kerala

കലൂര്‍ സ്റ്റേഡിയം നവീകരണ വിവാദം:സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് മന്ത്രിയുടെ കത്തിന്റ അടിസ്ഥാനത്തില്‍’; ജിസിഡിഎ

By webdesk18

October 27, 2025

എറണാകുളം: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി) വിശദീകരണവുമായി രംഗത്ത്. കായിക മന്ത്രിയുടെ നിര്‍ദേശപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോണ്‍സര്‍ കമ്പനിക്ക് കൈമാറിയത് എന്ന് ജിസിഡിഎ വ്യക്തമാക്കി.

ടര്‍ഫ് നവീകരണം ഉള്‍പ്പെടെ പത്ത് പ്രധാന പ്രവൃത്തികളാണ് സ്‌പോണ്‍സര്‍ കമ്പനിക്ക് ചുമതലപ്പെടുത്തിയതെന്നും, ഐഎസ്എല്‍ മത്സരങ്ങള്‍ ഡിസംബര്‍ മാസത്തില്‍ കലൂരില്‍ തന്നെ നടക്കും എന്നും ജിസിഡിഎ ഉറപ്പ് നല്‍കി.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മല്‍സര വേദിയായി കലൂര്‍ സ്റ്റേഡിയത്തെ പരിഗണിക്കണമെന്ന ആവശ്യം ജിസിഡിഎ തന്നെയാണ് മുന്നോട്ട് വെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ജിസിഡിഎയുമായി യാതൊരു ഔദ്യോഗിക കരാറുമില്ല എന്നതാണ് സ്‌പോണ്‍സര്‍ കമ്പനിയുടെ നിലപാട്. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ ശേഷം അടുത്ത മാസം 30ന് സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറും എന്നും കമ്പനി അറിയിച്ചു.

നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തര യോഗം വിളിച്ചിരുന്നു. അതേസമയം, അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തീരുമാനത്തോടൊപ്പം സ്റ്റേഡിയം നവീകരണത്തിന്റെ ആവശ്യകതയും ഭാവിയും സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഐഎസ്എല്‍ സീസണ്‍ അടുത്തെത്തുന്നതിനാല്‍, കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയത്ത് തീരില്ലെങ്കില്‍ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റാനുള്ള സാധ്യതയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.