kerala

തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍; കിട്ടേണ്ടത് 6143 കോടി, അനുവദിച്ചത് 211 കോടി

By webdesk17

November 13, 2024

തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട 6143 കോടി രൂപയിൽ 211 കോടി മാത്രം അനുവദിച്ച് മേനി നടിച്ച് ധനമന്ത്രി. തദ്ദേശ സ്ഥാപനങ്ങൾക്ക് ഏതോ പുതിയ ഫണ്ട് അനുവദിച്ചു എന്ന രീതിയിലാണ് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർബന്ധമായും ഓരോ മാസവും അനുവദിക്കേണ്ട ജനറൽ പർപ്പസ് ഗ്രാന്റിന്റെ സെപ്തംബർ മാസത്തെ വിഹിതം മാത്രമാണ് ഈ 211 കോടി. സെപ്റ്റംബർ ആദ്യവാരം തദ്ദേശസ്ഥാപനങ്ങൾക്ക് അവകാശമായി ലഭിക്കേണ്ട വിഹിതം രണ്ടുമാസം വൈകി നൽകി എന്ന് മാത്രം. ഈ വർഷത്തെ രണ്ട് ഗഡുക്കൾക്ക് പുറമേ കഴിഞ്ഞ വർഷത്തെ മൂന്ന് ഗഡുക്കളും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിന് പുറമെ ജൂലൈയിൽ അനുവദിക്കേണ്ട സാധാരണ വിഹിതമായ 2582 കോടിയും കഴിഞ്ഞവർഷം അനുവദിക്കാൻ ബാക്കിയുള്ള 2928 കോടി രൂപയും ഇതുവരെ സർക്കാർ അനുവദിച്ചിട്ടില്ല. ഇതെല്ലാം ചേർത്ത് 6143 കൂടി അനുവദിക്കേണ്ട സ്ഥാനത്ത് വെറും 211 കോടി അനുവദിച്ചു എന്ന് മാത്രം. ഇത്രമേൽ തദ്ദേശസ്ഥാപനങ്ങളുടെ പണം കവർന്നെടുത്ത ഒരു സർക്കാർ കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ പ്രാദേശിക സാധാരണ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. വാസ്തവത്തിൽ, സർക്കാരിന്റെ സാമ്പത്തിക കുരുക്കിൽ വഴിമുട്ടി നിൽക്കുന്ന തദ്ദേശഭരണകൂടങ്ങളെ പരിഹസിക്കുകയാണ് സർക്കാർ.