X

മഴ 27 ശതമാനം കുറവ് വെള്ള സംഭരണത്തിനായി ടാസ്‌ക് ഫോഴ്‌സ്

 
മഴയുടെ കുറവ് മൂലം സംസ്ഥാനം നേരിടാന്‍ സാധ്യതയുള്ള ഗുരുതരമായ പ്രതിസന്ധി ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കരുതല്‍ നടപടികളുടെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കര്‍മസേനകള്‍ (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിക്കാന്‍ തീരുമാനിച്ചു.
തൃശൂരില്‍ വിജയകരമായി നടപ്പിലാക്കിയ ‘മഴപ്പൊലിമ’യുടെ മാതൃകയില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാന വ്യാപകമായി നടത്താനുള്ളതാണ് ഒരു ടാസ്‌ക് ഫോഴ്‌സ്. തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ. വി.കെ ബേബിക്കായിരിക്കും ഇതിന്റെ ചുമതല. തടയണകള്‍, റഗുലേറ്ററുകള്‍ എന്നിവ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്നതിനും താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്നതിനുമാണ് രണ്ടാമത്തെ ടാസ്‌ക് ഫോഴ്‌സ്. കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനും പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുമാണ് മൂന്നാമത്തെ ടാസ്‌ക് ഫോഴ്‌സ്. രണ്ടും മൂന്നും രണ്ട് ടാസ്‌ക് ഫോഴ്‌സുകളുടെയും ചുമതല ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ്.
ടാസ്‌ക് ഫോഴ്‌സുകളുടെ പ്രവര്‍ത്തന പദ്ധതി അടിയന്തരമായി തയ്യാറാക്കണമെന്ന്നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 21ന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ സമര്‍പ്പിക്കണം.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആഗസ്ത് ഏഴ് വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 27 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കിയില്‍ 36 ശതമാനം മഴ കുറവാണ്. വയനാട്ടില്‍ 58 ശതമാനം കുറവ്. ഇടുക്കിയിലെ ജലസംഭരണികളില്‍ ഇപ്പോള്‍ 32 ശതമാനം വെള്ളമേയുള്ളു. ശരാശരി 20 ശതമാനം കുറവ്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നല്ല മഴകിട്ടുകയാണെങ്കില്‍ പ്രതിസന്ധി ഒഴിവാകും. അടുത്ത മൂന്നാഴ്ച സാമാന്യം നല്ല മഴകിട്ടിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വെള്ളം കരുതലോടെ ഉപയോഗിക്കുന്നതിനും മഴവെള്ളം പരമാവധി ശേഖരിക്കാനുമുള്ള പ്രവര്‍ത്തനം അടിയന്തരമായി നടത്താന്‍ യോഗം തീരുമാനിച്ചു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന സമ്പര്‍ക്ക വകുപ്പുമായി സഹകരിച്ച് ദുരന്തനിവാരണ അതോറിറ്റി നടത്തും. യോഗത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, എം.എം. മണി, മാത്യു ടി. തോമസ്, കെ. രാജു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എം.ഡി ഷൈനമോള്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. സുദേവന്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

chandrika: