X

മോദിക്കെതിരെ ശിവസേന; ‘ഇത് ചൈനയിലും റഷ്യയിലും മാത്രമേ നടക്കൂ’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ക്ക് എഴുതിത്തയ്യാറാക്കിയ മറുപടികള്‍ ചൈനയിലോ റഷ്യയിലോ മാത്രമേ നടക്കുകയുള്ളൂവെന്ന് ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ പറയുന്നു. മോദിയുടെ അഭിമുഖങ്ങള്‍ നേരത്തെ തന്നെ എഴുതിത്തയ്യാറാക്കിയ ചോദ്യങ്ങളാണെന്നുള്ള ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശിവസേനയുടെ വിമര്‍ശനം.

റിപ്പോര്‍മാര്‍ മോദിക്ക് ചോദ്യങ്ങള്‍ എഴുതി അയക്കും. അതിന് മറുപടികളും എഴുതിത്തയ്യാറാക്കും. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയാണ് അഭിമുഖം തയ്യാറാക്കുന്നത്. ഇതൊരു പ്രചാരണ തന്ത്രമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണത ചൈനയിലോ റഷ്യയിലോ മാത്രമേ നടക്കുവെന്നും ശിവസേന പറഞ്ഞു. നേരിട്ടുള്ള അഭിമുഖങ്ങളാണെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കേണ്ടി വരും. അവിടെ മോദിക്ക് കള്ളപ്രചാരണം നടത്താന്‍ കഴിയില്ല. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കേണ്ടതായി വരുമെന്നും സാംമ്‌നയില്‍ പറയുന്നു.

മോദിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണെന്ന് അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. മോദി നേരത്തെ കൊടുക്കുന്ന ചോദ്യങ്ങളാണ് അഭിമുഖങ്ങളില്‍ കൊടുക്കുന്നതെന്ന് സിംഗപ്പൂരിലെ ചകഠ യില്‍ നടന്ന അഭിമുഖം ചൂണ്ടികാട്ടികൊണ്ട് രാഹുല്‍ പറഞ്ഞിരുന്നു.

സിംഗപ്പൂരിലെ അഭിമുഖത്തില്‍ പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കുന്നുണ്ട്. ഇതിന്റെ വീഡിയോ ആണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ‘പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി എഴുതിവച്ച ഉത്തരമുള്ള ആദ്യ പ്രധാനമന്ത്രി’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. അദ്ദേഹം യഥാര്‍ത്ഥ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാവാത്തത് നന്നായി, അല്ലെങ്കില്‍ നമ്മള്‍ ലജ്ജിച്ച് പോയേനെയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

chandrika: