india

രാഹുല്‍ ഗാന്ധിക്കെതിരെ ബലം പ്രയോഗിച്ച് യുപി പൊലീസ്; കോണ്‍ഗ്രസ് നേതാക്കളുടെ പദയാത്രയും തടയാന്‍ ശ്രമം

By chandrika

October 01, 2020

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വീണ്ടും തടയാന്‍ ശ്രമിച്ച് യുപി പൊലീസ്. ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞതിന് പിന്നാലെ പദയാത്രയാരംഭിച്ച ഇരുവരേയും തടയാനാണ് യുപി സര്‍ക്കാര്‍ ശ്രമം നടത്തിയത്.

വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. പൊലീസ് റോഡില്‍ തടഞ്ഞതോട രാഹുല്‍ ഗാന്ധി കുതറി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

On Yamuna Expressway, @RahulGandhi being stopped by UP cops to move forward … Heated scenes pic.twitter.com/Ly9UdMcQyi

— Supriya Bhardwaj (@Supriya23bh) October 1, 2020

പെണ്‍കുട്ടിയുടെ വീട്ടിലെത്താനുള്ള നൂറ് കീലോമീറ്റര്‍ നടന്നു താണ്ടുമെന്നാണ് നേരത്തെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. തുടര്‍ന്ന് ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കുകയായിരുന്നു. പോലീസ് തന്നെ തള്ളി നിലത്തിട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു

 

#WATCH Just now police pushed me, lathicharged me and threw me to the ground. I want to ask, can only Modi Ji walk in this country? Can't a normal person walk? Our vehicle was stopped, so we started walking: Congress leader Rahul Gandhi at Yamuna Expressway,on his way to #Hathras pic.twitter.com/nhu2iJ78y8

— ANI UP/Uttarakhand (@ANINewsUP) October 1, 2020

 

ഹാത്രാസിലേക്കുള്ള കാല്‍നട മാര്‍ച്ചിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ ഓരോ സ്ത്രീയും സംസ്ഥാന സര്‍ക്കാരിനോട് കടത്തു അമര്‍ഷത്തിലാണെന്നും സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വഴിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം കുറ്റാരോപിതര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞങ്ങള്‍ ഉനാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി പോരാടുകയായിരുന്നു, കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം യുപി ഭരണകൂടം ഇരുവര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും സന്ദര്‍ശനം തടയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമം തുടങ്ങിയതായാണ് വിവരം. ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എന്തുവന്നാലും ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ രാഹുലും പ്രിയങ്കയും ശ്രമിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.