Culture

പ്രധാനമന്ത്രി മോദിയെ ബഹിഷ്‌ക്കുമെന്ന ഭീഷണിയുമായി ആര്‍.എസ്സ്.എസ്സിനു കീഴിലുള്ള ബി.എം.എസ്: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മാറ്റിവെച്ചു

By chandrika

February 20, 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹിഷ്‌കരിക്കുമെന്ന ബി.എം.എസിന്റെ ഭീഷണിയെ തുടര്‍ന്ന് 47-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തൊഴില്‍ മന്ത്രാലയം മാറ്റിവെച്ചു. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.എസിന്റെ ബഹിഷ്‌കരണാഹ്വാനം. ഫെബ്രുവരി 26,27 തിയ്യതികളിലാണ് കോണ്‍ഫറന്‍സ് നടക്കേണ്ടിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആര്‍.എസ്സ്.എസ്സിനു കീഴിലുള്ള തൊഴിലാളി സംഘടനായ ബി.എം.എസ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്തോടെ കോണ്‍ഫറന്‍സ് മാറ്റിവെച്ചതായി തൊഴില്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. അതേസമയം പുതിയ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാന്‍ ഗുജറാത്തില്‍ നടന്ന ബി.എം.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനക്കുകയായിരുന്നു. ‘തൊഴില്‍’, ‘തൊഴിലാളി’ എന്നീ പദങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റായിരുന്നു പുതുതായി അരുണ്‍ ജെയ്റ്റിലി അവതരിപ്പിച്ച ബജറ്റെന്നും യോഗം കുറ്റപ്പെടുത്തിയിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലുള്ള തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി കോണ്‍ഫറന്‍സ് ക്ഷണിക്കാത്തതും വിവാദമായിരുന്നു. ഇതിനെതിരെ സി.ഐ.ടി.യു പോലുള്ള മറ്റു സംഘടനകള്‍ രംഗെത്തെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബി.എം.എസ്, സ്വദേശി ജാഗരണ്‍മഞ്ച് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നിലവില്‍ പ്രക്ഷോഭം നടത്തുന്നുണ്ട്.