X
    Categories: keralaNews

സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 13 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. മെയ്, ജൂണ്‍ മാസങ്ങളിലായി പത്ത് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രില്‍ 10 വരെ മൂന്നു പേര്‍ മരിച്ചു. ജൂണ്‍ മാസത്തില്‍ മൂന്നുപേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതില്‍ ചില മരണങ്ങള്‍ പേവിഷബാധ വിരുദ്ധ വാക്‌സിന്‍ എടുത്ത ശേഷമാണെന്നതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. പേവിഷബാധയ്‌ക്കെതിരായ വാക്‌സിനെടുത്ത ശേഷമാണ് ശ്രീലക്ഷ്മിയുടെ മരണമെന്നത് വിവാദമായിട്ടുണ്ട്. വാക്‌സിന്റെ കാര്യക്ഷമതയും അത് കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ പേവിഷബാധയ്‌ക്കെതിരെ നല്‍കിവരുന്ന വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വാക്‌സിന്‍ സ്റ്റോറേജ്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയെക്കുറിച്ച് വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. വാക്‌സിനെടുത്താലും പ്രതിരോധം ഉണ്ടാകാന്‍ ഒരാഴ്ച്ച വരെ സമയമെടുക്കും. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ എല്ലാ ആശുപത്രികളും നല്‍കുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച സമയം എടുക്കുമെന്നതിനാല്‍ വൈറസിനെ നിഷ്‌ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്. ഇവ എല്ലാ ആശുപത്രികളും നല്‍കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

Chandrika Web: