Connect with us

columns

വിദ്യാഭ്യാസ അവകാശ നിഷേധം തുടരുന്ന ഇടതുസര്‍ക്കാര്‍

പ്ലസ്‌വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യം ലഭ്യമായിട്ടില്ല എന്ന് നാടൊന്നാകെ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞിട്ടും നിസ്സംഗത കൈവിടാന്‍ കൂട്ടാക്കാത്ത പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിഷേധം തുടരുക തന്നെയാണ്.

Published

on

അബ്ദുല്ല വാവൂര്‍

തുടര്‍ പഠന സൗകര്യം എല്ലാവര്‍ക്കും ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരുകളുടെ മുന്തിയ പരിഗണനയില്‍ വരേണ്ട വിഷയമാണ്. എന്നാല്‍ പ്ലസ്‌വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യം ലഭ്യമായിട്ടില്ല എന്ന് നാടൊന്നാകെ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞിട്ടും നിസ്സംഗത കൈവിടാന്‍ കൂട്ടാക്കാത്ത പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിഷേധം തുടരുക തന്നെയാണ്.

രാജ്യത്ത് ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഘട്ടം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഉറപ്പ്‌വരുത്തുന്നതില്‍ ഗവണ്മെന്റ് പിറകോട്ട്‌പോകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കഴിഞ്ഞ സപ്തംബര്‍ ഇരുപതിന് ഇറക്കിയ 4160/21 ഉത്തരവില്‍ പറയുന്നത് സംസ്ഥാനത്ത് ഈ വര്‍ഷം പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുന്നില്ല എന്നാണ്. കാരണമായി പറയുന്നത് സാമ്പത്തിക പ്രതിസന്ധിയും. ഹയര്‍ സെക്കണ്ടറി പുതിയ സ്‌കൂളുകളുടെയും ബാച്ചുകളുടെയും ആവശ്യകതയുമായി ബന്ധപ്പെട്ട് റീജ്യണല്‍ ഡയറക്ടര്‍ മാരുടെ നേതൃത്വത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ വെക്കുകയും ആ കമ്മിറ്റി എല്ലാ ജില്ലകളെയും സംബന്ധിച്ചു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ചു സര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവേശനം നേടാനുള്ള കുട്ടികളെകൂടി കണക്കിലെടുത്തായിരുന്നു. പ്ലസ്‌വണ്‍ പ്രവേശനം എല്ലാവര്‍ക്കും ഉറപ്പാക്കണമെങ്കില്‍ 167 ബാച്ചുകളെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത് സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ തള്ളിക്കളയുകയാണുണ്ടായത്.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം 99.47ആണ്. 419653 പേരാണ് വിജയിച്ചത.് അതില്‍ 121318 പേര്‍ക്ക് മുഴുവന്‍ എ പ്ലസും. കുട്ടികള്‍ക്ക് ഏറ്റവും ആകര്‍ഷക വിഷയ ബാച്ചായ സയന്‍സിന് സംസ്ഥാനത്ത് മൊത്തമുള്ളത് 120400 സീറ്റാണ്. അതില്‍ സ്‌പോര്‍ട്‌സ് ക്വാട്ട കഴിച്ചാല്‍ 117184 സീറ്റ്. അപ്പോള്‍ മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക്‌പോലും സയന്‍സിന് പ്രവേശനം കിട്ടാത്ത സാഹചര്യമാണ്. മൂന്ന് വിഷയ സ്ട്രീമിലുംകൂടി ആകെ സീറ്റുള്ളത് 306150 ആണ്. അപ്പോഴും പുറത്ത് നില്‍ക്കുന്നവരുടെ എണ്ണം 113503. എല്ലാവര്‍ക്കും പ്രവേശനം നല്‍കാന്‍ സീറ്റില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ സി.പി.എം അംഗങ്ങളായ കെ. പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ഒ.ആര്‍ കേളു, സേവിയര്‍ ചിറ്റിലപ്പിള്ളി, കെ.യു ജനീഷ്‌കുമാര്‍ എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടി വിശകലനം ചെയ്താല്‍ മാത്രം മതി ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിഷേധം വ്യക്തമാകാന്‍. സംസ്ഥാനത്തെ പത്താംതരം പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാനായതിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് ഹയര്‍സെക്കണ്ടറി മേഖലയില്‍ ഉപരിപഠനത്തിന് എല്ലാവര്‍ക്കും അവസരം ഒരുക്കാന്‍ വേണ്ട സൗകര്യം ഏര്‍പെടുത്തുമോ എന്നാണ് ചോദ്യം. മറുപടി പറഞ്ഞ മന്ത്രി ശിവന്‍കുട്ടി മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്താതെതന്നെ പ്ലസ്‌വണ്‍ പ്രവേശനം സാധ്യമാക്കുന്നതിനായി 2015 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷത്തെ പ്രവേശനം നേടിയവരുടെ എണ്ണം വിശകലനം ചെയ്യുകയുണ്ടായി. ഈ വിശകലനത്തില്‍ അലോട്ട്‌മെന്റ് കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം എല്ലാ ജില്ലകളിലുമുണ്ട്. അത്‌കൊണ്ട്തന്നെ ഒരു ജില്ലയിലും ഹയര്‍ സെക്ക ണ്ടറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നില്ല. എന്നാല്‍ മന്ത്രി മറുപടിയോടൊപ്പം നല്‍കിയ അനുബന്ധ രേഖകള്‍ തന്നെ ഈ വാദഗതിയുടെ മുനയൊടിക്കുന്നതാണ്.

ജില്ല, ലഭ്യമായ സീറ്റ്, 2021ല്‍ എസ്.എസ്.എല്‍. സി പാസ്സായവരുടെ എണ്ണം, അഞ്ചു വര്‍ഷത്തെ പ്രവേശന ശതമാനം (ശരാശരി ) എന്ന ക്രമത്തില്‍. തിരുവനന്തപുരം 24950, 34447, 79.16. കൊല്ലം 22800, 30547, 75.91. പത്തനംതിട്ട 12900, 10341, 96. ആലപ്പുഴ 20800, 21917, 83.5. കോട്ടയം 19150, 19636, 85.55. ഇടുക്കി 10350, 11197, 79.41. എറണാകുളം 26750, 32098, 80.33. തൃശൂര്‍ 27650, 35158, 70.72. പാലക്കാട്, 24150, 38518, 70.88. കോഴിക്കോട് 29200, 44432, 77.2. മലപ്പുറം 41950, 75554, 67.92. വയനാട് 7950, 11518, 77.2. കണ്ണൂര്‍ 25350, 35003, 79.92 കാസര്‍കോട്, 12200, 19287, 70.61. ഇതില്‍ പ്രവേശന ശരാശരി നോക്കിയാണ് പ്ലസ്‌വണ്‍ പ്രവേശനത്തിന് പ്രതിസന്ധി ഇല്ല എന്ന് മന്ത്രി പറഞ്ഞത്. ഈ ശതമാന കണക്ക് വിശകലന വിധേയമാക്കുമ്പോള്‍ ഉയരുന്ന ചോദ്യം പത്തനംതിട്ട ജില്ലയില്‍ 96 ശതമാനം പേര്‍ പ്രവേശനം നേടിയപ്പോള്‍ മലപ്പുറത്ത് എന്തെ 67 ശതമാനമായത്? ലളിതയുക്തിയില്‍ മറുപടി പറഞ്ഞാല്‍ മലപ്പുറത്ത് കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ സീറ്റുണ്ടായിട്ടു വെണ്ടേ എന്നാണ്. എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള തുടര്‍പഠന സൗകര്യങ്ങളായ പ്ലസ്‌വണ്‍, വി.എച്ച്.എസ്.ഇ, പോളി, ഐ.ടി.ഐ തുടങ്ങിയവയിലെ സീറ്റുകള്‍ എല്ലാം വിശകലന വിധേയമാക്കിയാല്‍ അവിടെയും മലബാര്‍ ജില്ലകളിലെ അപര്യാപ്തത നിഴലിച്ചുകാണും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യുള്ള ജില്ലകളില്‍ മൊത്തം പാസ്സായ കുട്ടികളുടെ എണ്ണവും തുടര്‍പഠന സൗകര്യവും നോക്കിയാല്‍ അവിടെ സീറ്റുകള്‍ മിച്ചമാണെന്ന് കാണാം. തിരുവനന്തപുരത്ത് 916, കൊല്ലം 1783, പത്തനംതിട്ട 618, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ സീറ്റുകള്‍ ബാക്കിയാവും. അതേസമയം തൃശൂര്‍ 830, പാലക്കാട് 9695, മലപ്പുറം 28804, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4607, കാസര്‍കോട് 3352 എന്നിങ്ങനെ മലബാര്‍ ജില്ലകളില്‍ സീറ്റുകളുടെ അപര്യാപ്തത യും പ്രകടമാണ്. ഈ അപര്യാപ്തത പരിഹരിക്കാനാണ് കഴിഞ്ഞ കുറേക്കാലങ്ങളായി മാര്‍ജിനല്‍ വര്‍ധന പ്രഖ്യാപിക്കുന്നത്. ഇത്തരം വര്‍ധന പാടില്ലെന്ന് ഹൈക്കോടതി നിരീക്ഷച്ചതാണ്. അന്‍പത് കുട്ടികള്‍ക്ക്പകരം അറുപത് ആകുമ്പോള്‍ ക്ലാസ്മുറി വലുപ്പം, ലാബ് തുടങ്ങിയ അടിസ്ഥാന സൗകര്യ പ്രശ്‌നമൊക്കെ നിലനില്‍ക്കും. ഇനി മാര്‍ജിനല്‍ വര്‍ധന നടപ്പാക്കിയാലും മലബാര്‍ ജില്ലകളില്‍ പ്രശ്‌നം നിലനില്‍ക്കും. മലപ്പുറത്തിന്റെ കാര്യമെടുത്താല്‍ 75554 കുട്ടികള്‍ തുടര്‍ പഠന യോഗ്യത നേടിയ ഇവിടെ എല്ലാ കോഴ്‌സുകളിലെയും സീറ്റുകള്‍ പരിഗണിച്ചാല്‍ മാര്‍ജിനല്‍ വര്‍ധന ഉള്‍പ്പെടെ 55140 പേര്‍ക്കേ പ്രവേശനം കിട്ടുകയുള്ളൂ. ശേഷിക്കുന്ന 20414 കുട്ടികള്‍ തുടര്‍ പഠനത്തില്‍നിന്ന് പുറത്ത്തന്നെയാണ്. ഈ യാഥാര്‍ഥ്യമാണ് സര്‍ക്കാര്‍ കാണാതെപോകുന്നത്.

1966 ലെ കോത്താരി കമ്മീഷന്‍ ശിപാര്‍ശയില്‍ പ്രധാനമായിരുന്നു മെട്രിക്കുലേഷന് ശേഷമുള്ള പഠനം സ്‌കൂള്‍ അന്തരീക്ഷത്തിലാവണമെന്നത്. പിന്നീട് 1986ലെ ദേശീയ വിദ്യാഭ്യാസ നയം ഈ കാഴ്ചപ്പാട് ശക്തമായി മുന്നോട്ട്‌വെച്ചു. അതിനെ തുടര്‍ന്നാണ് പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയം വന്നത്. കേരളത്തില്‍ 1990-91ലാണ് ആദ്യമായി കോളജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ 31 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി ആരംഭിച്ചത്. 1991-96ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മന്ത്രിയായിരുന്നപ്പോള്‍ അത് 85 ആയി എയ്ഡഡ് സ്‌കൂളുകളിലും പ്ലസ്ടു തുടങ്ങി. പി.ജെ ജോസഫിന്റെ സമയത്ത് ഹയര്‍സെക്കണ്ടറികളുടെ എണ്ണം 524 ആയി ഉയര്‍ന്നു. 2001ല്‍ യു.ഡി.എഫ് വന്നപ്പോള്‍ എന്‍ സൂപ്പിയുടെയും ഇ.ടിയുടെയും കാലത്ത് സ്‌കൂളുകള്‍ 1656ല്‍ എത്തി. കേരളത്തില്‍ ഹയര്‍സെക്കണ്ടറി വ്യാപനം കൂടുതലായി നടന്നത് ഈ ഘട്ടത്തിലാണ.് 2006-11ല്‍ എം.എ ബേബിയുടെ സമയത്ത് സ്‌കൂളുകളുടെ എണ്ണം 1907ല്‍ എത്തി. 2011-16 കാലയളവില്‍ പി.കെ അബ്ദുറബ്ബ് മന്ത്രിയായപ്പോള്‍ മലബാര്‍ ജില്ലകളില്‍ അടക്കമുള്ള സീറ്റിന്റെ അപര്യാപ്തത പരിഹരിക്കാന്‍ 2013ല്‍ ആദ്യം 552 ബാച്ചുകള്‍ അനുവദിച്ചു. പിന്നീട് ഹയര്‍സെക്കണ്ടറി ഇല്ലാത്ത മുഴുവന്‍ പഞ്ചായത്തുകളിലും അത് ലഭ്യമാക്കിയും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പ്രവേശന പ്രശ്‌നം പരിഹരിക്കാനായി 232 പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും 189 അഡീഷണല്‍ ബാച്ചുകളും അനുവദിച്ചു. അക്കാലത്തെ പ്രവേശന പ്രതിസന്ധിക്ക് അയവ്‌വരുത്താന്‍ ഇതുകൊണ്ട് കഴിഞ്ഞിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരും ഇപ്പോഴത്തെ തുടര്‍ സര്‍ക്കാരും ഒരു ബാച്ച്‌പോലും അനുവദിക്കാതെ കുട്ടികളുടെ തുടര്‍പഠന അവകാശത്തെ നിഷേധിച്ചു കൊണ്ടേയിരിക്കുകയാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending