kerala

ഇന്ത്യക്കിത് അഭിമാന മുഹൂര്‍ത്തം

By webdesk18

January 17, 2025

ഇന്ത്യന്‍ ശാസ്ത്രലോകം രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയര്‍ത്തിയിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് രാജ്യം മറ്റൊരു നേട്ടംകൂടി കൈവരിച്ചിരിക്കുന്നു. ഡോക്കിങ് സാങ്കേതികവിദ്യ സായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഡോക്കിങ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്‍. ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ചരിത്ര നേട്ടമാണിത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമാണിത്. ഇന്നലെ രാവിലെയാണ് സ്‌പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപ ഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറിയത്. സ്പാഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ ഡോക്ക് ചെയ്യാനുള്ള ഐ.എസ്.ആര്‍.ഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രാക്ക് അനിവാര്യമായ സാങ്കേതിക വിദ്യയാണ് സ്‌പേസ് ഡോക്കിങ്.

ചന്ദ്രയാന്‍ ഉള്‍പ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്‍ക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകല്‍പന ചെയ്യുന്നതിലും നിര്‍ണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. കഴിഞ്ഞ ഡിസംബര്‍ 30ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെ ക്‌സ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പി.എസ്. എല്‍.വിസി 60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് സാറ്റലൈറ്റുകള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. എസ്.ഡി. എക്‌സ് 01 ചേസര്‍, എസ്.ഡി.എക്‌സ് 02 ടാര്‍ഗറ്റ് എന്നിങ്ങനെ യായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിങ് പരീക്ഷണം നടത്താനായിരുന്നു ഇസ്രാ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങ ളാല്‍ ഈ ശ്രമം 9ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തിയതി ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതിനാല്‍ ഡോക്കിങ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐ.എസ്.ആര്‍.ഒ ഏറെ കരുതലോടെയാണ് ഡോക്കിങിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്.

പതിനൊന്നാം തിയതിയിലെ മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രാ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങള്‍ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്നലെ രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാര്‍ത്ത പുറത്തുവന്നു.

2035 ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിര്‍ണായക ചുവടുവെപ്പാണിത്. ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക് സ്. 02) ഉപഗ്രഹങ്ങളെ കൂടാതെ 24 പരീക്ഷണോപകരണങ്ങളും സ്‌പെയ്‌ഡെക്‌സസ് ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. പല തവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഡോക്കിങ് സാങ്കേതിക വിദ്യയിലൂടെയാണ്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്ത ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും ഇതു പോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.

സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ഐ.എസ്.ആര്‍.ഒ സമ്പൂര്‍ണ വിജയം നേടിയതിന് പിന്നാലെ ഉപഗ്രഹങ്ങളുടെ വേര്‍പെടുത്തലിന് (അണ്‍ഡോക്കിങ് പ്രക്രിയ) കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. അണ്‍ഡോക്കിങ്, പവര്‍ ട്രാന്‍സ്ഫര്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെ ഒരുമിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്നതായും ഐ.എ സ്.ആര്‍.ഒ അറിയിച്ചിട്ടുണ്ട്. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങള്‍ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തുക. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ഏതാനും ദശാബ്ദങ്ങളായി ഇന്ത്യ ശാസ്ത്ര മുന്നേറ്റങ്ങളില്‍ ശ്രദ്ധേയ നേട്ടങ്ങളാണ് കൈവരിച്ചുവരുന്നത്. ബഹിരാകാശ ഗവേഷണം, മിസൈല്‍ സാങ്കേതികവിദ്യ മുതല്‍ കമ്പ്യൂട്ടിംഗ്, സമുദ്രശാസ്ത്രം വരെ, രാജ്യത്തിന്റെ ശാസ്ത്ര യാത്രയുടെ നാഴികക്കല്ലുകള്‍ നിരവധിയാണ്. നമുക്കിനിയും ഒട്ടേറെ ദൂരം മുന്നോട്ടു കുതിക്കാനുണ്ട്. രാജ്യം മൊത്തം അതിന് കൂടെയുണ്ട്. അഭിമാനമായ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.