kerala

പുലര്‍ച്ചെ നൗഫല്‍ ഓടിയെത്തി; ക്ഷേത്രത്തിനു രക്ഷകനായി

By Test User

October 09, 2020

പൊന്നാനി: ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം തകര്‍ത്ത് ആംബുലന്‍സ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍. ചമ്രവട്ടം തേവര്‍ ക്ഷേത്ര പരിസരത്ത് കമ്പിപ്പാര ഉപയോഗിച്ച് ഭണ്ഡാരം പൊളിക്കാനുള്ള ശ്രമമാണ് ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ തകര്‍ത്തത്. എറണാകുളത്തു നിന്ന് ആംബുലന്‍സ് ഓടിച്ച് സ്വദേശമായ താനൂരിലേക്ക് പോകുകയായിരുന്നു നൗഫല്‍. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചമ്രവട്ടം ജങ്ഷനില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് തിരിഞ്ഞ വേളയിലാണ് നൗഫല്‍ ഭണ്ഡാരം കുത്തിത്തുറക്കുന്ന കാഴ്ച കണ്ടത്. ഇതോടെ ആംബുലന്‍സ് തിരികെയെടുത്ത് വാഹനത്തില്‍ നിന്നിറങ്ങി. ശബ്ദം കേട്ട മോഷ്ടാവ് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നൗഫല്‍ അടുത്തെത്തിയതോടെ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു.

തൊട്ടുപിന്നാലെ നൗഫല്‍ സമീപവാസികളെ വിവരമറിയിച്ചു. ബൈക്കില്‍ നടത്തിയ തെരച്ചിലില്‍ പണമടങ്ങിയ കവര്‍ ലഭിച്ചു. പൊന്നാനി ചാണ റോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.