X

പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു; സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥൻ പീഡനത്തിന് ഇരയായ ശേഷം മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അതേ പൊലീസില്‍നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല. സിദ്ധാര്‍ഥന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂര്‍ണരൂപം 

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടല്ലോ. കേരള മനഃസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുകയും ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍നിന്നും വരുന്നത്. എസ്എഫ്ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവതരമാണ്. 

മകന്റെ കൊലയാളികള്‍ പൂക്കോട് ക്യാംപസിലെ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിദ്ധാര്‍ഥൻ നേരിട്ട മൃഗീയ മര്‍ദനത്തിന്റെയും ക്രൂരതയുടെയും തെളിവാണ്. ക്രൂര പീഡനം ഏറ്റതിന്റെ തെളിവുകള്‍ സിദ്ധാര്‍ഥന്റെ ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. അതേ പൊലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല. 

സിദ്ധാർഥന്റെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളും കേരളത്തിലെ മാതാപിതാക്കള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സിബിഐ അന്വേഷണം ആവശ്യമാണെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പറയുന്നു. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുതകളും ഗൂഢാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

webdesk14: