GULF
യുഎഇയില്‍ പുതിയ ഗതാഗത നിയമം; ഡ്രൈവിങ് ലൈസൻസ് പ്രായം 17 ആക്കി
ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രായപരിധി 18 ൽ നിന്ന് 17 ആക്കി കുറച്ചു . ട്രാഫിക്ക് നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് യുഎഇ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനം അടുത്തവർഷം മാർച്ച് 29 മുതൽ നടപ്പിലാക്കും.
ഇത് കൂടാതെ നഗരങ്ങളിൽ അനാവശ്യമായി കാർ ഹോൺ മുഴക്കുന്നത്, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത്, മദ്യപിച്ച് വാഹനം ഓടിക്കുന്നത് എന്നീ നിയമലംഘനങ്ങൾക്ക് രണ്ടു ലക്ഷം ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലുള്ള റോഡ് മുറിച്ചുകടക്കാൻ അനുവദിക്കില്ല അങ്ങനെ അപകടം ഉണ്ടായാൽ 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കും.
ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. പുതിയ നിയമങ്ങൾ ഗതാഗത സുരക്ഷ ഉറപ്പാക്കുകയും റോഡ് അപകടങ്ങൾ കുറക്കുകയുംചെയ്യും എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.
GULF
‘ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം’: ഒമാൻ
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്
മസ്കത്ത്: ഫലസ്തീനിലെ വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിനുമേൽ ഫലപ്രദമായ സമ്മർദം ചെലുത്തണമെന്നും ഫലസ്തീനിലെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധി മിഷനുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് ക്ലബിൽ സംഘടിപ്പിച്ച ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻപ്രദേശത്തെ സംഭവവികാസങ്ങളും ഗസ്സയിലെ ദുരവസ്ഥയും യോഗം ചർച്ച ചെയ്തു.
ഒക്ടോബർ ഒമ്പതിനുണ്ടായ വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥതയിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇസ്രായേൽ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ചു. ഇതുമൂലം നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിന്മേൽ ഫലപ്രദമായ സമ്മർദം ചെലുത്തണം.
പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ഭാവിയിലുള്ള ഏത് രാഷ്ട്രീയപ്രക്രിയയിലും പാലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധിത്യം ഉറപ്പാക്കണം. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നും ഏതെങ്കിലും ഫലസ്തീനിയൻ വിഭാഗത്തെ ഒഴിവാക്കിയും ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്. ഫലസ്തീനെ പൂർണ നയതന്ത്ര അംഗീകാരമുള്ള രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഒമാന്റെ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തെയും പിന്തുണക്കുന്ന ആഗോള ഭൂരിപക്ഷത്തിന്റെ നിലപാട് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച തീരുമാനത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ഒമാൻ ചേർന്നുപ്രവർത്തിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായി മന്ത്രി വിലയിരുത്തി.
മേഖലയിലെ സമകാലീന വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുകയും ദേശീയ വികസന കാഴ്ചപ്പാടും ഒമാൻ മിഷൻ 2040 പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന്റെ ലക്ഷ്യം.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അംബാസഡർമാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യുക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫിസും ഒമാനിൽ തുറന്നത് അദ്ദേഹം സ്വാഗതം ചെയ്തു.
അന്തർദേശീയ വ്യാപാരം, നേരിട്ടുള്ള വിദേശനിക്ഷേപം, സംയുക്ത പദ്ധതികൾ, സാങ്കേതിക പുരോഗതി, ഗ്രീൻ ട്രാൻസിഷൻ തുടങ്ങിയ മേഖലകളിൽ ഒമാൻ മിഷൻ 2040 ന്റെ സമീപനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാകാൻ ഒമാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
GULF
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്പതോളം പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര് സ്ത്രീകളും 11 പേര് കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.
GULF
അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം
അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
അബുദാബി: ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.
കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.
ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്കാരം.
നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്, ഹായ്സ്, ഹൈസ.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala14 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

