Article
അദൃശ്യനാക്കപ്പെട്ടവന്‍
വിദ്യാഭ്യാസ ജിഹാദെന്ന് അലറിവിളിക്കുന്ന അധ്യാപകര്‍ക്കിടയില്‍ അക്ഷരാഭ്യാസം നടത്തേണ്ട പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ വാക്കുകളാണ് കരുത്താവേണ്ടത്. നിരത്തുകളില്‍ തന്റെ മകന് വേണ്ടി
സമരത്തിനിറങ്ങുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പിന്നാക്ക ന്യൂനപക്ഷങ്ങളോട് പഠിക്കാനാണ്. വിദ്യാഭ്യാസം നേടാന്‍ ശ്രമിച്ചതിനാലാണ് തന്റെ മകനെയവര്‍ അപ്രത്യക്ഷനാക്കിയതെന്നും അത് കണ്ട് ഭയപ്പെടരുതെന്നും അവര്‍ പറയുന്നു. ധൈര്യമായി
പഠിക്കാനും വിദ്യകൊണ്ട് കരുത്തരാവാനുമാണ്് അവര്‍ നല്‍കുന്ന സന്ദേശം. സാഹചര്യങ്ങളൊക്കെ എതിരായിരുന്നിട്ടും
സമുദായത്തോട് സര്‍ സയ്യിദ് അഹമദ് ഖാന്‍ ആഹ്വാനം
ചെയ്തതും അതായിരുന്നുവല്ലോ.
ഷംസീര്‍ കേളോത്ത്
നജീബ് അഹമദ് തിരോധാനത്തിന് അര പതിറ്റാണ്ട് തികഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. ഡല്‍ഹിയിലെ ക്യാമ്പസുകളിലൊന്നില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിയുടെ തിരോധാനമുണ്ടാവുകയും പ്രധാന ഏജന്‍സികളൊക്കെ അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താന്‍ കഴിയാതെ കേസന്വേഷണം പാതിവഴിയില്‍ നിലച്ച്‌പോവുകയും ചെയ്തു. നജീബ് അഹമദിന്റേത് വെറും തിരോധാനമായിരുന്നില്ല, നിര്‍ബന്ധിത തിരോധാനമായിരുന്നു. ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി ശരീരത്തിന്റെ അദൃശ്യവത്കരണമായിരുന്നു. വര്‍ഷാവര്‍ഷം ഒക്ടോബര്‍ പതിനഞ്ചിന് വഴിപാട് പോലെ ഓര്‍ത്തെടുക്കുന്ന സംഭവം മാത്രമായി ഒരു വിദ്യാര്‍ത്ഥിയുടെ തിരോധാനം മാറിയിരിക്കുന്നു. നജീബിനും കുടുംബത്തിനും നീതി ലഭ്യമാക്കുന്നതില്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളും നീതിന്യായ സംവിധാനങ്ങളും പൗരസമൂഹവും പരാജയപ്പെട്ടിരിക്കുന്നു. മുസ്‌ലിം ജീവിതങ്ങളെ പൈശാചികവത്കരിച്ച് പൊതുജീവിതം നിഷേധിച്ച് അദൃശ്യവത്കരിക്കുന്ന രീതിയുടെ ഏറ്റവും വേദനിപ്പിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്നാണ് നജീബ് അഹമദ്. ഒരു വിദ്യാര്‍ത്ഥിയെ സംശയാസ്പദമായ രീതിയില്‍ കാണാതായിട്ട് അഞ്ച് വര്‍ഷം തികഞ്ഞിട്ടും രാഷ്ട്രത്തിന്റെ പൊതുമനസ്സാക്ഷിയെ അത് അസ്വസ്ഥമാക്കുന്നില്ല എന്നിടത്താണ് പ്രശ്‌നത്തിന്റെ കാതല്‍.
വിദ്യാഭ്യാസമെന്ന സ്വപ്‌നം
ഉത്തര്‍പ്രദേശിലെ ബദയൂന്‍ ജില്ലയിലാണ് നജീബിന്റെ വീട്. മുഗള്‍ ഭരണകാലത്ത് ആ സാമ്രാജ്യത്തിന്റെ സൈനിക താവളങ്ങളിലൊന്നായിരുന്നു ബദയൂന്‍. മധ്യകാല പട്ടണത്തിന്റെ ശേഷിപ്പുകള്‍ ഇന്നും അവിടെ കാണാം. ഉപ്പയും ഉമ്മയും മൂന്ന് ആണ്‍മക്കളും ഒരു മകളുമടങ്ങുന്ന ചെറിയ കുടുംബമായിരുന്നു അവന്റേത്. മൂത്ത മകനായിരുന്നു നജീബ് അഹമദ്. പഠിക്കാന്‍ മിടുക്കന്‍. രാജ്യത്തെതന്നെ ഉന്നത സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടാന്‍ അവന്‍ കൊതിച്ചു. അവന്റെ കൂടെ ആ ചെറിയ കുടുംബവും സ്വപ്‌നങ്ങള്‍ നെയ്ത്കൂട്ടി. ബയോടെക്‌നോളജിയില്‍ മികച്ച പഠനം ഓഫര്‍ ചെയ്യുന്ന നിലവിലുള്ള സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് ജെ.എന്‍. യു. പ്രത്യേക പ്രവേശന പരീക്ഷ പാസായ നജീബും ജെ.എന്‍.യുവില്‍ പ്രവേശനം നേടി. ജെ. എന്‍.യുവിന് പുറമേ അലീഗഡ്, ജാമിഅ മില്ലിയ തുടങ്ങി സര്‍വ്വകലാശാല പ്രവേശന പരീക്ഷകളിലും നജീബ് വിജയം നേടിയിരുന്നു. എന്നാല്‍ അവന്‍ പഠനത്തിനായി തെരഞ്ഞെടുത്തത് ജെ. എന്‍.യുവിനെയാണ്. നാടിന് തന്നെ അഭിമാനമായ നേട്ടമായാണ് എല്ലാവരും നജീബിന്റെ ജെ.എന്‍.യു അഡ്മിഷന്‍ കണ്ടതെന്ന് ഒരിക്കല്‍ ബദയൂനിലെ നജീബിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തുകാര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. രോഗിയായ ഉപ്പയുടെ പിന്തുണയുണ്ടെങ്കിലും ഉമ്മ ഫാത്തിമ നഫീസയായിരുന്നു നജീബിന്റെ പ്രധാന ചാലകശക്തി. മകന്റെ നേട്ടത്തില്‍ അവരും ഏറെ സന്തോഷിച്ചു. ഉന്നത വിദ്യാഭ്യാസമെന്ന ആ കുടുംബത്തിന്റെ സ്വപ്‌നവും പേറിയാണ് നജീബ് ജെ.എന്‍.യുവിലെത്തിയത്.
അക്രമവും തിരോധാനവും
ആയിരത്തിലേറെ ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ക്യാംപസില്‍ പതിനേഴിലധികം ഹോസ്റ്റലുകളുണ്ട്. മാഹിമാണ്ഡവി ഹോസ്റ്റലിലാണ് നജീബിന് താമസം ശരിയായത്. സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് സ്വാധീനമുള്ള ജെ. എന്‍.യുവിലെ ഹോസ്റ്റലാണിത്. ഒക്ടോബര്‍ പതിനാലിന് രാത്രി സംഘ്പരിവാര്‍ ബന്ധമുള്ള ചില വിദ്യാര്‍ത്ഥികള്‍ നജീബ് അഹമദിന്റെ റൂമിലെത്തുകയും നജീബുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. നജീബ് തങ്ങളെ ആക്രമിച്ചുവെന്ന വാദമുയര്‍ത്തിയ സംഘം തുടര്‍ന്ന് മാരകമായി നജീബിനെ മര്‍ദ്ദിച്ചു. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന നജീബിന് നിസ്സഹായമായി അതൊക്കെ ഏറ്റുവാങ്ങേണ്ടിവന്നു. സഹായത്തിന് പരിചയക്കാരുമുണ്ടായിരുന്നില്ല. ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനും ഇടത് വിദ്യാര്‍ത്ഥിയൂനിയന്‍ പ്രതിനിധിയും അക്രമികള്‍ക്ക് പക്ഷംപിടിച്ച് നജീബിനെ കുറ്റക്കാരനാക്കിയാണ് അന്ന് രാത്രി തീരുമാനങ്ങളെടുത്തത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുടെ മുറിയില്‍ അതിക്രമിച്ച് കയറിയവര്‍ക്കെതിരെയല്ല സ്വന്തം മുറിയില്‍ അക്രമിക്കപ്പെട്ടവനാണ് കുറ്റക്കാരനാക്കപ്പെട്ടത്. നജീബിനൊപ്പം നില്‍ക്കാന്‍ ആരുമില്ലെന്ന് കണ്ട ആക്രമികള്‍ വീണ്ടും കൂടുതല്‍ പേരുമായെത്തി നജീബിനെ മാരകമായി തല്ലി പരിക്കേല്‍പ്പിച്ചു. മറ്റ് വിദ്യാര്‍ത്ഥികളെത്തി നജീബിനെ അക്രമികളില്‍നിന്ന് രക്ഷിക്കുമ്പോഴേക്ക് നജീബ് ക്രൂര ആള്‍ക്കൂട്ട അക്രമണത്തിന് വിധേയമായിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി നജീബ് ഉമ്മ ഫാത്തിമ നഫീസിനെ വിളിച്ചു കരഞ്ഞിരുന്നു. ഉമ്മാനെ കാണണം, എനിക്കിവിടെ നില്‍ക്കാനാവില്ല, നാട്ടിലേക്ക് തിരികെപോകണമെന്ന് സങ്കടപ്പെട്ടിരുന്നു. മകന്റെ കരച്ചില്‍ കേട്ട് തകര്‍ന്നുപോയ ആ മാതാവ് ഡല്‍ഹിയില്‍ നിന്ന് കിലോമീറ്ററുകളോളം ദൂരത്തുള്ള ബദയൂനില്‍ നിന്ന് ബസ് കയറി ഡല്‍ഹിയിലെ സര്‍വ്വകലാശാലയില്‍ എത്തുമ്പോഴേക്ക് ആ വിദ്യാര്‍ത്ഥി അപ്രത്യക്ഷമായിരുന്നു. പിന്നീടവനെ ആരും കണ്ടിട്ടില്ല. ആ ഉമ്മയുടെ നിലവിളികള്‍ക്ക് ആരും ഉത്തരം നല്‍കിയിട്ടില്ല.
നീതിനിഷേധം
നജീബ് സ്വയം ഇറങ്ങിപ്പോകില്ലെന്നും അവന് ഒരു ദിവസം പോലും തന്നോട് സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും ഫാത്തിമ നഫീസ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അധികൃതരാരും അത് ചെവിക്കൊണ്ടില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സര്‍വ്വകലാശാല കൃത്യസമയത്ത് പൊലീസില്‍ പരാതി പോലും നല്‍കിയില്ല. ഫാത്തിമ നഫീസാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തികഞ്ഞ കൃത്യവിലോപമാണ് കേസന്വേഷിച്ച ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപ്രത്യക്ഷനാക്കപ്പെടുന്നതിന്മുമ്പ് നജീബ് അക്രമിക്കപ്പെട്ടിരുന്നു എന്നതിന് നിരവധി സാക്ഷികളുണ്ടായിട്ടും അക്രമികളെ പ്രതികളാക്കാനോ ശരിയാംവണ്ണം ചോദ്യംചെയ്യാനോ ഏജന്‍സികള്‍ തയ്യാറായില്ല. ക്യാംപസിനെ പിടിച്ചുലയ്ക്കുന്ന തരത്തിലേക്ക് വിദ്യാര്‍ത്ഥി സമരം വളര്‍ന്നിട്ടും നജീബിനെ കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായുള്ള ശ്രമങ്ങളുണ്ടായില്ല. നജീബിന്റെ കുടുംബത്തേയും നജീബിനെയും കുറ്റക്കാരാക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടായത്. പുലര്‍ച്ചെ നജീബിന്റെ വീട് റെയ്ഡ് ചെയ്തും മറ്റും നജീബിനെ വീട്ടുകാര്‍ തന്നെ ഒളിപ്പിച്ചുവെക്കുകയാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഫാത്തിമ നഫീസിന് പല സമരങ്ങള്‍ക്കിടയിലും മര്‍ദ്ദനമേറ്റുവാങ്ങേണ്ടിവന്നു. നജീബ് അഹമദ് ഐസിസില്‍ ചേര്‍ന്നെന്ന് വരെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. മുസ്‌ലിംലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീറടക്കമുള്ളവര്‍ പാര്‍ലമെന്റിലടക്കം വിഷയമുയര്‍ത്തി. സി.ബി.ഐ അന്വേഷണം വേണമെന്ന് ഇ.ടി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. സി.ബി.ഐ കേസന്വേഷണം ഏറ്റടുത്തു. കാര്യമായ ഫലങ്ങളൊന്നുമുണ്ടായില്ല. തെളിവില്ലെന്ന് കാരണം പറഞ്ഞ് അവരും കേസന്വേഷണം അവസാനിപ്പിച്ചു. ഫാത്തിമ നഫീസിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ല, നജീബ് എന്റെ മകന്‍ എവിടെ?
സര്‍സയ്യിദും നജീബും
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിദ്യാഭ്യാസരാഷ്ട്രീയ നവോത്ഥാനത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ സര്‍സയ്യിദ് അഹമദ് ഖാന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഒന്നാം സ്വാതനന്ത്ര്യ സമരത്തെ തുടര്‍ന്ന് ഭരണകൂട വേട്ടക്ക് വിധേയമായ സമുദായത്തെ ഉയര്‍ത്തെഴുനേല്‍ക്കാനുള്ള ഇന്ധനം നല്‍കി ആധുനിക ലോകക്രമത്തിന്റെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അലീഗഢ് വിദ്യാഭ്യാസ പ്രസ്ഥാനത്തിലൂടെ ഒരു സമുദായത്തെ ശാക്തീകരിച്ചവന്റെ ഓര്‍മ്മകള്‍ക്കൊപ്പമാണ് നജീബെന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന്റെ ഓര്‍മ്മകളും വര്‍ഷാവര്‍ഷം നമുക്ക് മുന്നിലെത്തുന്നത്. പഠിക്കാന്‍ പറഞ്ഞവന്റെ ഓര്‍മ്മകള്‍ക്ക് മുകളില്‍ പഠിക്കാനിറങ്ങി പാതിവഴിയില്‍ വീണുപോയ ഒരു വിദ്യാര്‍ത്ഥിയുടെ നൊമ്പരങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കുന്നു. വിദ്യാഭ്യാസ ജിഹാദെന്ന് അലറിവിളിക്കുന്ന അധ്യാപകര്‍ക്കിടയില്‍ അക്ഷരാഭ്യാസം നടത്തേണ്ട പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ വാക്കുകളാണ് കരുത്താവേണ്ടത്. നിരത്തുകളില്‍ തന്റെ മകന് വേണ്ടി സമരത്തിനിറങ്ങുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പിന്നാക്ക ന്യൂനപക്ഷങ്ങളോട് പഠിക്കാനാണ്. വിദ്യാഭ്യാസം നേടാന്‍ ശ്രമിച്ചതിനാലാണ് തന്റെ മകനെയവര്‍ അപ്രത്യക്ഷനാക്കിയതെന്നും അത് കണ്ട് ഭയപ്പെടരുതെന്നും അവര്‍ പറയുന്നു. ധൈര്യമായി പഠിക്കാനും വിദ്യകൊണ്ട് കരുത്തരാവാനുമാണ്് അവര്‍ നല്‍കുന്ന സന്ദേശം. സാഹചര്യങ്ങളൊക്കെ എതിരായിരുന്നിട്ടും സമുദായത്തോട് സര്‍ സയ്യിദ് അഹമദ് ഖാന്‍ ആഹ്വാനം ചെയ്തതും അതായിരുന്നുവല്ലോ.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala13 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala15 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

