Connect with us

More

പ്രതിപക്ഷ പ്രതിഷേധം: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വോട്ടിനിടാനായില്ല

Published

on

 

ന്യൂഡല്‍ഹി:വിവാദമായ മുത്തലാഖ് നിരോധന(മുസ്്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ)ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ വോട്ടിനിടാനായില്ല. ബില്ലിന്മേല്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇന്നും ചര്‍ച്ച തുടരാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു.

ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനക്ക് വിടണോ നേരിട്ട് വോട്ടിനിടണോ എന്നത് സംബന്ധിച്ചാണ് ഇന്നലെ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ കക്ഷികളും ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചു. അതേസമയം ബില്‍ വോട്ടിനിട്ട് പാസാക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ സ്വീകരിച്ചത്.

ഇന്നലെ കാലത്ത് തന്നെ ബില്‍ പരിഗണനക്ക് വന്നപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടന്ന സഭ വൈകീട്ട് 5.30നാണ് മുത്തലാഖ് ബില്‍ വീണ്ടും പരിഗണനക്ക് എടുത്തത്.

പ്രതിപക്ഷ അംഗങ്ങളായ ആനന്ദ് ശര്‍മ്മ, സുകേന്ദര്‍ ശേഖര്‍ റോയ് എന്നിവര്‍ ബുധനാഴ്ച സഭയില്‍ ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത് ചട്ടപ്രകാരമല്ലെന്നും അതിനാല്‍ ഇവ തള്ളിക്കളയണമെന്നും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഏറെ പണിപ്പെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്. ഭേദഗതി നിര്‍ദേശങ്ങള്‍ വന്നത് ചട്ടപ്രകാരമാണെന്നും ഇവ ചര്‍ച്ചക്കെടുക്കുമെന്നും ഉപാധ്യക്ഷന്‍ വ്യക്തമാക്കിയതോടെ ഭരണപക്ഷം ബഹളം തുടങ്ങി. ഇതിനിടെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകളും ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയും സംബന്ധിച്ച് അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മുത്തലാഖിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെടുന്ന പുരുഷന്‍ തന്നെ ഭാര്യക്ക് ജീവനാംശവും നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പഠനത്തിന് സെലക്ട് കമ്മിറ്റിക്ക് വിടുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച തൃണമൂല്‍ അംഗം ദെരക് ഒബ്രയാനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒരുഘട്ടത്തില്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണമെന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ദെരക് ഒബ്രയാന്‍ വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കില്‍ പിന്നെ എന്തിനാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും സെലക്ട് കമ്മിറ്റിക്ക് വിടാതെ സഭ പാസാക്കുകയല്ലേ വേണ്ടതെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

അഭിപ്രായസമന്വയം ഇല്ലാത്ത സാഹചര്യത്തില്‍ ജി.എസ്.ടി ബില്‍ പരിഗണനക്കെടുക്കാമെന്ന് ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എതിര്‍ത്തു. ലിസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിലെ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മറ്റൊരു വിഷയം പരിഗണനക്ക് എടുക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളി തുടങ്ങി. ബഹളം മൂര്‍ഛിച്ചതോടെ ഇന്ന് കാലത്ത് 11 മണിക്ക് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു.
ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇതോടെ മങ്ങലേറ്റു. സഭാ സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ, പ്രതിപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും. വെള്ളിയാഴ്ച സാധാരണ അംഗങ്ങള്‍ക്ക് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനാണ് സമയം നല്‍കാറ്. പ്രത്യേക സാഹചര്യത്തില്‍ ഇവ റദ്ദാക്കി മറ്റ് വിഷയങ്ങള്‍ സഭക്ക് പരിഗണിക്കാം. എന്നാല്‍ ഇതിനെ പ്രതിപക്ഷം പിന്തുണക്കുമോ എന്നത് നിര്‍ണായകമാണ്. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയാകും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഉറച്ചുനില്‍ക്കുന്നതും സര്‍ക്കാറിന് തിരിച്ചടിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

Published

on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.

‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Trending