X

മെസിയോ, ഹാലന്‍ഡോ, ബാലന്‍ഡി ഓര്‍ 2023ന് ആരെല്ലാം? പുരസ്‌കാര പട്ടിക ഇന്നറിയാം

ഇത്തവണത്തെ ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനുള്ള താരങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ലോകകപ്പ് വിജയിയായ ലയണല്‍ മെസ്സിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട് തുടങ്ങിയവരും പട്ടികയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കിലിയന്‍ എംബാപ്പ, വിനീഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡി ബ്രൂയ്‌നെ, റോഡ്രിഗോ ഹെര്‍ണാണ്ടസ് തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് ബാലന്‍ ഡി ഓര്‍ സമ്മാനിക്കുക.

30 പുരുഷ താരങ്ങളും 20 വനിത താരങ്ങളും ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കും. യുവേഫ ജേതാവ് ഐറ്റാന ബോണ്‍മതിയാണ് വനിതകളുടെ പട്ടികയില്‍ ഇടം ഉറപ്പുള്ള താരം. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി പട്ടികയില്‍ 10 താരങ്ങള്‍ക്കാണ് ഇടം ലഭിക്കുക. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് പുരസ്‌കാര പട്ടിക പ്രഖ്യാപിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ജേതാവിനെ പ്രഖ്യാപിക്കുക.

അര്‍ജന്റീനയുടെ ലോകകപ്പ് വിജയം, മികച്ച ലോകകപ്പ് താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം, ഫ്രഞ്ച് ലീഗ് കിരീടം, പിഎസ്ജിക്കായി 38 ഗോളുകള്‍, 25 അസിസ്റ്റുകള്‍ തുടങ്ങിയവയാണ് മെസ്സിക്ക് അനുകൂലമായ കണക്കുകള്‍. നിലവില്‍ 7 തവണ മെസ്സി ബാലന്‍ഡി ഓര്‍ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രബിള്‍ നേട്ടം, പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ കൂടുതല്‍ ഗോളുകള്‍, കഴിഞ്ഞ സീസണില്‍ സിറ്റിക്ക് വേണ്ടി 53 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകള്‍ തുടങ്ങിയവയാണ് ഹാളണ്ടിന് അനുകൂലമാകുന്നത്. ആദ്യ ബലോന്‍ ദ് ഓര്‍ പുരസ്‌കാരമാണ് ഹാളണ്ട് ലക്ഷ്യമിടുന്നത്.

ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം, പിഎസ്ജിക്കായി കഴിഞ്ഞ സീസണിലെ 50 ല്‍ അധികം ഗോളുകള്‍, ഫ്രഞ്ച് ലീഗ് കിരീടം തുടങ്ങിയവയാണ് കിലിയന്‍ എംബാപ്പെയുടെ കണക്കുകളിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി മധ്യനിരയിലെ മികച്ച പ്രകടനമാണ് കെവിന്‍ ഡി ബ്രൂയ്‌നെയ്ക്കും റോഡ്രിഗോ ഹെര്‍ണാണ്ടസിനും അനുകൂലമാകുന്നത്.

റയല്‍ മാഡ്രിഡിനായി നടത്തിയ മിന്നും പ്രകടനമാണ് വിനീഷ്യസ് ജൂനിയറിന് അനുകൂലമാകുന്നത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി 25 ഗോളുകളും 26 അസിസ്റ്റുകളും ബ്രസീല്‍ താരം നേടിയിട്ടുണ്ട്. കോപ്പ ഡെല്‍ റെ, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് തുടങ്ങിയ കിരീടങ്ങളും റയല്‍ താരമായ വിനീഷ്യസ് നേടികഴിഞ്ഞിട്ടുണ്ട്.

webdesk13: