Connect with us

Education

നേഴ്സിങ്ങ് മേഖലയിലെ സമഗ്ര സംഭാവനക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം

ഡോ.സെയ്ത് സൽമയോടുള്ള ബഹുമാനാർത്ഥം കോഴിക്കോട് ജെ.ഡി.റ്റി ഇസ്‍ലാം കോളേജ് ഓഫ് നഴ്സിങ് ആണ് അവാർഡ് സ്​പോൺസർ ചെയ്യുന്നത്

Published

on

കോഴിക്കോട്: നഴ്സിങ് അക്കാദമിക് മേഖലയിൽ വിദഗ്ധയായിരുന്ന ഡോ. സെയ്ത് സൽമയുടെ അനുസ്മരണാർഥം ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നേഴ്സിങ്ങും, ഡോ.സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് ഒരു ലക്ഷം രൂപ യുടെ ബെസ്റ്റ് നേഴ്സിങ്ങ് എഡുക്കേറ്റർ അവാർഡിന് എൻട്രികൾ ക്ഷണിച്ചതായി പുരസ്കാരസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ സമഗ്രസംഭാവനയാണ് പരിഗണിക്കുക. രോഗീ പരിചരണം, നേഴ്സിങ്ങ് ലീഡർഷിപ്പ്, നഴ്സിങ്ങ് എഡുക്കേഷൻ, സോഷ്യൽ/കമ്മ്യൂണിറ്റി സർവ്വീസ്​, റിസർച്ച് ഇന്നോവേഷൻ തുടങ്ങിയ മേഖലകളിൽ മികച്ച യോഗ്യതയും പ്രവർത്തനപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

മേൽയോഗ്യതയുള്ള ഒരാളെ മറ്റൊരാൾക്ക് നിർദ്ദേശിക്കുകയും ആവാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2023 ജനുവരി 31. കേരളത്തിലെ വിവിധ നേഴ്സിങ്ങ് കോളേജുകളിൽ പ്രഫസർ, പ്രിൻസിപ്പൽ തസ്​തികകളിൽ മികച്ച സേവനം അനുഷ്ഠിക്കുകയും സൗത്ത് ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിലും കേരള പി.എസ്​.സിയിലും എക്സാമിനർ, ക്വസ്റ്റ്യൻപേപ്പർ സെറ്റർ, വിവിധ സർക്കാർ കമ്മറ്റികളിൽ മെമ്പർ, ഇൻ്റർനാഷനൽ സെൻ്റർ ഫോർ എക്സലൻസ്​ ഇൻ നേഴ്സിങ്ങ് എന്ന സംഘടനയുടെ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ.സെയ്ത് സൽമയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 2023 മാർച്ച് മാസത്തിൽ നടക്കുന്ന അനുസ്​മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.

ഡോ.സെയ്ത് സൽമയോടുള്ള ബഹുമാനാർത്ഥം കോഴിക്കോട് ജെ.ഡി.റ്റി ഇസ്‍ലാം കോളേജ് ഓഫ് നഴ്സിങ് ആണ് അവാർഡ് സ്​പോൺസർ ചെയ്യുന്നത്. വിദഗ്ധസമിതിയാണ് പുരസ്​കാര ജേതാവിനെ തെരഞ്ഞെടുക്കുക. എൻട്രികൾ അയക്കേണ്ട വിലാസം ഡോ. സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഡോർ നമ്പർ 11/1149, പയ്യടിമീത്തൽ, വെള്ളിമാടുകുന്ന്, മേരിക്കുന്ന്.പി.ഒ, കോഴിക്കോട്– 673012. കേരള. ഇ–മെയിൽ drsalmafoundation@gmail.com (എൻട്രി ഫോം ലഭിക്കാൻ ഈ മെയിൽ ഐ.ഡിയിൽ തന്നെ അപേക്ഷിക്കണം)
കൂടുതൽ വിവരങ്ങൾക്ക് : 9447010558, 8075916478.

വാർത്താ സമ്മേളനത്തിൽ ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നേഴ്സിങ്ങ് പ്രിൻസിപ്പൽ െപ്രാഫ.പി.സി സുനിത, ഡോ.സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ വൈസ്​ ചെയർമാൻ െപ്രാഫ. ക്യുര്യാക്കോസ്​ വട്ടമറ്റം, ജന.സെക്രട്ടറി സി. പ്രദീഷ്കുമാർ, അംഗങ്ങളായ പി.എം. അബൂബക്കർ, പി.എം. ചേക്കുഞ്ഞി എന്നിവർ പ​ങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

Education

പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

Published

on

തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്.

Continue Reading

Trending