kerala

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിച്ചു

By chandrika

October 04, 2020

എറണാകുളം: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ്.

കേസിലെ പ്രതികളായവര്‍ നേരത്തെ സ്വത്ത് വകകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിക്കുന്ന നടപടിയിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് നീങ്ങിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രതികളെല്ലാം ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും. പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കളായ റിയ, റിനു, റെയ്ബ എന്നിവര്‍ നിലവില്‍ അട്ടക്കുളങ്ങരയിലെ ജയിലിലാണ്. ഇവിടേക്ക് എന്‍ഫോഴ്‌സ്‌മെന്റ് നേരിട്ടെത്തി വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.