോങ്ങം, വാഴക്കാട്, കുനിയില്‍, എന്നിങ്ങനെയുള്ള കോളജുകള്‍. ഏഴ് കൗണ്‍സിലര്‍മാര്‍ ഉള്ളത് കൊണ്ട് തന്നെ എം.എസ്.എമിന് ഒരു സെനറ്റ് മെംബര്‍ ഉണ്ടാവും. എം.എസ്.എഫിന് തിരൂരങ്ങാടി കോളജില്‍ നിന്നും മമ്പാട് എം.ഇഎസ്, സര്‍ സയ്യിദ് കോളജില്‍ നിന്നുമായി ഓരോ കൗണ്‍സിര്‍മാരുണ്ടാവും. അക്കാലത്തു ചുരുങ്ങിയത് 8 ആദ്യ വോട്ടു കിട്ടിയാലേ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പു ജയിക്കാനാവൂ. അന്‍സറില്‍ നിന്നുള്ള കെ. സൈതലവിയെ എം.എസ്.എംനെ പ്രതിനിതീകരിച്ചു സെനറ്റ് മെമ്പറായി തെരഞ്ഞെടുത്തിരുന്നു. അക്കാലം വരേ എം.എസ്.എഫിന് സെനറ്റില്‍ മെംബര്‍മാര്‍ ഉണ്ടായിട്ടേയില്ല.
കോയാമുവും ഹബീബ് റഹ്മാനും പദ്ധതിയിട്ടത് അറബിക് കോളജുകളിലൂടെ എം.എസ്.എഫിന് അവസരമൊരുക്കുക എന്നതായിരുന്നു. എം.എസ്.എം എം.എസ്.എഫില്‍ ലയിച്ചോ മാറിനിന്നോ എം.എസ്.എഫിനെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ മുഖ്യധാരയിലേക്കു കൊണ്ടുവരണം. എം.എസ്.എം ഒരു മതംസംഘടനയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. എം.എസ്.എഫ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ്. എം.എസ്.എഫിലൂടെ മുസ്ലിം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതാണ് ഉചിതം എന്ന ചിന്ത അവര്‍ മുന്നോട്ടുവെച്ചു. ഇക്കാര്യം കൂടിയാലോചിക്കാന്‍ മഞ്ചേരി ലീഗ് ഓഫീസിലാണ് അന്നൊരു യോഗം വിളിച്ചുകൂട്ടുന്നത്. 1977 ഓഗസ്തിലാണ് ഈ യോഗം ചേര്‍ന്നതു എന്നാണ് എന്റെ ഓര്‍മ്മ. മതസംഘടനയുടെ ഭാഗമായി മുസ്ലിം വിദ്യാര്‍ത്ഥികളുടെ സംഘടന പ്രവര്‍ത്തിക്കുന്നതിലും ഉചിതമായ രീതി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു കീഴില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നതാണെന്ന കാര്യത്തില്‍ അന്നു എല്ലാവര്‍ക്കും അനൂകൂല നിലപാടായിരുന്നു.

കോയാമുവും ഹബീബ് റഹ്മാനും ചേര്‍ന്നു നടത്തിയ ഈ ശ്രമം ഫലം കാണുകയാണുണ്ടായത്. എം.എസ്.എമിനെ എം.എസ്.എഫില്‍ ലയിപ്പിക്കുക എന്ന തരത്തിലേക്കതു നീങ്ങിയില്ല, വളരെ സ്വാഭാവികമായി എം.എസ്.എഫ് രംഗത്തേക്കു വരികയും എം.എസ്.എം പിന്മാറുകയും ചെയ്തു. അറബിക് കോളജുകള്‍ വഴി ഞങ്ങള്‍ എം.എസ്.എഫിന്റെ കൗണ്‍സിലര്‍മാരായി വന്നു. എന്നെയായിരുന്നു കൗണ്‍സിലര്‍ ലീഡര്‍ ആയി തെരഞ്ഞെടുത്തത്. അങ്ങിനെ ആദ്യമായി യൂണിവാഴ്സിറ്റി യൂണിയനിലേക്ക് കെ.എസ്.യുവുമായി അലയന്‍സുണ്ടാക്കി എം.എസ്.എഫ് മത്സരിച്ചു. എം.എസ്.എഫിന്റെ യൂണിവേഴ്‌സിറ്റി തലത്തിലെ ആദ്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് ഞാനായിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നു മല്‍സരം. മൂന്ന് വോട്ടിനു ഞാന്‍ തോറ്റു. ഒ.കെ മുഹമ്മദലി ആ കൊല്ലം സെനറ്റ് മെംബറായി. എം.എസ്.എഫിന്റെ ആദ്യത്തെ മെംബര്‍. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിലമൊരുക്കാന്‍ വളരെ തന്ത്രപരമായി പ്രവര്‍ത്തിച്ച ആ കാലത്തെ നേതൃത്വത്തോട് ഇപ്പോഴും എപ്പോഴും എം.എസ്.എഫ് കടപ്പെട്ടിരിക്കുന്നു.
പില്‍ക്കാലത്ത് ഒട്ടേറെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരും സെനറ്റ് മംബര്‍മാരും യൂണിയന്‍ ഭാരവാഹികളുമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് പ്രതിഭാശാലികളായ പൊതുപ്രവര്‍ത്തകരെയും നേതാക്കളെയും സംഭാവന ചെയ്യാനും എം.എസ്.എഫിനായി. കേവലം ആറുകൊല്ലം കൊണ്ട് 1980-81 കാലമായപ്പോള്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പി.എം മഹ്മൂദും (സര്‍ സെയ്യിദ് കോളജ്) വൈസ് ചെയര്‍മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്) നിര്‍വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്‍സാര്‍ അറബി കോളജ്, വളവന്നൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. പൊടുന്നനെയായിരുന്നു ആ വളര്‍ച്ച. ഈ ചരിത്രം പിന്നീട് നിരന്തരം ആവര്‍ത്തിച്ചു. സി. മമ്മുട്ടി, എം.സി ഖമറുദ്ദീന്‍ തുടങ്ങി പലരും യൂണിയന്‍ സാരഥികളായി. ഇവരെപ്പോലെ ഒരുപാട് പേരുടെ പേരുകള്‍ ഓര്‍മ്മിക്കേണ്ടതായുണ്ട്. രാഷ്ട്രീയത്തിലെന്ന പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും ജയപരാജയങ്ങളുണ്ടാവും. അതുണ്ടായിട്ടുണ്ട്. മുന്നണിമാറ്റവും നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. പക്ഷേ, അന്തസ്സ് വിട്ടുള്ള തരികിടകളിലൂടെ എം.എസ്.എഫ് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. കോഴിക്കോട് മാത്രമല്ല, കേരള യൂണിവാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. പില്‍ക്കാലത്ത് കേരളത്തിന് പുറത്തും എം.എസ്.എഫ് നേട്ടങ്ങളുണ്ടാക്കി. 1974ല്‍, ഏതാണ്ട് അമ്പത് കൊല്ലം മുമ്പേ, ഹബീബ് റഹ്മാന്റെ ആലോചനയില്‍ ഉദിച്ച ഒരു പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിച്ച അന്നത്തെ വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തില്‍ സംഘടന കൈവരിക്കുന്ന വിജയകഥകളെല്ലാം ചാരിതാര്‍ത്ഥ്യം തരുന്നു.

ഏതാനും ആഴ്ചകള്‍ മുമ്പേ വേങ്ങര മണ്ഡലം എം.എസ്.എഫിന്റെ തലമുറ സംഗമത്തില്‍ ഈയുള്ളവനും പങ്കെടുക്കുകയുണ്ടായി. ഹബീബിബിയന്‍ കാലഘട്ടത്തിലെ പ്രമുഖ നേതാക്കളായ കെ.എം. കോയാമു, വല്ലാഞ്ചിറ മുഹമ്മദലി, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കൊപ്പം കഴിഞ്ഞകാലം ഓര്‍ത്തും പറഞ്ഞും മനം നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. യൂണിവേഴ്‌സിറ്റി ഭരണ തലങ്ങളില്‍ നിന്ന് ഏറെ അകലെ ആയിരുന്ന എം.എസ്.എഫിനെ ആ രംഗത്തേക്ക് ആദ്യമായി പരിചയപ്പെടുത്തിയതും, ഒ.കെ. മുഹമ്മദലിയിലൂടെ ചരിത്രത്തില്‍ ആദ്യമായി സെനറ്റ് അംഗത്വം നേടിയതും എം.എസ്.എഫിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലായിരുന്നു. അതൊരു ഗംഭീര തുടക്കം തന്നെ ആയിരുന്നു.
എഴുപതുകളില്‍ എം.എസ്.എഫില്‍ അണിചേരുന്നത് അപമാനമായി പറഞ്ഞു പരത്തിയവര്‍ വിജയിച്ചു നിന്ന ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട്. പള്ളിദര്‍സുകാരുടെ സംഘടന എന്ന ആക്ഷേപം ഉയര്‍ത്തിയവരുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ISI ഉള്‍പ്പെടെ ഞങ്ങളെ പരിഹസിച്ചിട്ടുണ്ട്. സമരം ചെയ്യാന്‍ അല്ലേ വിദ്യാര്‍ത്ഥി യൂണിയന്‍, എസ്.എഫ്.ഐയും കെ.എസ്.യുവും പോലെ എം.എസ്.എഫ് എന്തുകൊണ്ട് സമര രംഗത്തില്ല എന്നതും അന്നത്തെ ആക്ഷേപമായിരുന്നു. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നു പറഞ്ഞുകൊണ്ടേയിരുന്ന സി.എച്ചിന്റെ മക്കളായ ഞങ്ങള്‍ അന്നതൊന്നും ചെവിക്കൊണ്ടില്ല. ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്. ആ ചരിത്രവും അന്നത്തെ സഹനവും ഇന്നത്തെ കാലത്ത് ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകളാണ്. അതിനൊരു ഉപോല്‍ബലകമായി ഈ സോവനീര്‍ പേജ്. കാലം സാക്ഷ്യപ്പെടുത്തിയ ഒരു നിധിയാണ് എനിക്കിത്.

Continue Reading

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Features

ഒളവട്ടൂരിലെ ആദ്യവനിതാ ഡോക്ടര്‍ ഹാര്‍വാര്‍ഡിലേക്ക്

Published

on

അശ്‌റഫ് തൂണേരി

കുഞ്ഞു അമീനക്ക് പലരേയും പോലെ ഇന്നതാവണമെന്ന് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊണ്ടോട്ടി, ഒളവട്ടൂര്‍, താഴെചാലില്‍ എം.സി മുഹമ്മദിന്റെയും മറിയം കോണിയകത്തിന്റേയും മകള്‍ മൊറയൂര്‍ വി.എച്ഛ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് മികച്ച മാര്‍ക്കോടെ സയന്‍സില്‍ പ്ലസ്ടു വിജയിച്ചതോടെയാണ് വീട്ടുകാര്‍ക്കും അവള്‍ക്ക് സ്വന്തവും ഡോക്ടറായാല്‍ കൊള്ളാമെന്ന് തോന്നിയത്. ഒളവട്ടൂര്‍ ഹയാത്തുല്‍ ഇസ്‌ലാം ഓര്‍ഫനേജ് യു.പി, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് പത്താംതരം വരെ പഠിച്ചത്. പാല ബ്രില്യന്റില്‍ പരിശീലനത്തിന് ശേഷം പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടി എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയായിരുന്നു. അത് ഒളവട്ടൂര്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടര്‍ എന്ന പദവിയിലേക്കുള്ള സന്ദര്‍ഭം കൂടിയായി മാറിയത് ചരിത്ര നിയോഗം. ബിരുദം നേടി ആറുമാസം മാത്രമാണ് ആര്‍.എം.ഒ ആയി മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചത്. പിന്നീടവര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചു, കമ്മ്യൂണിറ്റി ഹെല്‍ത്‌കെയറില്‍ തന്റേതായ രീതിയില്‍ ശ്രമങ്ങള്‍ നടത്താന്‍. ഇപ്പോഴിതാ ലോകത്തെ മുന്‍നിര സര്‍വ്വകലാശാലയായ ഹാര്‍വാര്‍ഡില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. ‘മാസ്റ്റേഴ്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറി’ എന്ന വിഷയത്തില്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പി.ജി ചെയ്യാന്‍ ഉടന്‍ അമേരിക്കയിലേക്ക് പറക്കാനിരിക്കുകയാണ് ഡോ.അമീന മുംതാസ്.

കുയി ഭാഷയും എച്ഛ്.ഐ.വി ബാധിതരായ കുട്ടികളും

ഒഡീഷയിലെ കാലഹാന്ദിയിലുള്ള സ്വസ്ഥിയ സ്വരാജ് സൊസൈറ്റിക്ക് കീഴിലായിരുന്നു ഡോ.അമീന 2022-ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെ പ്രവര്‍ത്തിച്ചത്. ഒഡീഷയിലെ പ്രധാന ഗോത്രജനതയായ, ഖോണ്ടുകള്‍ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രവിഭാഗങ്ങളാണ് കാലഹാന്ദിയില്‍ കൂടുതല്‍. അവര്‍ക്കുള്ള പ്രാഥമിക ചികിത്സയും ആരോഗ്യബോധവത്കരണവുമെല്ലാമാണ് നടത്തിയത്. കുയി എന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുക. ഒഡിയ ലിപിയില്‍ തന്നെയാണ് എഴുത്ത്. പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരാണ് കുയി ഭാഷ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മൊഴിമാറ്റി ചികിത്സക്ക് ഡോക്ടര്‍മാരെ സഹായിക്കുക. പട്ടിണിയിലൂടെ ഡയബറ്റിക് ആയി മാറിയ രോഗികള്‍ വരെ ഇവിടെയുണ്ട്. പാടത്തും മലയടിവാരങ്ങളിലും പണിയെടുക്കാന്‍ പോവുന്ന ഗോത്ര വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ ജോലി സ്ഥലത്ത് പോലും പ്രസവിക്കും. ജോലിക്കെത്തുന്നവര്‍ ഇടക്ക് വേദന തോന്നുമ്പോള്‍ പ്രസവിക്കുന്ന സാഹചര്യമാണ്. അതും കുത്തിയിരുന്നാണ് പ്രസവിക്കുക. ഇത്തരം നോര്‍മല്‍ ഡെലിവറി അറ്റന്റ് ചെയ്യാന്‍ പ്രാപ്തരായിക്കും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍. സ്വസ്ഥിയ സ്വരാജ് സൊസൈറ്റി നടത്തുന്ന ആശുപത്രിയില്‍ നിന്നും അവര്‍ ബേസിക് നഴ്‌സിംഗ് ഡിപ്ലോമ പരിശീലനം പൂര്‍ത്തിയാക്കുന്നത് ആരോഗ്യ സാക്ഷരത തീരെയില്ലാത്ത ഒരു സമൂഹത്തില്‍ വലിയ കാര്യമാണ്.

2023 മാര്‍ച്ച് മുതല്‍ സപ്തംബര്‍ വരെ മിസോറാമിലായിരുന്നു പ്രവര്‍ത്തനം. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ സൊകത്താര്‍ എന്ന വില്ലേജില്‍ മ്യാന്‍മറിലെ ആഭ്യന്തര കലാപത്തില്‍ പെട്ട ആളുകളെ ചികിത്സിച്ചു. ആശുപത്രി സൗകര്യങ്ങള്‍ തീരെയില്ലാത്ത ഈ പ്രദേശത്ത് നിന്ന് പട്ടാളക്കാരേയും സാധാരണക്കാരേയും പോരാട്ടത്തിനിറങ്ങിയവരെയുമെല്ലാം മാറി മാറി ചികിത്സിച്ചു. മിസോറാമിന്റെ അതിര്‍ത്തി ഗ്രാമത്തിലായതിനാല്‍ തന്നെ പലപ്പോഴും ബോംബ് പൊട്ടുന്ന ശബ്ദം കേട്ട നാളുകളുണ്ടെന്ന് ഡോ.അമീന ഓര്‍ക്കുന്നു. പിന്നീടാണ് ബീഹാറിലെ പാട്‌നയില്‍ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ അഡ്വാന്‍സ് എച്ച്.ഐ.വി പ്രൊജക്ടില്‍ ജോലി നോക്കിയത്. 2024 ജൂലൈ അവസാനം വരെ അത് തുടര്‍ന്നു. ഗുരുതര എച്ഛ്.ഐ.വി ബാധിതരായ ആളുകളെയാണ് പരിചരിച്ചത്. പ്രതിരോധി ശേഷി കുറഞ്ഞതിനാല്‍ അത്തരക്കാര്‍ക്ക് പല തരം അണുബാധ വരും. ഇത്തരം രോഗികളെ ചികിത്സിക്കാന്‍ അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും തയ്യാറാവാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ എച്ഛ്.ഐ.വി ബാധിതരുള്ള പ്രദേശങ്ങളിലൊന്നാണ് പാട്‌ന. രോഗികളില്‍ ചെറിയ കുട്ടികളും ഏറെയുണ്ട്. മിക്കവാറും അമ്മമാരിലൂടേയാണ് ഇത് പകരുന്നത്. യഥാസമയത്ത് കണ്ടെത്താത്തതും സാമൂഹിക ഭയം മൂലം ചികിത്സക്കാത്തതും പുറത്ത് പറയാത്തതുമായ അനവധി കേസുകള്‍. അഞ്ചു വയസ്സുള്ള കുട്ടി പോലും ഉണ്ടായിരുന്നുവെന്നത് വല്ലാത്ത സങ്കടക്കാഴ്ചയാണെന്ന് ഡോ.അമീന മുംതാസ് ദു:ഖിതയാവുന്നു.

വെര്‍ബല്‍ ഓട്ടോപ്‌സി നടത്തേണ്ടി വന്നപ്പോള്‍

വാക്കാലുള്ള പോസ്റ്റ്മാര്‍ട്ടം ആണ് വെര്‍ബല്‍ ഓട്ടോപ്‌സി. മൃതശരീരമല്ല പകരം മരിച്ചയാളിന്റെ ബന്ധുവോ നാട്ടുകാരോ അയല്‍ക്കാരോ ആയ ആളുകളെ കീറിമുറിച്ച് ചോദ്യം ചെയ്ത് മരണ കാരണം കണ്ടെത്തുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് സാങ്കേതിക സൗകര്യമില്ലാത്ത ലോകത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും വെര്‍ബല്‍ ഓട്ടോപ്‌സി പിന്തുടരുന്നുണ്ട്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പഠന ഭാഗമായി കേള്‍ക്കുന്ന ഈ രീതി കേരളത്തില്‍ അസാധാരണം.
ഒഡീഷയിലെ കാലാഹന്ദിയില്‍ വെച്ച് ഒരു യുവതി മരണപ്പെട്ടതിനെത്തുടര്‍ന്ന് വെര്‍ബല്‍ ഓട്ടോപ്‌സി നടത്താന്‍ നേതൃത്വം നല്‍കേണ്ടി വന്നു ഡോ.അമീനക്ക്. ഡോക്ടര്‍ക്ക് പുറമെ നഴ്‌സ്, ഹെല്‍ത് വര്‍ക്കര്‍ (ജോലി ചെയ്ത സ്വസ്ഥിയ സ്വരാജ് സൊസൈറ്റി മുഖേന പരിശീലനം കിട്ടിയവര്‍. സ്വസ്ഥ്യ സാദി എന്ന പേരില്‍ അറിയപ്പെടും), നാട്ടില്‍ സഹായത്തിനായുള്ള പ്രാദേശിക നിവാസികളായ ഫീല്‍ഡ് ആനിമേറ്റേഴ്‌സ് എന്നിവരായിരുന്നു സംഘത്തില്‍. എല്ലാ ദിവസവും ജോലിക്ക് പോകാറുള്ള യുവതിയാണ് പെട്ടെന്ന് ശരീരവേദനയും പനിയും അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുന്നത്. പനി, ചുമ, അണുബാധ എന്നിവ നേരത്തെ ഉണ്ടായില്ല. രക്തസ്രാവമോ മറ്റു ആഘാതങ്ങളോ ഒന്നുമില്ല. ബന്ധുക്കളും അയല്‍ക്കാരും കുട്ടികളുമായവരോടെല്ലാം വിവരങ്ങള്‍ തേടി. മരിക്കുന്ന തലേദിവസം വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവള്‍ക്ക് ഹൈഡ്രോഫോബിയയും എയറോഫോബിയയും ഉണ്ടെന്ന് മനസ്സിലാക്കി. മരണകാരണം പേവിഷബാധ ആയിരിക്കാം എന്നാണ് നിഗമനത്തിലെത്തിയത്.

രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ അനുഭവവും ആതുര സേവനരംഗത്തെ ആവശ്യകത മനസ്സിലാക്കി കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലും ആരോഗ്യരംഗത്തെ ഗവേഷണത്തിലേക്ക് ഡോ.അമീനയെ വഴിതെളിയിക്കുകയായിരുന്നു. അങ്ങിനെയാണ് ഹെല്‍ത്‌കെയര്‍ പ്രോഗ്രാമിന്റെ ഡിസൈനിംഗും ഇംപ്ലിമെന്റേഷനും വിശദമായി മനസ്സിലാക്കാന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറിയില്‍ വിശദ പഠനമാവാമെന്നും ആ അന്വേഷണം ഹാര്‍വാര്‍ഡിലും എത്തിച്ചേരുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ ഇന്ത്യയില്‍ പലേടങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും തനിക്ക് ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നു അവര്‍. രോഗ കാരണവും മറ്റും കൃത്യമായി കണ്ടെത്താനുള്ള കാലതാമസം, ഇനി കണ്ടെത്തിയാലും അതിന് ശേഷമുള്ള സ്റ്റിഗ്മയും മാനസികമായി സാമൂഹിക പിന്തുണയില്ലാത്ത ക്രമവുമെല്ലാം നമ്മുടെ ചുറ്റുപാടിലുണ്ട്. ഇത് മാറേണ്ടതുണ്ട്. പഠനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കായി വേറിട്ട പരിചരണ രീതികള്‍ കൊണ്ടുവരാമെന്ന മോഹം കൊണ്ടുനടക്കുന്നു ഡോ.അമീന മുംതാസ്. ലോകത്ത് പൊതുജനാരോഗ്യ പഠനത്തിന് ഒന്നാം റാങ്കുള്ള ഒരു സര്‍വ്വകലാശാലയില്‍ പഠിക്കാനാവുമെന്ന് സ്വപ്‌നേപി പോലും നിനക്കാത്ത ഒരാള്‍, തന്റെ ശ്രമകരമായ നീക്കങ്ങൡലൂടെ ആ ഉയരങ്ങളിലേക്കുള്ള പടവുകളിലേക്ക് കയറാനിരിക്കുന്നു. പക്ഷെ താങ്ങാനാവാത്ത ഫീസ് ഇപ്പോഴും നേരിയ തടസ്സമായി മുമ്പിലുണ്ട്. രണ്ടു വര്‍ഷത്തേക്ക് 1 കോടി 41 ലക്ഷം ഇന്ത്യന്‍ രൂപയോളമാണ് (1,68,992 അമേരിക്കന്‍ ഡോളര്‍) മൊത്തം പഠനത്തിനുള്ള തുക. ചില സ്‌കോളര്‍ഷിപ്പിലൂടേയും ലോണിലൂടേയും അഭ്യുദയകാംക്ഷികളുടെ പിന്തുണയാലും സ്റ്റുഡന്‍സ് ലോണിലൂടേയും 1,00,992 ഡോളര്‍ ലഭിച്ചു. രണ്ടു വര്‍ഷത്തേക്ക് ഏകദേശം 57 ലക്ഷം ഇന്ത്യന്‍ രൂപ ഇനിയും വേണം. ഒന്നാം വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 10 ലക്ഷത്തോളം രൂപയുടെ കുറവ് ഉണ്ട്. ഈ മാസം അവസാന വാരം അമേരിക്കയിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതുമാണ്. മലപ്പുറത്തിന്റെ അഭിമാനമായി ഒരു പെണ്‍കുട്ടി ഹാര്‍വാര്‍ഡില്‍ ചേരാനിരിക്കെ, ആ അപൂര്‍വ്വ സന്ദര്‍ഭത്തെ സാമ്പത്തികമായി സഹകരിച്ച് നാം ഏറ്റെടുക്കേണ്ടതുണ്ട്. സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിവുള്ള സംഘടനകളോ ശേഷിയുള്ള വ്യക്തികളോ മലപ്പുറത്തെയും മലയാളത്തേയും ലോകാടിസ്ഥാനത്തില്‍ പ്രതിനിധീകരിക്കുന്ന ആ മിടുക്കിയെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് പ്രതീക്ഷ.

Continue Reading

Trending