More
യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്ത് കരിപ്പൂര്‍
ദുബൈ: യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ കരിപ്പൂര്‍ സര്‍വ റെക്കാര്‍ഡുകളും തകര്‍ക്കുകയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് യാത്രക്കാരാണ് കരിപ്പൂരില്‍ അധികവും കൊള്ള ചെയ്യപ്പെടുന്നത്. ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നതാണ് എയര്‍ ഇന്ത്യയുടെ അനുഭവ കഥ. എയര്‍പോര്‍ട്ടിലെ കൊള്ള ദുബൈയിലോ, ജിസിസി രാഷ്ട്രങ്ങളിലോ ഉള്ള വിമാനത്താവളങ്ങളില്‍ നടക്കാന്‍ സാധ്യത തീരെയില്ല.
പത്തോളം യാത്രക്കാരുടെ ബാഗുകള്‍ ‘എയര്‍പോര്‍ട്ട് മോഷണ മാഫിയ’ കുത്തിത്തുറന്നിട്ടുണ്ട്. കേവലം ഏഴ് ദിവസത്തെ ലീവിന് നാട്ടില്‍ എത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീന്റെ ബാഗിന്റെ പൂട്ട് മുറിച്ചാണ് സംസംങ് എ5 ഫോണും മറ്റു സാധനങ്ങളും മോഷ്ടിച്ചത്.
തുടര്‍ന്ന്, മറ്റു യാത്രക്കാരും ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. 2 പവന്‍ വരുന്ന സ്വര്‍ണാഭരണം, വാച്ച്, മോബൈല്‍ തുടങ്ങിയ വില പിടിപ്പുള്ള സാധനങ്ങളാണ് ജിയാസുദ്ദീനോടൊപ്പമുള്ള യാത്രക്കാരന്റെ ബാഗില്‍ നിന്നും അപ്രത്യക്ഷമായത്. മറ്റൊരു ബാഗില്‍ നിന്നും 1,000 ദിര്‍ഹമും ഫോണും ഇലക്‌ട്രോണിക് ഉപകരണങ്ങളും കളവു പോയി. ചില യാത്രക്കാരുടെ ബാഗുകള്‍ പൊട്ടിച്ചിട്ടുണ്ട്. പൊട്ടിച്ച ബാഗുകളില്‍ പലതിലും വില പിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടായിട്ടും കള്ളന്മാര്‍ എടുക്കാതെ വെറുതെ വിട്ട വിചിത്രമായ സംഭവവും ഉണ്ടായി.
ദുബൈയില്‍ നിന്നും ഇന്നലെ രാവിലെ 7.20ന് കരിപ്പൂരില്‍ ഇറങ്ങിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ഐഎക്‌സ് 344 എന്ന വിമാനത്തില്‍ എത്തിയ യാത്രക്കാരെയാണ് പരക്കെ കൊള്ളയടിച്ചത്. താമരശ്ശേരി സ്വദേശിയായ അസീസ് അടക്കം അനേകം യാത്രക്കാരുടെ വില പിടിപ്പുള്ള വസ്തുക്കളാണ് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നിന്നും കളവ് പോയത്.ഗള്‍ഫില്‍ നിന്നും വിമാനം കയറുമ്പോള്‍ എന്‍ട്രി പോയിന്റില്‍ നിന്നും ഹാന്റ് ബാഗേജുകള്‍ കാബിനില്‍ കയറ്റാന്‍ അനുവദിക്കാതെ കാര്‍ഗോ വിഭാഗത്തിലേക്ക് മാറ്റാറുണ്ട് ചിലപ്പോള്‍. നിശ്ചിത ഭാരത്തിലുമധികമായാലോ, വിമാനങ്ങളിലെ കാബിനുകള്‍ നിറയുമ്പോഴോ ആണ് ഇങ്ങനെ ചെയ്യാറുള്ളത്. യാത്രക്കാരാണെങ്കില്‍ വില പിടിപ്പുള്ള വസ്തുക്കള്‍ ഹാന്റ് ബാഗേജിലാണ് സൂക്ഷിക്കുക.
ഈ വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എയര്‍പോര്‍ട്ട് വിഭാഗങ്ങളുമായി ബന്ധപ്പെടുമ്പോള്‍, അവരെല്ലാം സ്വയം രക്ഷക്ക് ശ്രമിക്കുന്നു. കരിപ്പൂരില്‍ നിന്നും കളവ് നടക്കുന്നില്ല എന്നും പറയുന്നു.
കരിപ്പൂരിലുണ്ടായ അത്യന്തം നിര്‍ഭാഗ്യകരമായ സംഭവത്തില്‍ പ്രതിഷേധിക്കുന്നതായി യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റിലും അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ വിമാനത്തിന്റെ അടി ഭാഗത്ത് നിന്ന് കാര്‍ഗോ ഇറക്കുന്ന തൊഴിലാളികളില്‍ വിശ്വാസ യോഗ്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പാടാക്കണം. യാത്രക്കാരന്റെ ബാഗേജ് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ഇന്ത്യക്ക് വലിയ നാണക്കേടാണ്. സുരക്ഷാ ഭീഷണിയുമാണ്. യാത്രക്കാര്‍ക്കും യാത്രക്കാരുടെ ബാഗേജിനും സുരക്ഷ നല്‍കാന്‍ കഴിയാത്ത വിമാന കമ്പനികളുടെ രീതികള്‍ പൊറുക്കാനാവാത്തതാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്നും നീതി ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭ നീക്കങ്ങള്‍ക്ക് മടിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
കരിപ്പൂരിലെ വന്‍ ബാഗേജ് കൊള്ള; പ്രവാസ ലോകത്ത് വന്‍ പ്രതിഷേധം
ജലീല്‍ പട്ടാമ്പി

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെയുണ്ടായ ബാഗേജ് കൊള്ളക്കെതിരെ പ്രവാസ ലോകത്ത് വന്‍ പ്രതിഷേധമുയരുന്നു. കരിപ്പൂരിലെ ബാഗേജ് കവര്‍ച്ച സംബന്ധിച്ച പ്രവാസികളുടെ പ്രതികരണങ്ങളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ഇന്നലെ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ യാത്രക്കാരാണ് അക്രമപരമായ കൊള്ളക്കിരയായത്. നിരവധി യാത്രക്കാരുടെ ഹാന്റ് ബാഗേജുകളില്‍ നിന്ന് പണവും സ്വര്‍ണവും ഐഫോണ്‍, വിലപിടിച്ച വാച്ച്, ആഭരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു. ചിലരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും നഷ്ടമായിട്ടുണ്ട്.
ഹാന്റ് ബാഗേജുകള്‍ സാധാരണ വിമാനത്തിനകത്ത് സീറ്റിനു മുകളിലെ ബെര്‍ത്തില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, നിശ്ചിത തൂക്കത്തിലുമധികമുള്ള ഹാന്റ് ബാഗേജുകള്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുന്‍പ് കയ്യില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. അവ പ്രത്യേകം ടാഗ് ചെയ്ത് വിമാന ജോലിക്കാര്‍ ബിഗ് ലഗേജിനൊപ്പം മാറ്റുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ കൊണ്ടുപോയ നിരവധി ലഗേജുകളിലാണ് കവര്‍ച്ച നടന്നതെനനാണ് അറിയുന്നത്. കരിപ്പൂരിലെത്തി ഹാന്റ് ലഗേജ് കയ്യില്‍ കിട്ടിയപ്പോഴാണ് കവര്‍ച്ച നടന്നത് ബോധ്യമായത്. ഹാന്റ് ബാഗേജുകള്‍ കീറിയും പൂട്ടുകള്‍ തകര്‍ത്തുമാണ് ഉള്ളിലുള്ള സാധനങ്ങള്‍ മോഷ്ടിച്ചിരിക്കുന്നതെന്ന് കവര്‍ച്ചക്കിരയായവര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. തുടര്‍ന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചെന്നു കണ്ട് പരാതി പറഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ നോക്കിയ ശേഷം നടപടിയെടുക്കാം എന്നാണ് അറിയിച്ചതത്രെ. ഇപ്പോള്‍ ഇവിടെ വെച്ചു തന്നെ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കൂട്ടാക്കിയില്ലെന്നും സാധാനങ്ങള്‍ നഷ്ടപ്പെട്ടവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഒത്തുകളിക്കുകയാണെന്നും യാത്രക്കാര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടയാള്‍ തിരികെ എങ്ങനെ പോകുമെന്ന ചോദ്യത്തിന് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മറുപടിയില്ല.
വിമാനത്തിനകത്ത് നിന്ന് ലഗേജുകള്‍ പുറത്തെടുക്കുന്ന സമയത്താവാം കവര്‍ച്ച നടന്നിരിക്കുകയെന്നാണ് അനുമാനം. കാരണം, ലഗേജുകള്‍ കണ്‍വെയര്‍ ബെല്‍റ്റിലേക്ക് അയക്കുന്ന പോയിന്റ് മുതല്‍ സിസിടിവി കാമറകളുണ്ട്. ആ ഭാഗം മുതല്‍ കവര്‍ച്ചക്ക് സാധ്യതയില്ലെന്നും കരുതപ്പെടുന്നു. വിമാനത്തിനകത്ത് നിന്ന് ലഗേജുകള്‍ പുറത്തെടുക്കുന്നവരില്‍ ആരെങ്കിലുമാവാം ബാഗുകള്‍ കുത്തിത്തുറന്ന് സാധാനങ്ങള്‍ മോഷ്ടിച്ചതെന്നും പറയപ്പെടുന്നു.
ലഗേജുകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. എന്നാല്‍, ഇന്നലെ നിരവധി പേര്‍ക്കാണ് ഒന്നിച്ച് വന്‍ കവര്‍ച്ചയെ നേരിടേണ്ടി വന്നത്.
ഏതായാലും, സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ നീതി തേടി ശക്തമായ നീക്കങ്ങള്‍ക്ക് തയാറെടുക്കുകയാണെന്നാണ് വിവരം.
എയര്‍പോര്‍ട്ടില്‍ ബാഗേജ് മോഷണം തുടര്‍ക്കഥ; ഇരകളായി അസംഖ്യം പ്രവാസികള്‍
ബാഗേജ് മോഷണവും ബാഗുകള്‍ക്ക് ബ്‌ളേഡ് വെക്കലും വിമാനത്താവളങ്ങളില്‍ പതിവാകുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന പ്രവാസികള്‍ ഏറെയാണ്. മുംബൈ ഉള്‍പ്പെടെയുള്ള വന്‍കിട നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിരവധി സംഭവങ്ങള്‍ അരങ്ങേറുന്നതിന് പുറമെ, കേരളത്തിലും മോഷണങ്ങള്‍ പതിവായി മാറുകയാണ്.
വിമാനത്താവളങ്ങളില്‍ നടക്കുന്ന മോഷണങ്ങള്‍ പലതും വീട്ടില്‍ എത്തിയ ശേഷം മാത്രമാണ് പലരും അറിയുന്നത്. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കരുതിയ വസ്തുക്കള്‍ എടുത്തു കൊടുക്കാന്‍ നേരത്താണ് സാധനം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ചുരുങ്ങിയ ദിവസത്തെ അവധിക്ക് പോകുന്നവര്‍ പരാതിപ്പെടാനോ മറ്റുള്ളവരെ അറിയിക്കാനോ പലപ്പോഴും തുനിയാറില്ല. ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവാത്ത വിധത്തില്‍ അതി വിദഗ്ധമായാണ് ബാഗുകളില്‍ നിന്ന് സാധനങ്ങള്‍ വലിക്കുന്നത്. അതുകൊണ്ടു തന്നെ, വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനു മുന്‍പ് മോഷണവിവരം അധികമാരും അറിയുന്നില്ല.
എന്നാല്‍, ഇന്നലെ കോഴിക്കോട് വിമാനത്താവളത്തില്‍ പലരുടെയും ബാഗുകളില്‍ നടന്ന മോഷണം നിമിഷങ്ങള്‍ക്കകം തന്നെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള മലയാളികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം നിരവധി തട്ടിപ്പുകളുടെ കഥകള്‍ പുറത്തു വരാന്‍ കാരണമായിട്ടുണ്ട്. വീഡിയോ കണ്ട പലരും തങ്ങള്‍ക്കും യാത്രക്കിടയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നേരത്തെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം ഇപ്പോള്‍ മറ്റുള്ളവരുമായി പങ്കു വെക്കുകയാണ്.
സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള പല വസ്തുക്കളും ഇതിനു മുന്‍പും പലര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. മുന്തിയയിനം വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍, കൂളിംഗ് ഗ്‌ളാസുകള്‍ എന്നിവയെല്ലാം നിരവധി പേര്‍ക്ക് നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ പു തിയങ്ങാടി സ്വദേശി ഹംസ ഏതാനും മാസങ്ങള്‍ക്കു മുമ്പ് യാത്രക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന വാച്ചും പെര്‍ഫ്യൂമും നഷ്ടപ്പെട്ടിരുന്നതായി പറയുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് സാധനങ്ങള്‍ നഷ്ടപ്പെട്ട കഥകള്‍ പറയാനുണ്ടെന്നാണ് അറിയുന്നത്. യാത്രക്കാര്‍ക്ക് പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ വിധത്തില്‍ ലഭിക്കുന്ന ബാഗേജുകള്‍ മന:പൂര്‍വം പൊളിക്കുന്നതായിരിക്കാമെന്നാണ് പ്രവാസികള്‍ കരുതുന്നത്.
ബാഗേജ് ഇറക്കാന്‍ വിമാനത്തിനകത്തെ ബാഗേജ് ഡെക്കില്‍ കയറുന്നവരാണ് ഇതിന് പിന്നിലെന്നാണ് അനുമാനിക്കുന്നത്. ഇവര്‍ക്ക് മറ്റുള്ളവര്‍ കാണാതെ ഡെക്കിനകത്ത് കയറി എന്തും ചെയ്യാന്‍ കഴിയും. ബാഗുകള്‍ക്ക് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കിയും സിബ്, ലോക്ക് എന്നിവ പൊട്ടിച്ചുമാണ് ഇവര്‍ മോഷണം നടത്തുന്നത്. ഇവര്‍ക്ക് മറ്റു പലരുടെയും സഹായം കൂടി ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്. മോഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍ വിമാനത്താവളത്തിനകത്ത് നിന്നും പുറത്തേക്ക് കടത്തിക്കൊണ്ടു പോകുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടി സഹായം വേണമെന്നതില്‍ സംശയമില്ല. അങ്ങനെയാകുമ്പോള്‍, വിവിധ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ കൂടി സഹായമോ മൗന സമ്മതമോ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന അനുമാനം ശക്തിപ്പെടുകയാണ്.
വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനു ശേഷം ഏറെ പ്രതീക്ഷകളോടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി വാങ്ങുന്ന വസ്തുക്കള്‍ നഷ്ടപ്പെടുന്നത് ഓരോ പ്രവാസിക്കും സാമ്പത്തിക നഷ്ടത്തിന് പുറമെ കടുത്ത മാനസിക പ്രയാസവും സൃഷ്ടിക്കാറുണ്ട്. യാത്രക്കാര്‍ക്കും അവരുടെ വസ്തുക്കള്‍ക്കും ഏറ്റവും ശക്തമായ സുരക്ഷ ലഭ്യമാകുമെന്ന് കരുതുന്ന വിമാനത്താവളങ്ങളില്‍ ഇത്തരം മോഷണങ്ങള്‍ നടക്കുന്നത് നിസ്സാര കാര്യമായി കാണാനാവില്ല. കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവങ്ങളെ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുക.
അതുകൊണ്ടുതന്നെ, മോഷണത്തിന്റെ ഉറവിടം കണ്ടെത്തുകയും ഇത്തരക്കാരെയും സഹായികളെയും പിടികൂടി അര്‍ഹമായ ശിക്ഷ നല്‍കുകയും ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്യണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ഇതിനകം തന്നെ പല വിദേശികളുടെ മൊബൈല്‍ ഫോണുകളിലും എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേരളത്തിന്റെ വിശിഷ്യാ, കോഴിക്കോടിന്റെ അന്തസ്സിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ വിമാനത്താവള ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
india
‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതി നടന്നതായി ധ്രുവ് റാഠി. തെരഞ്ഞെടുപ്പുകൾ നിക്ഷ്പക്ഷമായിരിക്കണമെന്നും എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് ഒരു തരത്തിലും സുതാര്യമായിരുന്നില്ലെന്നും ധ്രുവ് റാഠി പുതിയ വീഡിയോയിൽ പറയുന്നു. ആറ് തെളിവുകൾ നിരത്തിയാണ് ധ്രുവ് റാഠി ബിഹാർ തെരഞ്ഞെടുപ്പിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയത് ഇത്തരം വളഞ്ഞ വഴിയിലൂടെയാണെന്ന് തെളിവുകളിലൂടെ സമർഥിക്കുകയാണ് അദ്ദേഹം. ഈ തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു.
1. ജനങ്ങൾക്ക് പണം നൽകി വോട്ട്
തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ ആദ്യത്തെ തെളിവ് 10,000 രൂപയുടെ കൈക്കൂലിയാണെന്ന് ധ്രുവ് റാഠി പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറ് ദിവസം മുമ്പ് ഒക്ടോബർ 31നും രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് നവംബർ ഏഴിനുമുൾപ്പെടെ ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം എത്തി. ഇത് നിയമാനുസൃത കൈക്കൂലിയാണ്. ഈ പണം വോട്ടർമാരെ സ്വാധീനിച്ചു. ചെറുകിട ബിസിനസ് തുടങ്ങാനാണ് ഇത് നൽകിയത്. ഈ പദ്ധതിപ്രകാരം സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് പണം നൽകി. ആറ് മാസത്തിന് ശേഷം ഈ സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ കൂടി നൽകുമെന്നും എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തു.
ജീവിക സെൽഫ്- ഹെൽപ് ഗ്രൂപ്പിൽ ചേർന്ന വനിതകൾക്കായിരുന്നു ഈ തുക നൽകിയത്. ഇവരെ ജീവിക ദീദി എന്നാണ് വിളിക്കുക. ഈ പദ്ധതിയുടെ ഗുണങ്ങളുടെ പശ്ചാത്തലത്തിൽ താനിതിനെ എതിർക്കുന്നില്ല. എന്നാൽ, ഇത് നൽകിയ സമയം വളരെ പ്രധാനമാണ്. സെപ്തംബർ 26നാണ് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനിടെ ഈ പണം കൈമാറുകയും ചെയ്തു. അതിലൂടെ അവരുടെ വോട്ടിനെ സ്വാധീനിച്ചു. ആദ്യം 10,000 രൂപയും പിന്നീട് രണ്ട് ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനവും കിട്ടുമ്പോൾ ആരാണ് വോട്ട് ചെയ്യാതിരിക്കുകയെന്ന് ധ്രുവ് റാഠി ചോദിക്കുന്നു.
പക്ഷേ ഇതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അധികാരത്തിലിരിക്കുന്ന പാർട്ടിയും സർക്കാരും ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ ജനങ്ങൾക്ക് നൽകാൻ പാടില്ല. ഒക്ടോബർ ആറിനാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17, 24, 31, നവംബർ ഏഴ് ദിവസങ്ങളിൽ സ്ത്രീകൾക്ക് പണം നൽകി സർക്കാർ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചു. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടി പദ്ധതിയോ എന്ന് ധ്രുവ് ചോദിക്കുന്നു.
2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാരും 2024ൽ ആന്ധ്രാപ്രദേശ് സർക്കാരും 2023ൽ തെലങ്കാന ബിആർഎസ് സർക്കാരും ഇത്തരത്തിൽ ധനസഹായം നൽകാൻ ശ്രമിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുമ്പ് ഇത്തരത്തിൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും അവർക്ക് നിർദേശം നൽകി. കാരണം ഇത് കൈക്കൂലി നൽകുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി- അദ്ദേഹം വ്യക്തമാക്കുന്നു.
2. ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ
മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത നിരവധി വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു എന്ന് ധ്രുവ് ചൂണ്ടിക്കാട്ടുന്നു. ഇതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. ബിജെപി പ്രവർത്തകരായ നാഗേന്ദ്രകുമാർ ഡൽഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഇതിന്‍റെയെല്ലാം ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിരുന്നു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും നിരവധി വ്യാജന്മാരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറിൽ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറിൽ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും എന്നാൽ അവർ മൗനം തുടരുകയാണെന്നും ധ്രുവ് പറയുന്നു.
3. സ്പെഷ്യൽ വോട്ടർ ട്രെയിനുകൾ
ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിനുകളിൽ ബിജെപി വ്യാജ വോട്ടർമാരെ കൊണ്ടുവന്നു. അവരെക്കൊണ്ട് ബിഹാറിൽ വ്യാജ വോട്ട് ചെയ്യിച്ചു. ഏകദേശം നാല് സ്പെഷ്യൽ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രിംകോടതി അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇവർ യഥാർഥ വോട്ടർമാരാണെങ്കിൽ അവർക്ക് സ്പെഷ്യൽ ട്രെയിനുകൾ എന്തിനാണെന്നും കപിൽ സിബൽ ചോദിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും ബിജെപിയോ മോദി സർക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനിൽ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെയെത്തിച്ചവർക്ക് ട്രെയിനുകളിൽ സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാൽ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചില്ല.
4. സിസിടിവി നിയമങ്ങൾ മാറ്റി ദൃശ്യങ്ങൾ മറച്ചു
സിസിടിവി നിയമങ്ങളിൽ മാറ്റം വരുത്തി ക്രമക്കേടുകളെ മായ്ച്ചുകളഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച പരാതികളിൽ പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. എത്രയാൾ എത്തിയെന്നും വോട്ട് ചെയ്തെന്നും ഒരേ ആൾ തന്നെ വീണ്ടും വോട്ട് ചെയ്തോ എന്നുമൊക്കെ ഈ ദൃശ്യങ്ങളിലൂടെ അറിയാമായിരുന്നു. എന്നാൽ നിയമങ്ങൾ മാറ്റി ഈ സിസിടിവി ദൃശ്യങ്ങളെല്ലാം മറച്ചു.
ചില സ്ഥലങ്ങളിൽ ഒരേ ആൾ തന്നെ രണ്ടു വിവിധ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോൾ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങൾ കാറ്റിൽ പറത്തി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും പെൺമക്കളുടേയും ദൃശ്യങ്ങൾ ഇത്തരത്തിൽ നൽകുന്നത് ഉചിതമാണോ എന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. അതിനിത് ബെഡ്റൂമിലെ ദൃശ്യങ്ങളാണോ, ജനങ്ങൾ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ലേയെന്നും ധ്രുവ് റാഠി ചോദിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ധ്രുവ് റാഠി അടിവരയിടുന്നു.
5. പട്ടികയിൽനിന്ന് വോട്ടർമാരെ വ്യാപകമായി വെട്ടി
ജൂണിനും സെപ്തംബറിനും ഇടയിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടത്തിയത്. വോട്ടർ പട്ടിക പുതുക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാൽ വ്യാജ വോട്ടർമാരെ ഒഴിവാക്കിയില്ലെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. 7.89 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ബിഹാർ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന് ശേഷം ഇത് 7.42 കോടിയായി മാറി. അതായത്, 47 ലക്ഷത്തോളം വോട്ടർമാരെ വെട്ടി. എസ്ഐആറിന്‍റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തത്.
പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് വോട്ട് വെട്ടൽ കൂടുതലും നടന്നത് എന്നതിൽ നിന്നുതന്നെ സർക്കാരിന്‍റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടർമാരിൽ 24.7 ലക്ഷം പേരും മുസ്‌ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്‌ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത്, ആദിവാസി വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. എസ്ഐആറിന് ശേഷം തങ്ങളുടെ വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി നിരവധി വോട്ടർമാർ പറയുന്ന വീഡിയോകളും ധ്രുവ് റാഠി കാണിച്ചു. ചില വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ മറ്റാരോ അവരുടെ വോട്ടുകൾ ചെയ്തിരുന്നു.
6. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പക്ഷപാതപരമായ നിലപാട്
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സഹായിച്ചത് എങ്ങനെയെല്ലാമാണെന്ന് ധ്രുവ് റാഠി ആറാമത്തെ തെളിവായി വിശദീകരിക്കുന്നു. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളിൽ മാത്രം കേന്ദ്രീകരിക്കാൻ മോദിക്കും അമിത് ഷായ്ക്കും സഹായമാകുംവിധമാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങൾ കമ്മീഷൻ ക്രമീകരിച്ചത്. ബിജെപി നേതാക്കൾ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതിൽ ഒരിക്കൽപ്പോലും കമ്മീഷൻ ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു, മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി. എന്നാൽ നടപടിയുണ്ടായില്ല. കാരണം മോദി സർക്കാരാണ് കമ്മീഷനെ തെരഞ്ഞെടുത്തതെന്നും ധ്രുവ് റാഠി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് തനിക്ക് കോടതിയിൽ പോയിക്കൂടാ എന്ന് നിങ്ങൾ ചോദിക്കും, എന്നാൽ 2023ൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗദിപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് ഫയൽ ചെയ്യാനാവില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും ധ്രുവ് റാഠി വിശദമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാരിന് വേണ്ടി മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരങ്ങൾ കാണിക്കാൻ സാധിക്കുമെന്നും ധ്രുവ് റാഥി കൂട്ടിച്ചേർത്തു.
kerala
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ‘ദിത്വ ചുഴലിക്കാറ്റ്’ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഞായറാഴ്ചയോടെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ നാശംവിതച്ചു. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിച്ചതായും 21 പേരെ കാണാനില്ലെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.
കിഴക്കൻ ട്രിങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
india
‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
ലഖ്‌നൗ: തീവ്ര വോട്ടർ പട്ടിക പരിഷ്തരണത്തിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിത്തറ തകർക്കലാണ് എസ്ഐആറിന്റെ പേരിൽ നടക്കുന്നതെന്നാണ് അഖിലേഷ് യാദവിൻ്റെ ആക്ഷേപം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്നും സമാജ് വാദി നേതാവ് ആരോപിച്ചു.
“ഇന്ന് വോട്ടർ പട്ടികയിൽ നിന്ന് മാറ്റപ്പെടുന്നവർക്ക് നാളെ ഭൂമി രേഖകളും റേഷൻകാർഡും ബാങ്ക് രേഖയും ഇല്ലാതായേക്കാം. ജാതി സംവരണ ആനുകൂല്യത്തിൽ നിന്നും അവർ പുറത്താക്കപ്പെട്ടേക്കാം. കൊളോണിയൽ ഭരണകാലത്തുണ്ടായതിനേക്കാൾ വലിയ ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി നീക്കം എൻഡിഎ സഖ്യകക്ഷികളും മനസ്സിലാക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അടിത്തറ കൂടി ഇല്ലാതാകും,” അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ കുറിച്ചു.
നേരത്തെ എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. 2004 ൽ എസ്ഐആർ നടപ്പാക്കിയത് രണ്ട് വർഷമെടുത്താണ്. ഇപ്പോൾ എന്തിനാണിത്ര ഭീകരമായ ധൃതിയോടെ നടപ്പാക്കുന്നതെന്നായിരുന്നു മമതയുടെ ചോദ്യം.
കണക്ടിവിറ്റി സ്പീഡില്ലാത്തതിനാൽ ബിഎൽഒമാർക്ക് വേഗത്തിൽ ജോലി ചെയ്യാനാകുന്നില്ല. ജോലി ഭാരം അവരുടെ ജീവനെടുക്കുകയാണ്. ഒരു പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഒമാരുടെ ജീവൻ ഇല്ലാതാക്കുന്നു. അന്തിമ പട്ടിക വരുമ്പോൾ ഭയാനകമായ സ്ഥിതിയാകും എന്നുറപ്പാണ്. സമയമെടുത്ത് നല്ല രീതിയിൽ നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനം ഒപ്പം നിന്നേനെയെന്നും മമത ബാനർജി പറഞ്ഞു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

