X

പോസ്റ്റ്കാര്‍ഡിലൂടെ മൊഴിചൊല്ലി; ഹൈദരാബാദുകാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: മൂന്ന്് തവണ മൊഴി ചൊല്ലിയെന്ന് പോസ്റ്റ്കാര്‍ഡില്‍ എഴുതി ഭാര്യക്കയച്ച ഹൈദരാബാദുകാരന്‍ അറസ്റ്റില്‍. മൊഴി ചൊല്ലപ്പെട്ട 26കാരി നല്‍കിയ പരാതിന്മേലാണ് 38കാരനായ ഹൈദരാബാദുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റമാണ് കൗതുകകരമായ അറസ്റ്റില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അറസ്റ്റിലായ ഇയാള്‍ കൊതുക് കീടനാശിനി കുടിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയുമായി വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

വിവാഹം കഴിഞ്ഞ് എട്ടാം ദിവസം തന്നെ മൂന്ന് മൊഴിയും ചൊല്ലിയെന്നെഴുതി പോസ്റ്റ്കാര്‍ഡ് അയക്കുകയായിരുന്നു എന്നാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.

ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും മൊഴിചൊല്ലിയതുമായ ബന്ധപ്പെട്ട പരാതികള്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരടങ്ങിയ പ്രത്യേക ബഞ്ച് അടുത്തമാസം പരിഗണിക്കാനിരക്കവെയാണ് കൗതുകകരമായ പുതിയ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

മതവിശ്വാസാവകാശത്തിന് കീഴില്‍ അനുവദിക്കപ്പെടാവുന്നതാണോ മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയവ എന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് കോടതിയുടെ വേനലവധിക്കാലത്ത് പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയവ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്കെതിരാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്ന് ഇത്.

മുത്തലാഖ് നിരോധിക്കുക എ്ന്നത് കേന്ദ്രസര്‍ക്കാറിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍പ്രസാദും മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, മതവിശ്വാസപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന നിലപാടാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് ഈ വിഷയത്തിലുളളത്.

chandrika: