india
കര്‍ണാടക: രണ്ടാം വര്‍ഷ പി.യു.സി പരീക്ഷയ്ക്കും ഹിജാബിന് വിലക്ക്
ശരീഫ് കരിപ്പൊടി
കാസര്‍കോട്
ഹിജാബ് വിവാദങ്ങള്‍ക്കിടയില്‍ ഒന്നാം വര്‍ഷ പിയുസി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടത്തിയതിന് പിന്നാലെ നിര്‍ണായക പരീക്ഷയായ രണ്ടാം പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെയാണ് പരീക്ഷ. നേരത്തെ ഒന്നാം പി.യു.സി പരീക്ഷയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് മാസം നടന്നിരുന്നു. ഹിജാബ് ധരിക്കാതെ പരീക്ഷക്ക് ഹാജരാകണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം സംസ്ഥാനത്ത് ഒരിടത്തും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സമ്മതിച്ചിരുന്നില്ല. ഇതു വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രീ-യൂണിവേഴ്സിറ്റി രണ്ടാം വാര്‍ഷിക പരീക്ഷയിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടേതായി പ്രസ്താവന വന്നത്. ‘എല്ലാ വിദ്യാര്‍ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികളെ അനുവദിക്കില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഉഡുപ്പി പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ആറു വിദ്യാര്‍ഥികളുമായി തുടങ്ങിയ ഹിജാബ് വിവാദം സംസ്ഥാനമൊട്ടാകെ പടര്‍ന്നിരുന്നു. അതിനിടയില്‍ കനത്ത പൊലീസ് സന്നാഹത്തോടെയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഹിജാബ് നിരോധിക്കുകയും ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയത്. ഹിജാബ് ധരിക്കാനാകാത്തതിനാല്‍ പരീക്ഷയെഴുതാനാകാതെ മടങ്ങുന്ന വിദ്യാര്‍ഥികള്‍ മടങ്ങുന്നതിന്റെയും പരീക്ഷാ ഹാളില്‍ ഹിജാബ് അഴിപ്പിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഹുബ്ബള്ളിയിലും ബഗല്‍കോട്ടിലും പരീക്ഷയെഴുതാനെത്തിയ നിരവധി വിദ്യാര്‍ഥികളെയാണ് അധികൃതര്‍ ഹിജാബ് ധരിച്ചതിനെ തുടര്‍ന്ന് പരീക്ഷയ്ക്കിരുത്താതെ തിരിച്ചയച്ചത്. ഒന്നാം പിയുസി പരീക്ഷയില്‍ ഹിജാബ് ധരിക്കാതെ പരീക്ഷക്ക് ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് 40 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ഹിജാബ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പേയാണ് പിയുസി പരീക്ഷാ ഹാളില്‍ ഹിജാബ് വിലക്ക് നടപ്പാക്കിയത്.
6,84,255 വിദ്യാര്‍ഥികളാണ് പിയുസി പരീക്ഷയ്ക്കിരിക്കുക. ഹിജാബ് വിലക്കിനെ തുടര്‍ന്ന് വിവാദം വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പരീക്ഷകള്‍ സുഗമമായി നടത്തുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എല്ലാ പരീക്ഷാ ജോലികളും പൊലീസ് ബന്ദവസിലായിരിക്കും നടത്തുക. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള 200മീറ്റര്‍ മേഖല നിരോധിത മേഖലയായി പ്രഖ്യാപിക്കും.
india
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്ട്രേഷന് കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്ലിംലീഗിന്റെ ലോക്സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്ട്രേഷന് നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്ട്രേഷന് നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്ട്രേഷന് നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്ട്രേഷന് നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
india
തന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ചണ്ഡീഗഢ്: സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ വാട്ടര്‍ ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ സ്ത്രീ അറസ്റ്റില്‍. നൗള്‍ത്ത ഗ്രാമത്തിലെ പൂനമാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്വാഭാവിക മരണമാണെന്ന് കരുതിയ മരണങ്ങള് കൊലപാതകമെന്ന് ഇതോടെ കണ്ടെത്തുകയായിരുന്നു. തന്നെക്കാള്‍ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച സോണിപത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ യുവതിയും കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അന്നേ ദിവസം യുവതി ആറ് വയസ്സുകാരിയായ വിധി എന്ന കുട്ടിയെ വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, പൂനം 2023 ല്‍ തന്റെ മകന് ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒരേ രീതിയില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു.
പാനിപ്പത്തിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. വിവാഹ ഘോഷയാത്ര നൗള്‍ത്തയില്‍ എത്തിയപ്പോഴാണ് സംഭവം. വിധിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ തിരച്ചില്‍ നടത്തുകയും ഒരു മണിക്കൂറിന് ശേഷം വിധിയുടെ തല വാട്ടര്‍ ടബ്ബില്‍ മുങ്ങികാലുകള്‍ നിലത്ത് വീണുകിടക്കുന്നതുമായി കണ്ടെത്തുകയായിരുന്നു.
തന്നെക്കാള്‍ സുന്ദരിയായി ആരും ഉണ്ടാവരുത് എന്ന അസൂയയും നീരസവും മൂലം ഇവര്‍ കുട്ടികളെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
2023-ല്‍ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തിയിരുന്നു. അതേ വര്‍ഷം തന്നെ സംശയം തോന്നാതിരിക്കാന്‍ വേണ്ടി മകനെ മുക്കിക്കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ആഗസ്തില്‍, കുട്ടി തന്നേക്കാള്‍ ‘സുന്ദരിയായി’ കാണപ്പെട്ടതിന്റെ പേരില്‍ പൂനം മറ്റൊരു പെണ്‍കുട്ടിയെ സിവാ ഗ്രാമത്തില്‍ കൊലപ്പെടുത്തി.
india
സംയുക്തസേനയുമായി ഏറ്റമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു
ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അതേസമയം വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു ജവാന് ചികിത്സയിലാണ്.
ദന്തേവാഢക്ക് സമീപമുള്ള ഗാഗല്ലുര്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തസേന പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ബിജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ഡോ.ജിതേന്ദ്ര യാദവ് പറഞ്ഞു.
അതേസമയം സംഭവസ്ഥലത്ത് നിന്ന് ഇതുവരെ അഞ്ച് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തി. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ധുക്കരു ഗോണ്ടെ എന്നിവരാണ് വെടിവെപ്പിനിടെ വീരമൃത്യു വരിച്ചത്.
ഈ വര്‍ഷം മാത്രം പൊലീസ് ഓപ്പറേഷനുകളില്‍ 269 മാവേയിസ്റ്റുകളാണ് ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 239 പേരും ബസ്തര്‍ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്.
-
kerala14 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

