X

ലോ അക്കാദമി മാനേജ്‌മെന്റിന് വേണ്ടി വാദിച്ച സര്‍ക്കാറിനും മുഖ്യമന്ത്രിക്കും തിരിച്ചടി

തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കും ലോ അക്കാദമി മാനേജ്‌മെന്റിനും വേണ്ടി വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടി നല്‍കിയാണ് സമരം അവസാനിച്ചത്.

അക്കാദമിക്ക് മുന്നിലെ സമരപ്പന്തലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊളുത്തിവിട്ട പ്രതിഷേധ ജ്വാല കേരളത്തിലെമ്പാടും ആളിപ്പടര്‍ന്നുവെന്ന് മാത്രമല്ല, സര്‍ക്കാറിനെ വരെ പിടിച്ചുലക്കുന്നതലത്തിലേക്ക് വളരുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സമരത്തോട് മുഖ്യമന്ത്രി പ്രകടിപ്പിച്ച ധാര്‍ഷ്ട്യമാണ് സമരാഗ്നിയില്‍ കത്തിയമര്‍ന്നത്. ഒപ്പം, 29 ദിവസം നീണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം നൂറില്‍ നൂറുമാര്‍ക്ക് നേടി വിജയിക്കുകയും ചെയ്തു.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചത്. നേരത്തെ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ച എസ്.എഫ്.ഐ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുമായി രണ്ടാംഘട്ട ചര്‍ച്ചക്ക് എത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ തുടക്കത്തില്‍ ഉന്നയിച്ച നിലപാടില്‍ തന്നെ ഉറച്ചുനിന്നു.

എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ലക്ഷ്മിനായര്‍ അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നുവെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഇനി ഒരു തിരിച്ചുവരവില്ലാത്ത രീതിയില്‍ ലക്ഷ്മി നായരെ മാനേജ്‌മെന്റിന്റെ ഗവേണിംഗ് ബോഡിയുടെ തീരുമാനപ്രകാരം പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പകരം യു.ജി.സി യോഗ്യതയുള്ളയാളെ പുതിയ പ്രിന്‍സിപ്പലായി നിയമിക്കണം.

ലക്ഷ്മിനായരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് രേഖാമൂലം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പുതുതായി നിയമിക്കുന്ന പ്രിന്‍സിപ്പലിനെ മാറ്റാനുള്ള അധികാരം മാനേജ്‌മെന്റിന് നല്‍കരുത്. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് അത് രേഖാമൂലം എഴുതി നല്‍കാമെന്നും കാലാവധിയില്ലാതെയാണ് പുതിയ പ്രിന്‍സിപ്പലിന്റെ നിയമനമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചത്.

അക്കാദമി ഡയരക്ടര്‍ എന്‍. നാരായണന്‍ നായര്‍, അഡ്വ.ടി.കെ ശ്രീനാരായണദാസ്, അഡ്വ. വി.എസ് ജോയി (കെ.എസ്.യു), മന്‍സൂര്‍ ബാഫഖി (എം.എസ്.എഫ്), ശുഭേഷ് സുധാകരന്‍ (എ.ഐ.എസ്.എഫ്), ആര്യാ വി. ജോണ്‍ (വിദ്യാര്‍ത്ഥി പ്രതിനിധി), എ. ഷൈജു (എ.ഐ.ഡി.എസ്.ഒ), പി. ശ്യാംരാജ് (എ.ബി.വി. പി) എന്നിവര്‍ക്ക് പുറമേ, നേരത്തെ സമരം അവസാനിപ്പിച്ച് പിരിഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. വിജിനും വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ തയാറാക്കിയ കരാറില്‍ ഒപ്പുവെച്ചു.

ഈ കരാര്‍ ലംഘിക്കപ്പെട്ടാല്‍ ശക്തമായ സമരം തുടങ്ങുമെന്ന മുന്നറിയിപ്പോടെ ഇപ്പോഴത്തെ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും സംയുക്ത സമര സമിതി പ്രതിനിധികളും മന്ത്രിയെ അറിയിച്ചതോടെയാണ് ലോ അക്കാദമിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പരിസമാപ്തിയായത്. ചൊവ്വാഴ്ച രാത്രി ലോ അക്കാദമിക്ക് മുന്നില്‍ നടന്ന സംഘര്‍ഷരംഗങ്ങള്‍ കണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോളൊഴിച്ചും ഒരു വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ കയറിയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തത് സര്‍ക്കാരിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടിരുന്നു. ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തതോടെ മുഖ്യമന്ത്രി ലോ അക്കാദമി ഡയരക്ടര്‍ നാരായണന്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒരു ഫോര്‍മുല ഉണ്ടാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ലക്ഷ്മിനായരെ മാറ്റി, പകരം യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുകയാണ് ഉചിതമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒരു പത്രത്തില്‍ പുതിയ പ്രിന്‍സിപ്പലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ലോ അക്കാദമിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാവിലെ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മന്ത്രി വി.എസ് സുനില്‍കുമാറും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ സമരം വിജയിക്കുമെന്നാണ് മന്ത്രി സുനില്‍കുമാര്‍ പ്രതികരിച്ചത്.

chandrika: