X

കോഴിക്കോട് ആകാശവാണി എഫ്.എമ്മിലെ വിനോദ പരിപാടികള്‍ അവസാനിപ്പിച്ച് പ്രസാര്‍ ഭാരതി

അനന്തപുരി എഫ് എമ്മിന് പിന്നാലെ ആകാശവാണി കോഴിക്കോട് ശ്രോതാക്കളെയും നിരാശയിലാക്കി പ്രസാര്‍ ഭാരതി. കോഴിക്കോട് ആകാശവാണി എഫ് എമ്മിലെ വിനോദ ചാനല്‍ ഇനി പ്രവര്‍ത്തിക്കില്ല. ജൂലായ് 21 ന് വൈകിട്ടാണ് എഫ് എമ്മിലെ വിനോദ പരിപാടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം വന്നത്. ഇതോടെ ഞായറാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പിലായി. കേന്ദ്രസര്‍ക്കാര്‍ വികസന പരിപാടികള്‍, വാര്‍ത്തകള്‍, ഡല്‍ഹി, തിരുവനന്തപുരം റിലേ പരിപാടികള്‍ എന്നിവ മാത്രമേ ഇനി ശ്രോതാക്കള്‍ക്ക് കേള്‍ക്കാനാകൂ.

എ.എമ്മിലെ പരിപാടികള്‍ എഫ്.എമ്മിലൂടെയാകും സംപ്രേഷണം ചെയ്യുക. എ.എം പ്രൈമറി ചാനലിനെയും എഫ്.എം ചാനലിനെയും ഒന്നാക്കാനാണ് തീരുമാനം. ആംപ്ലിറ്റിയൂഡ് മോഡുലേഷന്‍ (എ.എം) നിലയങ്ങള്‍ നിര്‍ത്തലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിലയത്തിന്റെ വിനോദ പരിപാടികള്‍ അവസാനിപ്പിക്കുന്നത്. എ.എം നിലയം ഇല്ലാതാവുന്നതോടെ പ്രസരണ ശേഷി 70 നിന്ന് 40 കിലോമീറ്ററാവും. ഇതോടെ വയനാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ശ്രോതാക്കള്‍ക്ക് കോഴിക്കോട് നിന്നുള്ള ആകാശവാണി പരിപാടി കേള്‍ക്കാനാകില്ല.

നിരവധി കരാര്‍ ജീവനക്കാരുടെ വ്യത്യസ്ത പരിപാടികളാണ് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തിരുന്നത്. ഒറ്റ ചാനല്‍ പദ്ധതിയിലേക്ക് മാറുന്നതോടെ ഇവരുടെ തൊഴില്‍ നഷ്ടമാകും. സ്വകാര്യ എഫ്എം നിലയങ്ങളെ സഹായിക്കാനാണ് റിയല്‍ എഫ്എമ്മിനെ ഇല്ലാതാക്കുന്നത്. കഴിഞ്ഞവര്‍ഷവും ഇതേ നിലപാടുമായി പ്രസാര്‍ഭാരതി രംഗത്തെത്തിയിരുന്നുവെങ്കിലും കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും പ്രതികരിച്ചതോടെ നടപടി ഉപേക്ഷിക്കേണ്ടി വന്നു. പരസ്യവരുമാനത്തില്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനമാണ് കോഴിക്കോട് നിലയത്തിനുള്ളത്. കൊച്ചിയാണ് ഒന്നാമത്. നാല്‍പ്പത് ലക്ഷത്തിലധികം ശ്രോതാക്കള്‍ നിലയത്തിനുണ്ട്.

 

webdesk13: