X

‘ഓള്‍ഡ് പൊളിറ്റിക്കല്‍’- എഡിറ്റോറിയല്‍

ബജറ്റ് അവതരണത്തില്‍ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന പഴയ വാഹനങ്ങള്‍ മാറ്റുന്ന പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കവെ ധനമന്ത്രിക്കുണ്ടായ നാക്ക് പിഴയായിരുന്നു ഓള്‍ഡ് പൊളിറ്റിക്കല്‍ എന്ന രണ്ടുവാക്കുകള്‍. ഓള്‍ഡ് പൊല്യൂട്ടഡ് വെഹിക്കിള്‍സ് എന്നതിനു പകരമാണ് സഭയില്‍ ചിരിപടര്‍ത്തിയ ഈ പ്രയോഗമുണ്ടായത്. യാദൃശ്ചികമായി സംഭവിച്ച അബദ്ധമാണെങ്കിലും ഇന്നലെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിനുള്ള കൃത്യമായ വിശേഷണമാണ് ഓള്‍ഡ് പൊളിറ്റിക്കല്‍. പറഞ്ഞു പഴകിയ വാഗ്ദാനങ്ങളും കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളും നിറഞ്ഞുനില്‍ക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. കേരളത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്തുമ്പോള്‍ പ്രത്യേകിച്ചും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും നിരാകരിക്കപ്പെട്ടു എന്നതോടൊപ്പം കേരളമുള്‍പ്പെടെയുള്ള ഉപഭോക സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ ബജറ്റ് ആശങ്കപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഒറ്റനോട്ടത്തില്‍ തന്നെ വായിച്ചെടുക്കാവുന്നതാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള എയിംസ് എന്ന ആവശ്യം ഇത്തവണയും നിരാകരിക്കപ്പെട്ടത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്ഥലമുള്‍പ്പെടെ തയാറാക്കിവെച്ചുള്ള ഈ കാത്തിരിപ്പിനോടുള്ള മുഖം തിരിക്കലിനുള്ള കാരണമായി രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നും കണ്ടെത്താനാകുന്നില്ല.

പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ കൂട്ടുക, ക്ഷേമ പെന്‍ഷന്റെ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുക, കിഫ്ബി കടമെടുപ്പ് വായ്പ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്റെതായി മുന്നോട്ടുവെക്കപ്പെട്ടെങ്കിലും അതിന്റെയെല്ലാം സ്ഥാനം ചവറ്റുകുട്ടയിലായിമാറി. കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് എന്ന ആവശ്യം തള്ളിയത് മോദിസര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ കൂടി ഉദാഹരണമാണ്. സത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് എന്ന അവകാശ വാദമുന്നയിക്കുമ്പോഴാണ് മഹാ ഭൂരിപക്ഷം സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഈ മേഖലയെ നിഷ്‌കരുണം തള്ളിയത്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ കുറവു വരുത്തിയതും പലിശ രഹിത വായ്പയുടെ കാര്യത്തിലെ അവ്യക്തതയും കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്. എന്നാല്‍ സില്‍വര്‍ ലൈനിന് അനുമതിയില്ലാത്തത് നിരാശക്കിടയിലും മലയാളികള്‍ക്ക് ലഭിച്ച ഏക ആശ്വാസമാണ്. സാധാരണക്കാരെ പൂര്‍ണമായും കൈയ്യൊഴിഞ്ഞെങ്കിലും കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട് പൂര്‍ണമായും ബജറ്റില്‍ പ്രതിഫലിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമശ്രദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കായ പട്ടിണിപ്പാവങ്ങളുടെ അടുപ്പ് പുകയിച്ച, യു.പി.എ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ പിന്മാറുന്നതിന്റെ ലക്ഷണമാണ് പദ്ധതിക്ക് ധനമനുവദിക്കുന്നതില്‍ ഓരോ തവണയും വരുത്തിക്കൊണ്ടിരിക്കുന്ന കുറവ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 89400 കോടി അനുവദിച്ചപ്പോള്‍ 23-24 ലേക്ക് അനുവദിച്ചത് 60,000 കോടിയാണ്. 29400 കോടിയുടെ കുറവ്. ചെറുകിട വ്യാപാരികള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ അടിസ്ഥാന വര്‍ഗങ്ങള്‍ നോട്ട് നിരോധനം, ജി.എസ്.ടിയിലെ അപാകത തുടങ്ങിയ സര്‍ക്കാറിന്റെ തന്നെ പിടിപ്പുകേട്‌കൊണ്ട് ജീവിതം

വഴിമുട്ടിനില്‍ക്കുമ്പോള്‍ ബജറ്റിലൂടെ തെല്ലെങ്കിലും ആശ്വാസം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും അസ്ഥാനത്തായി.
ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും നെല്ല്, ഗോതമ്പ് സംഭരണത്തിനുമുള്ള തുക വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള വെല്ലുവിളിയും കുത്തകകള്‍ക്ക് നല്‍കുന്ന പ്രതീക്ഷയുമാണ്. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പാക്കാന്‍ കൊറോണക്കാലത്ത് കൊണ്ടുവന്ന പ്രത്യേക പാക്കേജില്‍ കോര്‍പറേറ്റുകള്‍ക്ക് കൈനിറയെ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വന്‍കിടക്കാരോടുള്ള ഉദാര സമീപനത്തിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും സാധാരണക്കാരുടെ കൈകളില്‍ പണമെത്തുകയും അതുവഴി വിപണിയിലെ മാന്ദ്യം മറികടക്കാന്‍ സാധിക്കുമെന്നുമായിരുന്നു അന്ന് സര്‍ക്കാറിന്റെ ന്യായം. എന്നാല്‍ ഈ നിഗമനങ്ങള്‍ അമ്പേ പാളി എന്നു മാത്രമല്ല, ആ നയംകൊണ്ട് പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയും പാവപ്പെട്ടവര്‍ കൂടുതല്‍ പാവങ്ങളാവുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ്. പുതിയ ബജറ്റിലും ഇതേ സമീപനം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അനുരണനങ്ങള്‍ വരും നാളുകളില്‍ രാജ്യം അനുഭവിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനപ്പെരുമഴ പോലും താഴെതട്ടിലേക്കൊലിച്ചിറങ്ങില്ല എന്നത് വ്യക്തമാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാറില്‍ നിന്ന് ന്യൂന പക്ഷ ക്ഷേമ പദ്ധതികള്‍ എന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയില്ലെങ്കിലും അത്തരത്തിലൊരു വാക്ക് പോലും ബജറ്റില്‍ വന്നിട്ടില്ല. രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതി എന്നിരിക്കെ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നുമില്ല എന്ന ഒറ്റക്കാര്യം തന്നെ ഈ ബജറ്റിനെ അപ്രസക്തമാക്കുന്നു.

webdesk11: