Connect with us

Video Stories

തമിഴകത്തിന്റെ നെഞ്ചിലൂടെ വിലാപയാത്ര

Published

on

ജനസഞ്ചയത്തെ സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മ മണ്ണോടുചേര്‍ന്നു. തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ചെന്നൈ മറീനാ ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്‌കരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തലൈവിയെ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആയിരങ്ങളാണ് രാജാജി ഹാളിലേക്ക് ഒഴുകിയെത്തിയത്. ദുഃഖം തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മുഴുവന്‍ റോഡുകളും സംഗമിക്കുന്ന വേദിയായി രാജാജി ഹാള്‍ മാറി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ചിലര്‍ വാവിട്ട് നിലവിളിച്ചു. നിയന്ത്രണങ്ങളും ബാരിക്കേഡും ലംഘിച്ച് പലരും അമ്മയെ ഒരു നോക്കുകാണാന്‍ പൊലീസിനോട് കെഞ്ചി.

വൈകീട്ട് 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് ഭൗതികദേഹം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് എടുക്കുമ്പോഴും വന്‍ ജനാവലി രാജാജി ഹാള്‍ പരിസരത്ത് തമ്പടിച്ചിരുന്നു. ദേശീയപതാക പുതപ്പിച്ച് പ്രത്യേക പേടകത്തില്‍ കിടത്തിയ ഭൗതികദേഹം സൈനികരുടെ അകമ്പടിയോടെയാണ് വിലാപയാത്രയായി പുഷ്പാലംകൃത വാഹനത്തില്‍ കയറ്റിയത്. വാവിട്ട് കരഞ്ഞും നെഞ്ചത്തടിച്ച് നിലവിളിച്ചും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ വാഹനത്തെ അനുഗമിച്ചു. ജനബാഹുല്യം കാരണം വാഹനത്തിന് പതുക്കെ മാത്രമേ നീങ്ങാനായുള്ളൂ. ശശികലക്കും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും വാഹനത്തില്‍ സ്ഥാനം പിടിച്ചു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി മാറി. പൊലീസ് നിര്‍ദേശം അനുസരിച്ച് ആദ്യം റോഡരികില്‍ നിലയുറപ്പിച്ചവര്‍ പിന്നീട് വാഹനത്തെ പൊതിഞ്ഞു. 4.20ന് തുടങ്ങിയ വിലാപയാത്ര ഒന്നര കിലോമീറ്റര്‍ പിന്നിട്ട് മറീന ബീച്ചില്‍ എത്തുമ്പോഴേക്കും അഞ്ചര മണി കഴിഞ്ഞിരുന്നു. ഇതിനകം തന്നെ മറീന ബീച്ച് പരിസരം ജനലക്ഷങ്ങളാല്‍ നിറഞ്ഞു.

മൃതദേഹം ചില്ലുപേടകത്തില്‍ നിന്ന് പുറത്തെടുത്തതോടെ ജനസാഗരം വാവിട്ടു കരഞ്ഞു. കര, വ്യോമ, നാവിക സേനകള്‍ പ്രത്യേകമായി സല്യൂട്ട് ചെയ്ത് ബ്യൂഗിള്‍ മുഴക്കിയതോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനാചരണം. കറുത്ത വസ്ത്രമണിഞ്ഞ് നിറകണ്ണുകളോടെ തോഴി ശശികല എല്ലാറ്റിനും സാക്ഷിയായി അരികെ നിന്നു. 30 അടി അകലെ നിന്നാണ് ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. മുഖ്യമന്ത്രി പനീര്‍ ശെല്‍വവും പിന്നാലെ മറ്റു മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ് എന്നിവരും അന്ത്യപ്രണാമം അര്‍പ്പിച്ചു.
മറീന ബിച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്്മൃതി മണ്ഡപത്തിനു സമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ജയയ്ക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജയയുടെ സംസ്‌കാരം. ഹിന്ദു ആചാരപ്രകാരം സ്വന്തമായി മക്കളില്ലാത്തതിനാല്‍ ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്‌കരിക്കുകയായിരുന്നു. തോഴി ശശികലയും ഇളവരശിയുടെ മകന്‍ വിവേകും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തില്‍ ജയയുടെ ഭൗതിക ശരീരം കുഴിമാടത്തിലേക്കിറക്കുമ്പോള്‍ ചിലര്‍ വാവിട്ടു നിലവിളിച്ചു. സങ്കടം ഒതുക്കിവെക്കാനാവാതെ വിതുമ്പി. എങ്കിലും തങ്ങളുടെ പ്രിയ അമ്മ ഇനി ഇല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അതിവൈകാരികതയിലേക്കു കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തി. 4.15 ഓടെ പൊതു ദര്‍ശനം കഴിഞ്ഞ് ജയലളിതയുടെ ഭൗതിക ശരീരം സംസ്‌കാരത്തിനായി രാജാജി ഹാളില്‍ നിന്നും പുഷ്പാലങ്കൃതമായ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴേക്കും വന്‍ ജനാവലി മറീന ബീച്ചില്‍ തമ്പടിച്ചിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടു വന്ന രണ്ട് ടണ്‍ പൂക്കള്‍ 40 പേര്‍ ചേര്‍ന്ന് പത്ത് മണിക്കൂര്‍ പണിയെടുത്താണ് സേനയുടെ ട്രക്ക് മൃതദേഹം കൊണ്ടു പോകുന്നതിനായി അലങ്കരിച്ചത്.

എം.ജി.ആറിന്റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെ തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചത്. നേരത്തെ തങ്ങളുടെ പ്രിയപ്പെട്ട ‘അമ്മയെ’ അവസാനമായി ഒരു നോക്കു കാണാനെത്തിയ ജനസഞ്ചയം കൊണ്ട് പൊതു ദര്‍ശനത്തിനു വെച്ച രാജാജി ഹാളും സംസ്‌കാര ചടങ്ങുകള്‍ നടന്ന മറീന ബീച്ചും നിറഞ്ഞു കവിഞ്ഞു. പുലര്‍ച്ചെ മുതല്‍ രാജാജി ഹാളിലേക്ക് ഒഴുകിയ ജന സഹ്രസങ്ങള്‍ക്കു പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിവിധ കക്ഷി നേതാക്കള്‍ മന്ത്രിമാര്‍ സിനിമ, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും അന്തിമോപചാരമര്‍പ്പിച്ചു. ജയലളിതയുടെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending