X

തമിഴ്‌നാട്ടില്‍ ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തമിഴ്‌നാട്ടില്‍ ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്. ഉദയനിധി സ്റ്റാലിന്‍ വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം. ഡിഎംകെ നേതാവിന്റെ പരാതിയില്‍ തിരുച്ചിറപ്പള്ളി പൊലീസാണ് അമിത് മാളവ്യക്കെതിരെ കേസെടുത്തത്.

നേരത്തെ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ യു.പി പൊലീസ് കേസെടുത്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാംപൂര്‍ പൊലീസാണ് കേസ് എടുത്തത്. ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകര്‍ നല്‍കിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സനാതന ധര്‍മപരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. കഴിഞ്ഞാഴ്ച, ചെന്നൈയില്‍ വെച്ചായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും’. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

webdesk13: