india

കര്‍ഷക പ്രതിഷേധം; പിന്തുണയുമായി ആര്‍എസ്എസ് കര്‍ഷക സംഘടനകള്‍- കേന്ദ്രത്തിന് കുരുക്ക്

By Test User

December 03, 2020

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ആര്‍എസ്എസ് സംഘടനകള്‍. കര്‍ഷക സംഘമായ ഭാരതീയ കിസാന്‍ സംഘ് (ബികെഎസ്) ആണ് മോദി സര്‍ക്കാറിനെ വെട്ടിലാക്കുന്ന നിലപാടുമായി രംഗത്തെത്തിയത്.

നിലവിലെ കാര്‍ഷിക നയം കോര്‍പറേറ്റുകളെയും വന്‍കിട വ്യാപാരികളെയും മാത്രമാണ് സഹായിക്കുക എന്നും കര്‍ഷകരെ വഞ്ചിക്കുന്നതാണ് എന്നും ബികെഎസ് ആരോപിക്കുന്നു. മറ്റൊരു ആര്‍എസ്എസ് അംഗീകൃത സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചും നിയമത്തിനെതിരെ രംഗത്തുവന്നു.

‘മറ്റാര്‍ക്കും മുമ്പ് മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആദ്യമായി ശബ്ദിച്ചത് ഞങ്ങളാണ്. രാജ്യത്തുടനീളമുള്ള മൂന്ന് പ്രദേശങ്ങളില്‍ നിന്ന് മെമ്മോറാണ്ടങ്ങള്‍ ശേഖരിച്ച് കാര്‍ഷിക മന്ത്രാലയത്തിന് അയച്ചിരുന്നു. ബില്‍ ഭേദഗതി ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും അംഗീകരിച്ചില്ല’ – ബികെഎസ് ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

‘കൃഷി മന്ത്രിയെ ആശങ്കകള്‍ അറിയിച്ച് ഞങ്ങള്‍ കണ്ടിരുന്നു. ഞങ്ങള്‍ എടുത്ത നിലപാട് ബോധ്യപ്പെട്ട ശേഷവും ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്ന് പഴയ വാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു’ – ബദ്രി നാരായണ്‍ ചൗധരി

ഈയിടെ തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ സംസാരിക്കുന്നതിനിടെ, കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം പ്രതിപക്ഷ ഗൂഢാലോചനയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു.