Connect with us

Video Stories

ന്യൂനപക്ഷ വകുപ്പിലെ വിവാദ നിയമനങ്ങള്‍: സെക്രട്ടറി വിശദീകരണം തേടി

Published

on

ന്യൂനപക്ഷ വകുപ്പില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നൂറോളം പേരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വകുപ്പ് ഡയറക്ടറോട് വകുപ്പ് സെക്രട്ടറി വിശദീകരണം തേടി. വിവിധതലങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് വകുപ്പ് സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായത്.

ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലും മതിയായ യോഗ്യതയില്ലാത്തവരെ നിയമിച്ചതും നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും ‘ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ അടിസ്ഥാനമാക്കി വിവരാവകാശ പ്രവര്‍ത്തകര്‍ വകുപ്പിനെ സമീപിച്ചെങ്കിലും 48 ദിവസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് നിയമനം നിഷേധിക്കപ്പെട്ടവര്‍ സെക്രട്ടറിയെ സമീപിച്ചത്. അതേസമയം വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയത് ഒരുകോച്ചിംഗ് സെന്റര്‍ മാത്രമാണ്. അപേക്ഷകന്‍ ന്യൂനപക്ഷ ഡയറക്ടറേറ്റിന് സമര്‍പിച്ച ചോദ്യങ്ങള്‍ ഡയറക്ടറേറ്റ് 16 കോച്ചിംഗ് സെന്ററുകളിലേക്കും അയച്ചുകൊടുത്തിരുന്നു.
പെരിന്തല്‍മണ്ണ കോച്ചിംഗ് സെന്ററില്‍ നിന്നുമാത്രമാണ് മറുപടി ലഭിച്ചത്. ഇതിലാകട്ടെ പ്രിന്‍സിപ്പലിന്റെ പേരും മേല്‍വിലാസവും യോഗ്യതയും മാത്രമാണുള്ളത്. മറ്റ് ജീവനക്കാരുടെ വിവരങ്ങള്‍ വിവരാവകാശ മറുപടിയില്‍ ഉള്‍പെടുത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് അപേക്ഷകന്‍ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി ലഭ്യമാക്കാത്ത വകുപ്പിന്റെ നടപടിക്കെതിരെ അടുത്തദിവസം തന്നെ അസീസ് മാടഞ്ചേരി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. നിയമനങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനെയും സമീപിക്കുന്നുണ്ട്. നൂറോളം നിയമനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിടുക്കത്തില്‍ നടത്തിയ നിയമനങ്ങളാണ് വിവാദമായത്. ന്യൂനപക്ഷ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ചായിരുന്നു തീരുമാനം. ഓരോ തസ്തികയിലേക്കും നിശ്ചയിക്കപ്പെട്ട യോഗ്യത ഉറപ്പുവരുത്തിയിരുന്നില്ല. മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിക്കാതെയായിരുന്നു നിയമനം. ഇന്റര്‍വ്യൂ പ്രഹസനമാക്കി. ഇന്റര്‍വ്യൂവിന് ഹാജരായവരുടെ മാര്‍ക്ക് ലിസ്റ്റ് തയാറാക്കുകയോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല. സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയമനങ്ങള്‍ നടത്തിയത്. നിയമനങ്ങളില്‍ മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിന് വിവിധ ജില്ലാകമ്മിറ്റികള്‍ പരാതി നല്‍കിയിരുന്നു.
സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് നിയമനം നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും യോഗ്യതയില്ലാത്തവരെയുമാണ് നിയമിച്ചതെന്നാണ് ആക്ഷേപം. ഇത് ശരിവെക്കുന്നതാണ് വകുപ്പിന്റെ ഒളിച്ചുകളി. ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍, മാര്‍ക്ക് ലിസ്റ്റ്, റാങ്ക് ലിസ്റ്റ്, യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്താന്‍ വകുപ്പ് തയാറാകുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending