Connect with us

Culture

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് ഇന്ന് പുതിയ മാറ്റത്തിനു ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം

Published

on


ആന്റിഗ്വ: ഒരാഴ്ച്ച മുമ്പ് ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്രെ ആര്‍ച്ചര്‍ പായിച്ച തകര്‍പ്പന്‍ ബൗണ്‍സര്‍ സ്റ്റീവന്‍ സ്മിത്തിന്റെ കഴുത്തില്‍ പതിച്ച കാഴ്ച്ച എല്ലാ ബാറ്റ്‌സ്മാന്മാര്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു. ഇന്നിവിടെ ഇന്ത്യയും വിന്‍ഡീസും ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ വലിയ പ്രശ്‌നം ഇത് തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ശക്തമല്ലാത്ത മുന്നറിയിപ്പ് താരങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു- കഴുത്തിനെ സംരക്ഷിക്കുന്ന ഹെല്‍മറ്റ് ധരിക്കണം.
വിന്‍ഡീസ് സംഘത്തില്‍ മൂന്ന് അതിവേഗക്കാരുണ്ട്. നായകന്‍ ജാസോണ്‍ ഹോള്‍ഡര്‍, ഷാനോണ്‍ ഗബ്രിയേല്‍, കീമാര്‍ റോഷ് എന്നിവര്‍. പേസിനെ പിന്തുണക്കുന്ന പിച്ചില്‍ ഇവര്‍ ബൗണ്‍സറുകളെ ആയുധമാക്കിയാല്‍ അത് തലവേദനയാണ്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ആരും കഴുത്തിനെ സംരക്ഷിക്കുന്ന ഹെല്‍മറ്റ് ധരിക്കാത്തവരാണ്. ഇന്ത്യന്‍ സംഘത്തില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് കഴുത്ത് കവര്‍ ചെയ്യുന്ന ഹെല്‍മറ്റ് ധരിക്കാറുള്ളത്. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ അതിവേഗക്കാരുടെ മേച്ചില്‍പ്പുറമായിരുന്നു വിന്‍ഡീസ് മൈതാനങ്ങള്‍. മാല്‍ക്കം മാര്‍ഷലും കോട്‌നി വാല്‍ഷും മൈക്കല്‍ ഹോള്‍ഡിംഗും കര്‍ട്‌ലി അംബ്രോസുമെല്ലാം നിറഞ്ഞാടിയ മൈതാനങ്ങള്‍. എന്നാല്‍ ആ കരുത്ത് ഇന്ന് വിന്‍ഡീസ് പേസ് നിരക്കില്ലെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും സ്വന്തം ഉയരക്കൂടുതല്‍ ആയുധമാക്കി പന്തിനെ കുത്തി ഉയര്‍ത്താന്‍ ഹോള്‍ഡറിനും സംഘത്തിനുമാവും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരാവട്ടെ എല്ലാവരും ശരാശരി ഉയരക്കാരാണ്.
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കുന്ന ആദ്യ മല്‍സരമാണിത്. രണ്ട് വര്‍ഷം ദീര്‍ഘിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയണമെങ്കില്‍ ഈ കാലയളവില്‍ ഏറ്റവുമധികം പോയിന്റ് സമ്പാദിക്കണം. ജയിച്ചാല്‍ 24 പോയിന്റാണ് സമ്പാദ്യം. വിരാത് കോലി ലക്ഷ്യമിടുന്നത് ഈ മാക്‌സിമം പോയിന്റണ്. ടി-20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ സാഹചര്യത്തില്‍ കാര്യമായ വെല്ലുവിളി ടെസ്റ്റിലും പ്രതീക്ഷിക്കുന്നില്ല. ബാറ്റിംഗില്‍ വളരെ പിറകിലാണ് വിന്‍ഡീസുകാര്‍. ടെസ്റ്റില്‍ പൊരുതി കളിക്കാനുള്ള മികവ് സമീപകാലത്തൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ല. 30 കാരനായ ഡാരന്‍ ബ്രാവോയാണ് ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാന്‍. ഓപ്പണര്‍ ജോണ്‍ കാംപല്‍, ഷായ് ഹോപ്പ്, ഷമര്‍ ബ്രൂക്ക്‌സ്, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റിംഗ് വിലാസക്കാര്‍. പക്ഷേ ഇവര്‍ക്കൊന്നും വലിയ ഇന്നിംഗ്‌സിനുള്ള ക്ഷമയില്ല.
ഇന്ത്യക്ക് പ്രശ്‌നം ടീം സെലക്ഷനാണ്. ഇന്നത്തെ പോരാട്ടത്തില്‍ മധ്യനിരയില്‍ ആരെല്ലാമുണ്ടാവുമെന്നതാണ് വലിയ ചോദ്യം. രോഹിത് ശര്‍മ, അജിങ്ക്യ. രഹാനെ എന്നിവര്‍ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹനുമ വിഹാരി പുറത്തിരിക്കേണ്ടി വരും. മുന്‍നിരയില്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും കളിക്കുമ്പോള്‍ അടുത്ത സ്ഥാനങ്ങളില്‍ ചേതേശ്വര്‍ പുജാര, വിരാത് കോലി എന്നിവരിറങ്ങും. വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. വൃദ്ധിമാന്‍ സാഹയും റിഷാഭ് പന്തും രംഗത്തുണ്ട്. ടീമിലെ സീമര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ വരുമ്പോള്‍ ഉമേഷ് യാദവ് പുറത്താവും. സ്പിന്നറായി കുല്‍ദീപ് യാദവിന് നറുക്ക് വീഴുമെന്നാണ് കരുതപ്പെടുന്നത്. പേസിനെ പിന്തുണക്കുന്നതാണ് സാഹചര്യങ്ങള്‍. പതിവ് വിന്‍ഡീസ് ട്രാക്ക് തന്നെ. രാവിലെയുണ്ടാവുന്ന അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്കാവുമ്പോള്‍ കളി പുരോഗമിക്കും തോറും ബാറ്റ്‌സ്മാന് നിയന്ത്രണം നേടാനാവുമെന്നാണ് കരുതപ്പെടുന്നത്. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിനോടനുബന്ധിച്ച് നിര്‍മ്മിച്ചതാണ് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം. 2008 ലായിരുന്നു അവിടെ ആദ്യ ടെസ്റ്റ് അരങ്ങേറിയത്. 10,000 പേര്‍ക്ക് മാത്രം ഇരിപ്പിട സൗകര്യമുള്ള മൈതാനത്തിലെ പച്ചപ്പ് നിറഞ്ഞ ട്രാക്കിനെ ഉപയോഗപ്പെടുത്താന്‍ മോഹിക്കുന്നവരാണ് സീമര്‍മാര്‍.
ജസ്പ്രീത് ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സീമറാണ്. സ്ലോ യോര്‍ക്കറുകള്‍ പായിക്കാന്‍ മിടുമിടുക്കന്‍. ലോകകപ്പിന് ശേഷം അദ്ദേഹത്തിന് അവധികാലമായിരുന്നു. പൂര്‍ണ ആരോഗ്യവാനായാണ് മുംബൈക്കാരന്‍ കളത്തിലിറങ്ങുന്നത്, കൂട്ടിന് മുഹമ്മദ് ഷമിയും ഭുവനേശ്വറുമുണ്ട്. പന്ത് സ്വിംഗ് ചെയ്യിക്കാന്‍ മിടുക്കനാണ് ഷമി. ലോകകപ്പില്‍ ഹാട്രിക്ക് സ്വന്തമാക്കിയ സീമര്‍. കൃത്യതയാണ് ഭൂവനേശ്വറിന്റെ ആയുധം. പേസര്‍മാര്‍ക്ക് മാത്രമല്ല വിന്‍ഡീസ് പിച്ചുകല്‍ ഗുണകരം. സ്പിന്നര്‍മാര്‍ക്കും അവസരമുണ്ടാവും. ഇന്ത്യ അവസാനമായി ഇവിടെ കളിച്ചപ്പോള്‍ പരമ്പരയിലെ കേമന്‍ സ്പിന്നര്‍ ആര്‍. അശ്വിനായിരുന്നു.
മഴ ഭീഷണിയുണ്ട് മല്‍സരത്തിന്. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴിനാണ് പോരാട്ടം ആരംഭിക്കുന്നത്. ടെന്‍ സ്‌പോര്‍ട്‌സ് ഒന്നില്‍ തല്‍സമയം.

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending