X

ജയലളിത എഴുന്നേറ്റിരുന്നതായി റിപ്പോര്‍ട്ട്

ചെന്നൈ: അപ്പോളോ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് വെളിപ്പെടുത്തല്‍. ജയലളിത ബോധം പൂര്‍ണമായും വീണ്ടെടുത്തതായും കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍ തുടങ്ങിയതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. ‘അമ്മ’യുടെ ചികില്‍സയില്‍ നിര്‍ണായക പുരോഗതിയുണ്ട്. സ്വബോധം പൂര്‍ണമായും വീണ്ടെടുത്തു. ആംഗ്യവിക്ഷേപങ്ങള്‍ കാണിക്കുന്നുണ്ട്. കൃത്രിമ ശ്വാസം നല്‍കുന്നതിനുള്ള ട്യൂബ് ഒരു തവണ നീക്കിയപ്പോള്‍ സംസാര ശേഷി വീണ്ടെടുത്തായി വ്യക്തമായി. ട്യൂബ് പൂര്‍ണമായി മാറ്റിയ ശേഷം സംസാരിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മൂന്നാഴ്ചയിലേറെയായി ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത. ‘അമ്മ’ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തെന്നും എത്രയും വേഗം സ്വവസതിയിലേക്ക് മടങ്ങുമെന്നും എ.ഐ. എ. ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഇംഗ്ലണ്ടില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബിയേല്‍ നാളെ ആസ്പത്രിയിലേക്ക് തിരിച്ചെന്നുമെന്ന് സൂചനയുണ്ട്. സെപ്തംബര്‍ 22 നാണ് 68 കാരിയായ ജയലളിതയെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ജയയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിച്ചെന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരായ ട്രാഫിക് രാമസ്വാമി, ഫാത്തിമ എന്നിവര്‍ക്കെതിരെ കേസെടുത്തു.
ജയയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച വ്യക്തിയാണ് രാമസ്വാമി. ജയയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹം പ്രചരിപ്പിച്ചതിന് 58 പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്. എട്ടു പേരെ അറസ്റ്റ് ചെയ്തു.

Web Desk: